അമേരിക്ക യുക്രൈനിൽ വിതച്ച ‘മാരകായുധം’... കാമികാസെ ഡ്രോണുകൾ ഇനി ഇന്ത്യയിൽ നിന്നും..

മിസൈലുകൾ തൊടുത്തുവിടാൻ ഉപയോഗിക്കുന്ന ഡ്രോണുകളുണ്ട്, അതുപോലെ മിസൈലുകളായ ഡ്രോണുകളുമുണ്ട്. റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ യുക്രൈനെ സഹായിക്കുന്നതിനായി അമേരിക്ക നൽകുന്ന ആയുധങ്ങളുടെ ഭാഗമാണ് കാമികാസെ അല്ലെങ്കിൽ ആത്മഹത്യാ ഡ്രോണുകൾ എന്ന് വിളിക്കപ്പെടുന്ന ഈ ആളില്ലാ വിമാനങ്ങൾ. 2019 ൽ സൗദിയിലെ എണ്ണ ശാലകൾ തകർക്കാൻ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.
എന്നാലിപ്പോൾ ഇന്ത്യൻ സൈന്യത്തിന് കാമികാസെ ഡ്രോണുകൾ നിർമ്മിച്ച് നൽകാനൊരുങ്ങി ഇന്ത്യൻ കമ്പനി. ഇത് സംബന്ധിച്ച് ഇന്ത്യൻ സൈന്യവും നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിയ്‌ക്കുന്ന സോളാർ ഇൻഡസ്ട്രീസും കരാറിൽ ഒപ്പുവെച്ചു. പൂർണമായും തദ്ദേശിയമായി നിർമ്മിക്കുന്ന 400-ൽ അധികം കാമികാസെ ഡ്രോണുകൾക്കായാണ് കരാർ ഒപ്പുവെച്ചിരിക്കുന്നത്.
ഒരു വർഷത്തിനുള്ളിൽ സൈന്യത്തിന് ഡ്രോണുകൾ നൽകണമെന്ന അടിയന്തര വ്യവസ്ഥയോടെയാണ് കരാർ ഒപ്പുവെച്ചിരിക്കുന്നത്. 300 കോടി രൂപയുടെ പദ്ധതിയ്‌ക്കാണ് തുടക്കമിട്ടിരിക്കുന്നത്. പതിനഞ്ച് കിലോമീറ്റർ പരിധി വരെ നിരീക്ഷിക്കുന്നതിനും മികച്ച രീതിയിൽ പ്രതിരോധിക്കുന്നതിനും സഹായിക്കുന്ന ഡ്രോണുകളാണ് സൈന്യത്തിനായി നിർമ്മിച്ച് നൽകുന്നത്.
ഏതാനും മാസങ്ങൾക്ക് മുൻപ് ഡ്രോണുകൾക്കായി ടെൻഡർ വിളിച്ചിരുന്നു. ട്രയലുകളും മറ്റ് നടപടി ക്രമങ്ങളും പൂർത്തീകരിച്ച ശേഷമാണ് സോളാർ ഇൻഡസ്ട്രീസിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇസ്രായേൽ, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ ഡ്രോണുകൾ വാങ്ങിയിരുന്നത്. റഷ്യ, ചൈന, ഇസ്രായേൽ, ഇറാൻ, തുർക്കി എന്നിവയ്‌ക്കെല്ലാം ഇതുപോലത്തെ ഡ്രോണുകൾ ഉണ്ട്.
എന്താണ് കാമികാസെ ഡ്രോണുകൾ?
സ്വിച്ച്ബ്ലേഡ് ഡ്രോണുകൾ എന്നും ഇവയെ വിളിക്കുന്നു, ഇവ സ്ഫോടക വസ്തുക്കൾ നിറച്ച ചെറിയ ആളില്ലാ വിമാനങ്ങളാണ് എതിരാളികളുടെ ടാങ്കിലേക്കോ സൈനികർക്കിടയിലേക്കോ നേരിട്ട് പറന്നെത്തി സ്വയം പൊട്ടിത്തെറിക്കാൻ ഇവയ്ക്ക് കഴിയും. നിർമ്മാതാക്കളായ എയ്‌റോവിറോൺമെന്റ് പറയുന്നതനുസരിച്ച്, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഇവ, മിക്ക യുഎസ് ഡ്രോണുകളേക്കാളും വിലകുറഞ്ഞതും രണ്ട് വലിപ്പങ്ങളിൽ ലഭിക്കുന്നതുമാണ്.
ചെറിയ വാർഹെഡ് ഉൾപ്പെടെ വെറും അഞ്ചര പൗണ്ട് ഭാരം വരുന്ന സ്വിച്ച്‌ബ്ലേഡിനെ ഒരു ബാഗിൽ കൊണ്ടുനടക്കാൻ കഴിയും. ഇവയ്ക്ക് ഏഴ് മൈൽ ദൂരത്തിൽ സഞ്ചരിക്കാനാകും. വിക്ഷേപിക്കുമ്പോൾ അവയുടെ ബ്ലേഡ് പോലുള്ള ചിറകുകൾ പുറത്തേക്കുവരുന്നതിനാലാണ് ഇവയെ സ്വിച്ച്ബ്ലേഡ് എന്ന് വിളിക്കുന്നത്.
സ്വിച്ച്ബ്ലേഡ് 300ന് ഏകദേശം അഞ്ച് പൗണ്ട് ഭാരമുണ്ട്, 15 മിനിറ്റ് നേരം പറക്കാൻ കഴിയും, ഒരു ബാഗിൽ കൊണ്ടുപോകാൻ സാധിക്കുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്പന. സ്വിച്ച്ബ്ലേഡ് 600 എന്ന മറ്റൊന്നിന്ഏകദേശം 50 പൗണ്ട് ഭാരമുണ്ട് 40 മിനിറ്റ് വരെ പറക്കാനാവും, കവചിത വാഹനങ്ങളെ ലക്ഷ്യമിടാൻ കഴിയുന്ന “ലോയിറ്ററിംഗ് മിസൈൽ” എന്നാണ് ഇവ അറിയപ്പെടുന്നത്.
ഡ്രോണുകൾക്ക് പരമ്പരാഗത പ്രതിരോധ മാർഗങ്ങളെ മറികടന്ന് ആക്രമണം നടത്താനുള്ള കഴിവുണ്ട്. പണ്ട് പാകിസ്ഥാനിലെയും യെമനിലെയും തീവ്രവാദ മേഖലകൾ ആക്രമിക്കാൻ ഉപയോഗിച്ച പ്രിഡേറ്റർ, റീപ്പർ ഡ്രോണുകളിൽ നിന്ന് പെയ്തിറങ്ങുന്ന ഹെൽഫയർ മിസൈലുകളുടെ ചിത്രങ്ങൾ പലരും കണ്ടിട്ടുണ്ടാകും.
https://www.facebook.com/Malayalivartha





















