ഇസ്രയേലി ജയിലുകളിൽ കഴിയുന്ന 39 പലസ്തീൻ തടവുകാരെ ഉടൻ മോചിപ്പിച്ചേക്കുമെന്ന് സൂചന; ഹമാസ് വിട്ടയച്ചവരുടെ ചിത്രം പുറത്ത് വിട്ട് തായ്‌ലൻഡ് വിദേശകാര്യ മന്ത്രാലയം...

നാല്പത്തിയൊമ്പത് ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ശേഷം നിലവില്‍ വന്ന സമാധാനക്കരാറിന് ഒടുവില്‍ ഗാസയില്‍ ഒരു വിഭാഗം ബന്ധികൾക്ക് മോചനം ലഭിച്ചു. ഖത്തറിന്റെ മധ്യസ്ഥതയില്‍ തയ്യാറാക്കിയ താത്കാലിക വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ 25 ബന്ദികളെയാണ് മോചിപ്പിച്ചത് എന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 13 ഇസ്രയേലികളും 12 തായ്‌ലന്റ് പൗരന്‍മാരുമാണ് മോചിപ്പിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിട്ടയച്ച 13 ബന്ദികളിൽ 12 പേരും തായ്‌ലന്റ് സ്വദേശികളാണെന്ന് തായ് പ്രധാന മന്ത്രി സ്രെട്ട തവിസിൻ സമൂഹമാധ്യമമമായ എക്‌സിലൂടെ സ്ഥിരീകരിച്ചു. ഹമാസ് ബന്ദികളാക്കിയ 13 ഇസ്രയേല്‍ പൗരന്‍മാരെ റെഡ് ക്രോസിന് കൈമാറിയതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇവര്‍ ഈജിപ്ത് അതിര്‍ത്തിവഴി ഗാസയില്‍ നിന്ന് പുറത്തുവരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ ഗാസയിലേക്ക് ബന്ദികളാക്കിയ 240 ഓളം പേരിൽ 23 തായ് തൊഴിലാളികൾ ഉൾപ്പെട്ടിട്ടുണ്ടായിരുന്നുവെന്നാണ് കണക്ക്. തായ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇസ്രയേൽ - ഹമാസ് ആക്രമണ സമയത്ത് ഏകദേശം 30,000 തായ് തൊഴിലാളികൾ പ്രധാനമായും ഇസ്രയേലിന്റെ കാർഷിക മേഖലയിൽ ജോലി ചെയ്തിരുന്നു.
കരാർ അടിസ്ഥാനത്തിൽ, ഇസ്രയേലി ജയിലുകളിൽ കഴിയുന്ന 39 പലസ്തീൻ തടവുകാരെ ഉടൻ മോചിപ്പിക്കുമെന്നാണ് സൂചന. അതിനിടെ, മോചിപ്പിക്കപ്പെട്ട ബന്ദികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഇസ്രായേൽ ആശുപത്രി അധികൃതർ വ്യക്തമാക്കി. ഹമാസിന്റെ അടിമത്തത്തിൽ നിന്ന് മോചിതരായ ശേഷം ചികിത്സയിൽ കഴിയുന്ന നാല് കുട്ടികളെയും നാല് സ്ത്രീകളെയും കുറിച്ച്, ഷ്നൈഡർ മെഡിക്കൽ സെന്റർ ഇറക്കിയ കുറിപ്പിൽ എട്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു.
മോചിപ്പിക്കപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും പൂർണ്ണ ശാരീരിക പരിശോധന ഡോക്ടർമാർ നടത്തും. ആവശ്യമായ രക്തമോ ഇമേജിംഗ് പരിശോധനകളോ നിർദ്ദേശിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പീഡനം, ബലാത്സംഗം അല്ലെങ്കിൽ മറ്റ് യുദ്ധക്കുറ്റങ്ങളുടെ ഏതെങ്കിലും അടയാളങ്ങൾ പരിശോധിച്ച് രേഖപ്പെടുത്താൻ ആരോഗ്യ മന്ത്രാലയം ഫിസിഷ്യൻമാർക്ക് നിർദ്ദേശം നൽകിയിരുന്നു. തെളിവുകൾ കണ്ടെത്തുകയോ ബന്ദിയാക്കപ്പെട്ടയാൾ അതിനെക്കുറിച്ച് സംസാരിക്കുകയോ ചെയ്‌താൽ, വീണ്ടും മാനസികാഘാതം വരുത്താതെ അഭിമുഖം നടത്തി തെളിവുകൾ ശേഖരിക്കാൻ കഴിയുമോ എന്ന് വിലയിരുത്താൻ ഉചിതമായ പ്രൊഫഷണലുകളെ കൊണ്ടുവരുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതിനിടെ ഇരുപത് തായ് പൗരന്മാർ ഇപ്പോഴും ഹമാസിന്റെ പിടിയിലാണെന്ന് തായ്ലൻഡ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മോചിപ്പിക്കപ്പെട്ട പത്ത് തായ്പൗരന്മാരെ 48 മണിക്കൂറിന് ശേഷം തിരികെ നാട്ടിലേക്ക് എത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഇവരുടെ മോചനത്തിൽ പങ്കാളികളായ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പ്രസ്താവയിൽ പറയുന്നു. ഇസ്രായേലിലെ മെഡിക്കൽ സെന്ററിൽ ഡോക്ടറോടൊപ്പം ഇവർ നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. തായ് പൗരന്മാരുടെ മോചനത്തിന് ഇസ്രായേൽ-ഹമാസ് കരാറുമായി യാതൊരു ബന്ധവും ഇല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഈജിപ്തിന്റെ മധ്യസ്ഥതയിൽ ഹമാസുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഇവരെ വിട്ടയയ്‌ക്കുന്നത്. അതേ സമയം, ബന്ദികളെ വിട്ടയച്ചതില്‍ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത് എത്തിയിരുന്നു. ഇതൊരു തുടക്കം മാത്രമാണെന്ന് ബൈഡന്‍ പറഞ്ഞു. ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ സമാധാനത്തിന്റെ പാതയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ബൈഡന്‍ പറഞ്ഞു.
'വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ വിട്ടയയ്ക്കുമെന്ന് കരുതുന്നു. ഇപ്പോഴും നിരവധി പേര്‍ ബന്ദിയാക്കപ്പെട്ടിട്ടുണ്ട്. അവരുടെ മോചനത്തിനായി പരമാവധി ശ്രമിക്കും'- ബൈഡന്‍ പറഞ്ഞു. രണ്ട് അമേരിക്കന്‍ വനിതകളെയും ഒരു കുട്ടിയെയും കാണാനില്ലെന്നും അവരെ കണ്ടെത്താനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ബൈഡന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















