അയൺ ഡോം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച ഗാസ ഹാക്കറിനെ തട്ടിക്കൊണ്ട് പോകാനുള്ള മൊസാദിന്റെ ശ്രമം തടഞ്ഞ് തുർക്കി ദേശീയ ഇന്റലിജൻസ് ഓർഗനൈസേഷൻ...

ഇസ്രയേലിന്റെ വജ്രായുധമായ അയൺ ഡോം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച ഒമർ എ എന്ന ഗാസ ഹാക്കറെ തട്ടിക്കൊണ്ടുപോകാനുള്ള മൊസാദിന്റെ ശ്രമം തടഞ്ഞ് തുർക്കി ദേശീയ ഇന്റലിജൻസ് ഓർഗനൈസേഷൻ. റോക്കറ്റ് ആക്രമണങ്ങൾ, മോർട്ടാർ ഷെല്ലുകൾ, ആളില്ലാ ആകാശ പേടകങ്ങൾ ( യു.എ.വി ) എന്നിവയെ നേരിടാൻ ഇസ്രയേൽ ഉപയോഗിക്കുന്ന ഏറ്റവും നൂതനമായ വ്യോമ പ്രതിരോധ സംവിധാനമാണ് അയൺ ഡോം. ഭീഷണികൾ കണ്ടെത്തുന്നതിനും ഇസ്രയേലിനെ ലക്ഷ്യമാക്കിയുള്ള വിക്ഷേപണങ്ങളുടെ പാതയെ കുറിച്ചുള്ള തത്സമയ വിവരങ്ങൾ ശേഖരിക്കുന്നതിനും അയൺഡോം, റഡാറുകളുടെ ശൃംഖലയെ ഉപയോഗിക്കുന്നു.
ഈ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി അൽ ഖസാം ബ്രിഗേഡിനെ സഹായിക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെ ഇസ്രായേലിന്റെ നോട്ടപ്പുള്ളിയായി മാറുകയായിരുന്നു ഒമർ. 2015ലും 2016ലും ഇസ്രായേലിന്റെ അയൺ ഡോം ഹാക്ക് ചെയ്ത് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുകയായിരുന്നു ഒമർ. മലേഷ്യയിൽ അവധി ആഘോഷിക്കാനെത്തിയ ഒമറിനെ മൊസാദ് സംഘം പിടികൂടുകയായിരുന്നു. ഒമറിനെ കുടുക്കാനായി മൊസാദ് ഇയാൾക്ക് സോഫ്റ്റ്‌വെയർ കമ്പനികളിലടക്കം ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇസ്രായേലിന്റെ ഗൂഢലക്ഷ്യം മുന്നിൽ കണ്ടിരുന്നതിനാൽ ഒമർ ഇവയൊക്കെയും നിരസിക്കുകയാണുണ്ടായിരുന്നത്.
ഗാസയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് കംപ്യൂട്ടർ പ്രോഗ്രാമിംഗിൽ ബിരുദം നേടിയ ഒമർ ഇസ്രായേലിന്റെ നീക്കങ്ങളെ തുടർന്ന് 2020ൽ തുർക്കിയിലേക്ക് കടന്നിരുന്നു. ഹാക്കർ ആയിരുന്നത് കൊണ്ടു തന്നെ ഒമറിന്റെ താമസത്തെ കുറിച്ച് എംഐടിക്കും അറിവുണ്ടായിരുന്നതായാണ് വിവരം. ചോദ്യം ചെയ്യലിനെന്ന വ്യാജേന ഒമറിനെ തെൽ അവീവിലേക്ക് കടത്താൻ മൊസാദിന് പദ്ധതിയുണ്ടെന്നറിഞ്ഞ എംഐടി ഇതിനെക്കുറിച്ച് ഒമറിന് നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
മുൻകരുതൽ എന്നോണം യുവാവിന്റെ ഫോണിൽ ഒരു ട്രാക്കിംഗ് സോഫ്റ്റ്‌വെയറും എംഐടി ഇൻസ്റ്റാൾ ചെയ്തു. എന്നാൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മലേഷ്യയിലെ ക്വാലാലംപൂരിൽ വെച്ച് ഒമറിനെ മൊസാദ് പിടികൂടി. അയൺ ഡോം ഹാക്ക് ചെയ്തിനെ കുറിച്ചും മറ്റുമുള്ള ചോദ്യം ചെയ്യലിന് പുറമെ ഇദ്ദേഹത്തെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയതായാണ് റിപ്പോർട്ടുകൾ. ടെൽ അവീവിലെ മൊസാദ് പ്രവർത്തകർ വീഡിയോ കോളിലൂടെയാണ് ചോദ്യം ചെയ്യലിൽ പങ്കെടുത്തത്.
അയൺ ഡോം ഹാക്ക് ചെയ്യാൻ ഒമർ വികസിപ്പിച്ചെടുത്ത ആൻഡ്രോയിഡ് അധിഷ്‌ഠിത ഹാക്കിംഗ് സോഫ്റ്റ് വെയറിനെക്കുറിച്ചും, ഒമർ പ്രയോഗിച്ച രീതികളെക്കുറിച്ചുമായിരുന്നു ചോദ്യം ചെയ്തത്.
ഒമറിനെ കാണാതായതിന് പിന്നാലെ തന്നെ എംഐടി മലേഷ്യൻ അധികൃതരെ ബന്ധപ്പെടുകയും ഒമറിന്റെ ഫോണിലെ ട്രാക്കിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മൊസാദിന്റെ ഒളിസങ്കേതം കണ്ടെത്തുകയുമായിരുന്നു. സംഭവത്തിൽ 11പേരെ മലേഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ തുർക്കിയിൽ എംഐടിയുടെ സുരക്ഷിത കേന്ദ്രത്തിലാണ് യുവാവ്.
https://www.facebook.com/Malayalivartha






















