പശ്ചിമേഷ്യയിൽ സമാധാനം വീണ്ടും എത്തുന്നു.... ഗസ്സയിലെ യുദ്ധം തത്കാലത്തേക്ക് നിർത്താൻ ഇസ്രയേലും ഹമാസും തമ്മിൽ ഉണ്ടാക്കുമെന്നു പറയുന്ന വെടിനിർത്തൽ കരാർ പ്രതീക്ഷയാണ്.... ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്....എന്തും സംഭവിക്കാം...

ഇസ്രായേൽ ഹമാസ് പോരാട്ടം തുടങ്ങിയിട്ട് രണ്ടു മാസത്തോളം ആകാൻ പോകുന്ന ഇ ഒരു വേളയിൽ പശ്ചിമേഷ്യയിൽ സമാധാനം വീണ്ടും എത്തുന്നു. ഗസ്സയിലെ യുദ്ധം തത്കാലത്തേക്ക് നിർത്താൻ ഇസ്രയേലും ഹമാസും തമ്മിൽ ഉണ്ടാക്കുമെന്നു പറയുന്ന വെടിനിർത്തൽ കരാർ പ്രതീക്ഷയാണ്. ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ഏതായാലും അന്താരാഷ്ട്ര സമ്മർദ്ദത്തിൽ ഇസ്രയേൽ വഴങ്ങുകയാണ്. അൽഷിഫാ ആശുപത്രിയിലെ ഓപ്പറേഷന് ശേഷമാണ് ഈ വീട്ടുവീഴ്ചകൾ. ഹമാസുമായി ഇസ്രയേൽ ഉണ്ടാക്കിയതായി പറയുന്ന കരാറിലെ ഏകദേശധാരണ പുറത്തു വന്നിട്ടുണ്ട്: ഗസ്സയിലെ മറ്റൊരു സായുധസംഘമായ ഇസ്ലാമിക് ജിഹാദും കരാർ വ്യവസ്ഥകൾ അംഗീകരിച്ചു.50-നും നൂറിനുമിടയിൽ എണ്ണം ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇവരിൽ ഇസ്രയേൽകാരും വിദേശികളുമുണ്ടാകും. എന്നാൽ, സൈനികരെ വിട്ടയക്കില്ല. മോചിപ്പിക്കുന്ന ബന്ദികൾക്കു പകരം ഇസ്രയേൽ ജയിലിലുള്ള മുന്നൂറോളം ഫലസ്തീൻ തടവുകാരെ വിട്ടയക്കും. ഗസ്സയിലേക്ക് 300 ട്രക്ക് ഭക്ഷ്യവസ്തുക്കളും വൈദ്യസഹായവും എത്തിക്കും.
എന്നാൽ കരാർ യാഥാർത്ഥ്യമാകുമോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം ഉണ്ട്. ഇസ്രയേലിലെ വലിയൊരു വിഭാഗം ഇതിനെ അംഗീകരിക്കുന്നില്ല. വടക്കൻ ഗസ്സയിലെ എല്ലാ ആശുപത്രികളുടെയും പ്രവർത്തനം നിലച്ചതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ ആശുപത്രികളിൽനിന്നു രോഗികളെ ഒഴിപ്പിക്കാൻ തുടങ്ങിയതായി ലോകാരോഗ്യസംഘടന വ്യക്തമാക്കി.ഈ സാഹചര്യത്തിലാണ് ഇസ്രയേലും താൽകാലിക വെടിനിർത്തലിന് സമ്മതം മൂളുന്നതെന്നാണ് സൂചന.ഗസ്സയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ, ഖത്തറിന്റെ മധ്യസ്ഥതയിൽ താൽക്കാലിക വെടിനിർത്തലുണ്ടാകുമെന്ന സൂചന ശക്തമാകുകയാണ്. ഇസ്രയേലുമായി വെടിനിർത്തൽ കരാറിന് അടുത്തെത്തിയതായി ഹമാസ് മേധാവി ഇസ്മായിൽ ഹനിയ പറഞ്ഞു. ബന്ദികളെ മോചിപ്പിച്ചുകൊണ്ടുള്ള താൽക്കാലിക വെടിനിർത്തൽ കരാറിന്റെ അന്തിമഘട്ടത്തിലാണെന്നു ഖത്തർ അധികൃതരും സൂചിപ്പിച്ചു.
വെടിനിർത്തൽ ചർച്ച സംബന്ധിച്ച് ഇസ്രയേൽ പൊതുവേ പ്രതികരിക്കാറില്ലെങ്കിലും ധാരണയോടടുക്കുകയാണെന്നു സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അവിടത്തെ 12 ടിവി റിപ്പോർട്ട് ചെയ്തു. ഒത്തുതീർപ്പ് നിർദ്ദേശം ഇസ്രയേൽ മന്ത്രിസഭ പരിഗണിക്കും. മന്ത്രിസഭ അംഗീകരിച്ചാൽ താൽകാലിക വെടിനിർത്തൽ ഉടൻ നിലവിൽ വരും.എന്നാൽ, നിർദിഷ്ട കരാറിനെതിരേ മുന്നറിയിപ്പുമായി ഇസ്രയേൽ ദേശസുരക്ഷാ മന്ത്രി ഇതാമിർ ബെൻ ഗ്വിർ രംഗത്തെത്തി. കരാറിനെക്കുറിച്ച് തങ്ങളെ അറിയിച്ചില്ലെന്ന് ബെൻ ഗ്വിർ പരാതിപ്പെട്ടു. കരാർ ദുരന്തം ക്ഷണിച്ചുവരുത്തിയേക്കുമെന്നും പറഞ്ഞു. ഇത് ഇസ്രയേലിൽ വലിയ ചർച്ചയാണ്. അതുകൊണ്ട് തന്നെ കരാർ യാഥാർത്ഥ്യമാകുമോ എന്നതിലും ആശങ്കയുണ്ട്. അങ്ങനെ വന്നാൽ അതിരൂക്ഷ സംഘർഷത്തിലേക്ക് കാര്യങ്ങൾ പോകും. ആരാണ് ഇസ്രയേലിൽ നിന്നും ചർച്ചകളിൽ പങ്കെടുക്കുന്നതെന്നത് പോലും പുറത്തു വന്നിട്ടില്ല.
ലോക രാജ്യങ്ങളും താൽകാലിക വെടിനിർത്തലുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. ഹമാസിന് പരമാവധി തിരിച്ചടി ഗസ്സയിൽ ഇസ്രയേൽ നൽകി കഴിഞ്ഞു.വെടിനിർത്തൽ സമയപരിധി, ഗസ്സയിലെ മാനുഷിക സഹായ വിതരണം, ബന്ദികളുടെയും ഫലസ്തീൻ തടവുകാരുടെയും മോചനം എന്നിവ കേന്ദ്രീകരിച്ചാണു ചർച്ച പുരോഗമിക്കുന്നത് എന്നാണ് റിപ്പോർട്ട്. സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാമെന്ന് ഇരുപക്ഷവും ധാരണയായിട്ടുണ്ട്. താൽക്കാലിക വെടിനിർത്തൽ ഉടനുണ്ടാകുമെന്ന് തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞിരുന്നു. ഒക്ടോബർ 7 നു തെക്കൻ ഇസ്രയേലിൽ നിന്ന് ഹമാസ് 240 പേരെയാണു ബന്ദികളാക്കിയത്. ഇവരുടെ മോചനത്തിന് വേണ്ടിയാണ് ഇസ്രയേൽ സമ്മർദ്ദത്തിന് വഴങ്ങുന്നത്. ഇവരുടെ ജീവൻ രക്ഷിക്കണമെന്ന ആവശ്യം ഇസ്രയേലിലും ശക്തമാണ്.യുദ്ധം വരുത്തിയ ദുരിതം സംബന്ധിച്ചു തിങ്കളാഴ്ച ഖത്തറിൽ ഹമാസ് മേധാവിയുമായും ഖത്തർ അധികൃതരുമായും ചർച്ച നടത്തിയതായി റെഡ് ക്രോസ് സൊസൈറ്റി പ്രസിഡന്റ് മിർയാന സ്‌പൊർയാറിച് പറഞ്ഞു. ബന്ദികളെ മോചിപ്പിച്ചാൽ അവരെ തിരിച്ചെത്തിക്കാനുള്ള സൗകര്യമൊരുക്കുമെന്നും വ്യക്തമാക്കി.
കൂടാതെ ഇന്നലെ പള്ളികളെയും മറ്റ് ആരാധന കേന്ദ്രങ്ങളെയും ഹമാസ് ഒളിത്താവളങ്ങളായി ഉപയോഗിക്കുന്നതായി സ്ഥിരീകരിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ. റോക്കറ്റുകൾ, തെർമോബാറിക് ആയുധങ്ങൾ, മിസൈലുകൾ എന്നിവ നിർമ്മിക്കുന്ന കേന്ദ്രത്തിന്റെ ദൃശ്യങ്ങളാണ് ഇസ്രായേൽ പ്രതിരോധ സേന ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പള്ളിക്കടയിലെ ഭൂഗർഭ നിലകളിലായാണ് ഇത് സ്ഥിതി ചെയ്തിരുന്നത്.ആശുപത്രികളും സ്‌കൂളുകളും കുട്ടികളുടെ പ്ലേ സ്‌കൂളുകളും ഹമാസ് ഒളിത്താവളങ്ങളായി ഉപയോഗിക്കുന്നത് തെളിയിക്കുന്ന വീഡിയോകൾ ഇസ്രായേൽ സൈന്യം പുറത്തുവിട്ടിരുന്നു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ- ഷിഫയിൽ ബന്ദികളെ പാർപ്പിച്ചിരിക്കുന്ന ദൃശ്യങ്ങളും ഇസ്രായേൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇസ്രായേൽ ആരോപണങ്ങൾ വ്യാജമാണെന്നാണ് ഹമാസിന്റെ വാദം.അതേസമയം ഇസ്രായേൽ- ഹമാസ് താത്ക്കാലിക വെടിനിർത്തലിന് ധാരണയായതായാണ് വിവരം. ഖത്തറിന്റെ മദ്ധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നത്. ധാരണ പ്രകാരം കൈവശമുള്ള 100 ഓളം ബന്ദികളെ ഹമാസ് മോചിപ്പിക്കും.
പകരം ഇസ്രായേൽ 300 ഓളം പാലസ്തീൻ തടവുകാരെയും വിട്ടയയ്‌ക്കും. ഗാസയിലെ മറ്റൊരു പ്രധാന സായുധ ഗ്രൂപ്പായ ഇസ്ലാമിക് ജിഹാദും കരാർ വ്യവസ്ഥകൾ അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ.ഉത്തര ഗാസയിൽ ഇപ്പോഴും പോരാട്ടം തുടരുകയാണ്. യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 13,300 കടന്നു. നാലായിരത്തിലധികം പേരെ കാണാതായി. ഹമാസിന്റെ നിരവധി കേന്ദ്രങ്ങൾ തകർത്തതായും ഇസ്രായേൽ അവകാശപ്പെട്ടു.വടക്കന്‍ ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന്റെ കേന്ദ്രം വീണ്ടും ജബലിയ അഭയാര്‍ഥിക്യാമ്പായി. ദിവസങ്ങള്‍ക്കിടെ ഇവിടെ ഡസന്‍കണക്കിന് ഹമാസുകാരെ ഇസ്രയേല്‍ സൈന്യം വധിച്ചു. ഹമാസിന്റെ മൂന്നുതുരങ്കങ്ങള്‍ കണ്ടെത്തിയെന്നും റോക്കറ്റ് വിക്ഷേപണത്തറ നശിപ്പിച്ചെന്നും ഇസ്രയേൽ പറഞ്ഞു.
ഇതിനിടെ തിങ്കളാഴ്ച ഇസ്രായേലിൻ്റെ ഏറ്റവും വലിയ താവളം ലക്ഷ്യമാക്കി ആക്രമണം അഴിച്ചുവിട്ട് ഹിസ്ബുള്ള (Hizbulla). ഈ ആക്രമണത്തിൽ ഇസ്രായേലിന് കനത്ത നഷ്ടം നേരിട്ടതായി ഹിസ്ബുള്ള അവകാശപ്പെട്ടു. എന്നാൽ ഹിസ്ബുള്ളയുടെ ആക്രമണം സംബന്ധിച്ച് ഇസ്രയേലിൽ നിന്ന് ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. നേരത്തെ, ഗാസയിൽ ഇസ്രായേൽ സൈന്യം മിന്നലാക്രമണം നടത്തിയിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ നിരവധി വീടുകളാണ് തകർന്നത്. ഹമാസ് ഇസ്രായേൽ പോരാട്ടം ആരംഭിച്ച ഒക്ടോബർ ഏഴു മുതൽ തന്നെ ഹിസ്ബുള്ളയും ഇസ്രായേലിനെ ആക്രമിച്ചു തുടങ്ങിയിരുന്നു. ഹിസ്ബുല്ലയുടെ തിങ്കളാഴ്ചത്തെ ആക്രമണമാണ് ഇതുവരെയുണ്ടായ ഏറ്റവും വലിയ ആക്രമണം എന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha























