താത്കാലിക മാനുഷിക വെടിനിർത്തലിന്റെ ആദ്യ ദിനത്തിൽ അൽ ഷിഫ ആശുപത്രിയിൽ നിന്ന് പിൻവാങ്ങി ഇസ്രായേൽ സൈന്യം...

ഒരാഴ്ചയിലേറെ നീണ്ട റെയ്ഡിന് ശേഷം, ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ നിന്ന് പിൻവാങ്ങി ഇസ്രായേൽ സൈന്യം. പലസ്തീൻ സുരക്ഷാ വൃത്തങ്ങളാണ് വെള്ളിയാഴ്ച അൽ ഷിഫയിൽ നിന്ന് സൈന്യം പിൻവാങ്ങിയ വിവരം അറിയിച്ചത്. പവർ ജനറേറ്ററുകൾ, ഓക്‌സിജൻ പമ്പുകൾ, റേഡിയോളജി ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ മാറ്റുന്നതിന് മുമ്പ് ഇസ്രായേൽ സൈന്യം, ആശുപത്രി വളപ്പിൽ സ്‌ഫോടനം നടത്തിയാതായി അന്തരാഷ്ട്ര മാധ്യമ റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
ആശുപത്രിക്ക് താഴെയുള്ള ഭൂഗർഭ "ഭീകര" തുരങ്കങ്ങളുടെയും ടണൽ ഷാഫ്റ്റുകളുടെയും ഒരു റൂട്ട് തങ്ങൾ നശിപ്പിച്ചതായി ഇസ്രായേൽ സൈന്യം വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഈ റൂട്ട് ഹമാസിന്റെ ഒളിത്താവളമായി പ്രവർത്തിച്ചിരുന്നതായി സൈന്യം അവകാശപ്പെട്ടു. ഏകദേശം 250 രോഗികളും ജീവനക്കാരും ആശുപത്രിയിൽ തുടരുന്നുണ്ട്. വൈദ്യുതി, വെള്ളം, മെഡിക്കൽ സപ്ലൈ എന്നിവയുടെ കടുത്ത ക്ഷാമം കാരണം ആശുപത്രി പൂർണമായും പ്രവർത്തനരഹിതമാണ്. ഹമാസും ഇസ്രായേലും തമ്മിലുള്ള താൽക്കാലിക മാനുഷിക വെടിനിർത്തലിന്റെ ആദ്യ ദിവസമാണ് സൈന്യം അൽഷിഫയിൽ നിന്ന് പിൻവലിഞ്ഞത്.
ഇത് ഇനിയുള്ള മൂന്ന് ദിവസവും നീണ്ട് നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പലസ്തീൻ സുരക്ഷാ വൃത്തങ്ങൾ പറയുന്നു. അതിനിടെ ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയിൽ നിന്നുള്ള മൂന്ന് മെഡിക്കൽ ഉദ്യോഗസ്ഥരെയും ആരോഗ്യ മന്ത്രാലയത്തിലെ മൂന്ന് പേരെയും തടഞ്ഞുവച്ച ഇസ്രായേൽ ആറ് പേരിൽ രണ്ടുപേരെ വിട്ടയച്ചതായി റിപ്പോർട്ടുണ്ട്, എന്നാൽ അൽ-ഷിഫ ഹോസ്പിറ്റൽ ഡയറക്ടർ ഉൾപ്പെടെ അവശേഷിക്കുന്ന നാല് സ്റ്റാഫുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രി അൽ-ഷിഫയെ ഹമാസ് ഉപയോഗിച്ചുവെന്നാരോപിച്ച് ബുധനാഴ്ച ഇസ്രായേൽ സൈന്യം മുഹമ്മദ് അബു സാൽമിയയെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തീവ്രവാദികളുടെ ഒക്ടോബർ 7 ആക്രമണത്തെ തുടർന്നുള്ള ഇസ്രായേൽ കരസേനയുടെ പ്രധാന ശ്രദ്ധാകേന്ദ്രമായ അൽ-ഷിഫയ്ക്കുള്ളിലെ അവസ്ഥയെക്കുറിച്ച് അബു സാൽമിയ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് പതിവായി റിപ്പോർട്ടുകൾ നൽകിയിരുന്നു.
ആക്രമണം നടത്താൻ ഹമാസ് പോരാളികൾ ഗാസ സിറ്റിയിലെ സൗകര്യത്തിന് താഴെയുള്ള തുരങ്ക സമുച്ചയം ഉപയോഗിച്ചതായി കഴിഞ്ഞയാഴ്ച ആശുപത്രിയിൽ റെയ്ഡ് നടത്തിയ ഇസ്രായേൽ സൈന്യം ആരോപിക്കുകയും പിന്നാലെ അബു സാൽമിയ അടക്കമുള്ളവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















