ഗാസയില്‍ നാല് ദിവസത്തെ പോരാട്ടത്തിന് വിരാമമിടുമ്പോള്‍ വെടിനിര്‍ത്തലിന്റെ ഒന്നാം ദിനം വിജയകരം:- കാരാര്‍ നീട്ടുമെന്ന സൂചന പുറത്ത്...

ഹമാസും ഇസ്രായേലും തമ്മിലുള്ള കരാറിന്റെ ഭാഗമായി ഗാസയില്‍ നാല് ദിവസത്തെ പോരാട്ടത്തിന് വിരാമമിടുമ്പോള്‍ വെടിനിര്‍ത്തലിന്റെ ഒന്നാം ദിനം വിജയകരമാവുകയും, 13 ഇസ്രായേലികള്‍ ഉള്‍പ്പെടെ 24 ബന്ദികളെ ഹമാസും 39 ഫലസ്തീന്‍ തടവുകാരെ ഇസ്രായേലും കൈമാറി. നാല് ദിവസത്തിനുള്ളില്‍ 50 ഇസ്രായേലി തടവുകാരെ ഹമാസ് മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇസ്രായേല്‍ 150 പലസ്തീന്‍ തടവുകാരെയും മോചിപ്പിക്കാന്‍ സാധ്യതയുണ്ട്.
കൂടാതെ കാരാര്‍ നീട്ടുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. അതിനിടെ ബന്ദികളാക്കപ്പെട്ട എല്ലാവരേയും തിരികെ എത്തിക്കാന്‍ ഇസ്രായേല്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. യുദ്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് ബന്ദികളെ മോചിപ്പിക്കാന്‍ തുടങ്ങിയതിന് പിന്നാലെ എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്.
''കുഞ്ഞുങ്ങള്‍, അവരുടെ അമ്മമാര്‍ എന്നിങ്ങനെ ബന്ദികളാക്കപ്പെട്ട ആദ്യ സംഘത്തെ നമ്മള്‍ തിരികെ എത്തിക്കുകയാണ്. ഇപ്പോള്‍ ഈ സംഘം എത്തിയത് പോലെ ബന്ദികളാക്കപ്പെട്ട എല്ലാവരേയും രാജ്യത്ത് മടക്കിക്കൊണ്ടുവരും. യുദ്ധത്തിന്റെ പ്രധാന ലക്ഷ്യം തന്നെ അതാണ്. അത് നേടിയെടുക്കാന്‍ ഇസ്രായേല്‍ പ്രതിജ്ഞാബദ്ധരാണെന്നും'' നെതന്യാഹു പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെയാണ് കരാറിന്റെ ഭാഗമായുള്ള വെടിനിര്‍ത്തല്‍ ആരംഭിച്ചത്. ഹമാസ് ബന്ദികളെ വിട്ടയച്ചത് ഒരു തുടക്കം മാത്രമാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രതികരിച്ചു. 'താത്കാലിക വെടിനിര്‍ത്തല്‍ നീട്ടാനുള്ള അവസരം ഇനിയുമുണ്ട്. ഇസ്രായേലിനും ഹമാസിനുമിടയില്‍ ഉണ്ടാക്കിയ കരാര്‍ നീട്ടുന്നതിനുള്ള അവസരമാണിത്. കരാര്‍ പുതുക്കുന്നത് വഴി പ്രശ്ന പരിഹാരം സാധ്യമാണെന്നും'' ബൈഡന്‍ പറഞ്ഞു.
അതേ സമയം ഇന്ന് കൈമാറേണ്ട ബന്ദികളുടെ പട്ടിക ഇരുവിഭാഗവും പുറത്തുവിട്ടു. 150 ഫലസ്തീന്‍ തടവുകാര്‍ക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളില്‍ 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനാണ് വ്യവസ്ഥ. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് ഗാസയില്‍ താല്‍കാലിക വെടിനിര്‍ത്തലിന് കളമൊരുങ്ങിയത്. നാല് ദിവസത്തെ വെടിനിര്‍ത്തലിനാണ് ധാരണ.
പിന്നാലെ സഹായ ഹസ്തവുമായി നിരവധി ട്രക്കുകള്‍ ഗാസയിലേയ്ക്കെത്തി. ഗാസയ്ക്ക് പ്രതിദിനം 1,30,000 ലിറ്റര്‍ ഡീസല്‍ കൈമാറുമെന്ന ഈജിപ്ത് പ്രഖ്യാപനവും ഇന്നലെ നടപ്പായി. ആദ്യദിനം വ്യവസ്ഥകള്‍ പാലിക്കാനായതില്‍ അമേരിക്കന്‍ പ്രസിഡന്റ് ബൈഡനും വിവിധ ലോക രാജ്യങ്ങളിലെ നേതാക്കളും ആഹ്‌ളാദം പ്രകടിപ്പിച്ചു. സമഗ്ര വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യത്തോട് ഇസ്രായേല്‍ അനുകൂലമായി ഇനിയും പ്രതികരിച്ചിട്ടില്ല.
വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമുള്ള 13 ഇസ്രായേലികള്‍ക്ക് പുറമെ 11 തായ്‌ലന്‍ഡ് പൗരന്മാരെയും ഒരു ഫിലിപ്പിനോയേയുമാണ് ഹമാസ് വിട്ടയച്ചത്. ഇവരെ റെഡ് ക്രോസ് ഏറ്റുവാങ്ങി ഈജിപ്തിലെ റഫ അതിര്‍ത്തി വഴി ഇസ്രായേലിന് കൈമാറി. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായല്ലാതെയാണ് ഹമാസ് തായ്‌ലന്‍ഡ് പൗരന്മാരെ വിട്ടയച്ചത്. പകരം 39 ഫലസ്തീനി തടവുകാരെയാണ് ഇസ്രായേല്‍ വിട്ടയച്ചത്. കിഴക്കന്‍ ജറൂസലെം, വെസ്റ്റ് ബാങ്കിലെ നബ്ലൂസ്, റാമല്ല എന്നിവിടങ്ങളിലെ 24 സ്ത്രീകളും 15 കൗമാരക്കാരുമാണ് ഇസ്രായേല്‍ ജയിലുകളില്‍ നിന്നും പുറത്തെത്തിയ ഫലസ്തീനികള്‍.
വര്‍ഷങ്ങളായി ഇസ്രായേലി ജയിലില്‍ കഴിഞ്ഞ ഇവരുടെ കുടുംബവുമൊത്തുള്ള പുനഃസമാഗമം ഏറെ വികാരപരമായിരുന്നു. 48 നാളുകള്‍ വെടിയൊച്ചകള്‍ ഉയര്‍ന്ന, പതിനായിരങ്ങള്‍ മരിച്ചു വീണ ഗാസ ആയിരുന്നില്ല കഴിഞ്ഞ ദിവസം കാണാനായത്. മരണത്തിനും വേദനയ്ക്കും പകരം സന്തോഷവും ആഹ്‌ളാദവും നിറഞ്ഞ രാവായിരുന്നു ഫലസ്തീനികള്‍ക്ക്. മലക് സല്‍മ, സാറ അബ്ദുല്ല എന്നിവരുള്‍പ്പെടെ വനിതകള്‍ ഫലസ്തീനില്‍ എത്തിയപ്പോള്‍ ദൈവത്തെ പ്രകീര്‍ത്തിക്കുന്ന മുദ്രാവാക്യങ്ങളായിരുന്നു ഉയര്‍ന്ന് വന്നത്.
https://www.facebook.com/Malayalivartha






















