50ഓളം സ്ത്രീകളേയും കുട്ടികളേയും അഞ്ച് ദിവസത്തിനുള്ളിൽ ഹമാസ് മോചിപ്പിച്ചേക്കും... നാളെയോ മറ്റന്നാളോ ആയി ബന്ദികളെ മോചിപ്പിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങുമെന്നാണ് സൂചന... രാജ്യം ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി...

ഹമാസുമായുള്ള കരാറിൽ ഒപ്പു വയ്‌ക്കുന്നതിനായി ഇസ്രായേലിന്റെ മന്ത്രിസഭ പ്രത്യേക യോഗം ചേരുമെന്ന് റിപ്പോർട്ട്. കരാറിലുള്ള നിബന്ധനകൾ പ്രകാരം 50ഓളം സ്ത്രീകളേയും കുട്ടികളേയും അഞ്ച് ദിവസത്തിനുള്ളിൽ ഹമാസ് മോചിപ്പിച്ചേക്കുമെന്നും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബന്ദികളാക്കപ്പെട്ട സ്ത്രീകളേയും കുട്ടികളേയും കേന്ദ്രീകരിച്ചാണ് നിലവിലുള്ള കരാർ എന്നും റിപ്പോർട്ടിൽ പറയുന്നു.ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാർ കാബിനറ്റും, സെക്യൂരിറ്റി കാബിനറ്റും വിളിച്ചും ചേർക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. 240ഓളം പേരെയാണ് ഹമാസ് ഭീകരർ ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിന് പിന്നാലെ ബന്ദികളാക്കി വച്ചിരിക്കുന്നത്.
നാളെയോ മറ്റന്നാളോ ആയി ബന്ദികളെ മോചിപ്പിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങുമെന്നാണ് സൂചന.വെടിനിർത്തൽ നടപ്പാക്കുന്നതിന് അനുസരിച്ച് ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കും. തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യം ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഹമാസിനെ പൂർണമായി ഉന്മൂലനം ചെയ്യുന്നതിലേക്കും, ബന്ദികളെ മോചിപ്പിക്കുന്നതിലേക്കും ഇസ്രായേൽ അടുത്തുകൊണ്ടിരിക്കുകയാണെന്നും സൈനിക ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഗാലന്റ് പറയുന്നു.എന്നാല്‍, സൈനികരെ വിട്ടയക്കില്ല. മോചിപ്പിക്കുന്ന ബന്ദികൾക്കു പകരം ഇസ്രയേൽ ജയിലിലുള്ള മുന്നൂറോളം പലസ്തീൻ തടവുകാരെ വിട്ടയക്കും. ഗാസയിലേക്ക് 300 ട്രക്ക് ഭക്ഷ്യവസ്തുക്കളും വൈദ്യസഹായവും എത്തിക്കും.
ഗാസയിലെ മറ്റൊരു സായുധസംഘമായ ഇസ്‌ലാമിക് ജിഹാദും കരാർ വ്യവസ്ഥകൾ അംഗീകരിച്ചു. എന്നാൽ, നിര്‍ദിഷ്ട കരാറിനെതിരേ മുന്നറിയിപ്പുമായി ഇസ്രയേല്‍ ദേശസുരക്ഷാ മന്ത്രി ഇതാമിർ ബെന്‍ ഗ്വിര്‍ രംഗത്തെത്തി. കരാറിനെക്കുറിച്ച് തങ്ങളെ അറിയിച്ചില്ലെന്ന് ബെൻ ഗ്വിർ പരാതിപ്പെട്ടു. കരാർ ദുരന്തം ക്ഷണിച്ചുവരുത്തിയേക്കുമെന്നും പറഞ്ഞു.വടക്കന്‍ ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന്റെ കേന്ദ്രം വീണ്ടും ജബലിയ അഭയാര്‍ഥിക്യാമ്പായി. ദിവസങ്ങള്‍ക്കിടെ ഇവിടെ ഡസന്‍കണക്കിന് ഹമാസുകാരെ ഇസ്രയേല്‍ സൈന്യം വധിച്ചു. ഹമാസിന്റെ മൂന്നുതുരങ്കങ്ങള്‍ കണ്ടെത്തിയെന്നും റോക്കറ്റ് വിക്ഷേപണത്തറ നശിപ്പിച്ചെന്നും ഇസ്രയേൽ പറഞ്ഞു. യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 13,300 കടന്നു. നാലായിരത്തിലധികം പേരെ കാണാതായി.
കരാർ വ്യവസ്ഥ വിപുലീകരിച്ചതിൽ ബൈഡന്റെ ഇടപെടലിന് നെതന്യാഹു നന്ദി പറഞ്ഞു. ഒരു മാസമായി ഖത്തറും മറ്റും മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ നിർദേശം അട്ടിമറിച്ചത് ഇസ്രായേലാണെന്ന് ഹമാസ് കുറ്റപ്പെടുത്തി. ആശുപത്രികളെ ബാരക്കുകളാക്കിയും ആയിരങ്ങളെ കൊന്നൊടുക്കിയും ഇസ്രായേൽ സേന തുടരുന്ന കൊടും ക്രൂരതകൾക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും ഹമാസ് മുന്നറിയിപ്പ് നൽകി.
വെടിനിർത്തൽ നിർദേശത്തെ ഇറാൻ ഉൾപ്പെടെ വിവിധ ലോകരാജ്യങ്ങൾ സ്വാഗതം ചെയ്തു. കരാറിനെ പിന്തുണച്ചെങ്കിലും ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ ആക്രമണമാണ് ഇന്ന് വെളുപ്പിനും ഇസ്രായേൽ തുടർന്നത്. അൽശിഫക്കു പുറമെ ഇന്തൊനേഷ്യൻ ആശുപത്രിയും സൈനിക ബാരക്കുകളാക്കി മാറ്റിയതോടെ നൂറുകണക്കിന് രോഗികളും ആരോഗ്യപ്രവർത്തകരും മരണമുനമ്പിലാണെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ പലരും ചോരവാർന്നു മരിക്കുന്ന സാഹചര്യമാണ്.കടുത്ത അഭിപ്രായഭിന്നത കാരണം പലവട്ടം യോഗം ചേർന്നാണ് കരാറിനെ പിന്തുണക്കാനുള്ള ഇസ്രായേൽ മന്ത്രിസഭാ യോഗ തീരുമാനം.
https://www.facebook.com/Malayalivartha























