ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി താളം തെറ്റിക്കാൻ ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണം ഇറാൻ "ആസൂത്രണം ചെയ്തതെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്...

ഇസ്രായേലില്‍ ഹമാസ് ഭീകരാക്രമണം അഴിച്ച് വിട്ടതിന്റെ ഒരു കാരണം ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയാണെന്ന് പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇതിന് തെളിവുകളൊന്നുമില്ലെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ബൈഡന്‍ പ്രതികരിക്കുകയായിരുന്നു. രണ്ട് തവണ, ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഹമാസിന്റെ ഭീകരാക്രമണത്തിന് ഒരു കാരണമായേക്കാമെന്ന് ബൈഡന്‍ പരാമർശം നടത്തി. ഇപ്പോഴിതാ ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗും, ഇത് ആവർത്തിച്ചിരിക്കുകയാണ്.
മേഖലയിൽ ഇസ്രയേലിനെ ഉൾപ്പെടുത്തുന്നതിനും സമാധാനത്തിനും വഴിയൊരുക്കുന്ന ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി താളം തെറ്റിക്കാൻ ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണം ഇറാൻ "ആസൂത്രണം" ചെയ്തതാണെന്നായിരുന്നു ഹെർസോഗ് ആരോപിച്ചത്. പ്രാദേശിക സാഹചര്യം തകർക്കാൻ ലക്ഷ്യമിട്ട് ബില്യൺ കണക്കിന് ഡോളർ നൽകി ഇറാൻ "ഭീകരന്മാരെ'' പിന്തുണയ്ക്കുകയാണെന്ന് ഹെർസോഗ് അവകാശപ്പെട്ടു. എഎൻഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ പ്രതികരണം.
ഇന്ത്യയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ പ്രഖ്യാപിച്ച ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി) ഇന്ത്യയ്ക്ക് കൂടുതൽ ശക്തി നൽകുകയും മേഖലയുടെ വികസനത്തിൽ ഇസ്രായേലിനെ ഉൾപ്പെടുത്തുന്നതിന് വഴിയൊരുക്കുകയും ചെയ്യുന്ന തന്ത്രപരമായ ചുവടുവെപ്പാണെന്ന് ഇസ്രായേൽ പ്രസിഡന്റ് പറഞ്ഞു. ഇസ്രയേലിനെ ഉൾപ്പെടുത്താനുള്ള ഈ ശ്രമവും "വലിയ സമാധാന കാഴ്ചപ്പാടും" അട്ടിമറിക്കാനാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഗാസയിൽ കൊല്ലപ്പെട്ട ഹമാസ് ഭീകരൻ അഡോൾഫ് ഹിറ്റ്‌ലറുടെ മെയിൻ കാംഫിന്റെ പകർപ്പ് അറബിയിലേക്ക് വിവർത്തനം ചെയ്‌തതായും ഐസക് ഹെർസോഗ് അവകാശപ്പെട്ടു. ഇന്ത്യ, യുഎസ്, യുഎഇ, സൗദി അറേബ്യ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങൾ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചിരുന്നു.
റെയിൽ - കപ്പൽപ്പാത ഉൾപ്പടെ വമ്പൻ പദ്ധതികൾ ഭാവിയിൽ കൊണ്ടു വരാൻ ജി20 ഉച്ചകോടിയിൽ ധാരണയായി പിരിയുകയും ചെയ്തു. ഇതിനിടയിലാണ് മേഖല അശാന്തിയിലേക്ക് വഴിമാറിയത്. യുദ്ധത്തിൽ ഇസ്രയേലിനെ വലിച്ചിഴയ്ക്കാനും, സമാധാന പ്രക്രിയയ്ക്ക് തുരങ്കം വയ്ക്കാനും, കൂടുതൽ മണിക്കൂർ അധ്വാനിക്കുന്ന ദുഷ്ട സാമ്രാജ്യമായ ഇറാനെതിരെ ലോകത്തിലെ എല്ലാ രാജ്യങ്ങളും പോരാടണം, എന്നും ഹെർസോഗ് കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha























