പോര്‍വിമാനങ്ങളില്‍ നിന്ന് ജൂതപ്പട നോട്ടീസുകള്‍ വലിച്ചെറിഞ്ഞു;കുറിപ്പില്‍ ഹമാസിനുള്ള തിട്ടൂരം,യുദ്ധത്തില്‍ ഹമാസ് വിജയിച്ചുവെന്ന ഇറാന്റെ പ്രചാരണത്തിനും ആവേശംകൊള്ളുന്ന ഭീകരര്‍ക്കും നെതന്യാഹുവിന്റെ മുന്നറിയിപ്പ്,ബന്ദികൈമാറ്റം കഴിയുന്നതോടെ ഭീകരരെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി,പ്ലാനിങ് ആകെ മാറ്റി ഐഡിഎഫ്

ഗാസയില്‍ പലയിടത്തായ് ചിന്നിച്ചിതറി കിടന്ന മനുഷ്യര്‍ വെടിനിര്‍ത്തല്‍ വാര്‍ത്ത കേട്ട് വീടുകളിലേക്ക് മടങ്ങാന്‍ പരക്കം പായുന്നു. ഗാസ മണ്ണിലേക്ക് കാലുകുത്തിയതും ആകാശത്ത് വട്ടമിട്ട് പറന്ന് ഇസ്രയേലി പോര്‍വിമാനങ്ങള്‍. ജൂതപ്പട താഴേക്ക് വലിച്ചെറിഞ്ഞ നോട്ടീസുകള്‍ കൈയ്യിലെടുത്ത ഗാസക്കാര്‍ വിറങ്ങലിക്കുന്നു. അതിലെ വാചകം ഹമാസിനുള്ള തിട്ടൂരം. യുദ്ധം അവസാനിച്ചിട്ടില്ല. പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനവും വന്നിരിക്കുന്നു. യുദ്ധം അവസാനിച്ചുവെന്ന് ഹമാസ് കരുതിയെങ്കില്‍ തെറ്റി തുടങ്ങിയിട്ടേ ഉള്ളു. 4 ദിവസത്തെ വെടിനിര്‍ത്തല്‍ ഇടവേള കിട്ടിയതോടെ തന്ത്രങ്ങള്‍ മെനയുന്ന ഹമാസിന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഈ 4 ദിവസം കൊണ്ട് ഇറാന്റെ സഹായത്തോടെ ആയുധങ്ങള്‍ നിറച്ചോളൂ. ഗാസയിലെ തുരങ്കങ്ങളില്‍ പതിയിരിക്കുന്ന ഹമാസ് നേതാക്കള്‍ ലബനന്‍,സിറിയ,ഇറാന്‍ കേന്ദ്രങ്ങളിലേക്ക് രക്ഷപ്പെട്ടോളൂ. പുതിയ പദ്ധതികള്‍ പ്ലാന്‍ ചെയ്‌തോളു. എന്നാല്‍ എത്രയൊക്കെ തയ്യാറെടുപ്പുകള്‍ നടത്തിയാലും ഹമാസിനെ കാത്തിരിക്കുന്നത് കൊടൂര മരണം തന്നെ അവരുടെ സര്‍വ്വനാശം തന്നെയെന്ന് ഇസ്രയേല്‍ ഭരണകൂടത്തിന്റെ അന്ത്യശാസനം. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ഹമാസ് യുദ്ധത്തില്‍ വിജയിച്ചുവെന്ന ഇറാന്റെ പ്രചാരണത്തിനും ആവേശംകൊള്ളുന്ന ഹമാസ് ഭീകരര്‍ക്കും നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
ഗാസയിലുള്ള എല്ലാ ബന്ദികളേയും തിരിച്ചെത്തിക്കാന്‍ ഇസ്രയേല്‍ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇത് യുദ്ധത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തലിന് പിന്നാലെ ഹമാസ് ബന്ദികളാക്കിയിരുന്ന ഇസ്രയേലികളെ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നെതന്യാഹു എക്‌സ് പ്ലാറ്റ് ഫോമില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളും അവരുടെ അമ്മമാരും സ്ത്രീകളും അടക്കമുള്ള ബന്ദികളുടെ ആദ്യ സംഘത്തെ തിരികെ രാജ്യത്തെത്തിക്കാന്‍ സാധിച്ചുവെന്ന് പറഞ്ഞ നെതന്യാഹു, ഹമാസ് ബന്ദികളാക്കിയിരിക്കുന്ന എല്ലാ ഇസ്രയേലികളേയും തിരികെ എത്തിക്കാനുള്ള നടപടികളില്‍ ഏര്‍പ്പെടുമെന്നും ഉറപ്പുനല്‍കി. യുദ്ധത്തിന്റെ എല്ലാ ലക്ഷ്യവും നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളും കുട്ടികളുമടക്കം 24 ബന്ദികളെയാണ് ഹമാസ് വിട്ടയച്ചത്. 13 ഇസ്രയേലുകാരും 10 തായ് പൗരരും ഒരു ഫിലിപ്പീന്‍സുകാരനും വിട്ടയച്ച ബന്ദികളുടെ കൂട്ടത്തിലുണ്ടെന്ന് ഖത്തര്‍ അറിയിച്ചു. റെഡ് ക്രോസ് ഇവരെ റാഫ അതിര്‍ത്തിയിലൂടെ ഇസ്രയേലിന് കൈമാറി. ഇസ്രയേലി രഹസ്യാന്വേഷണ ഏജന്‍സിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാകും ഇവരെ ബന്ധുക്കള്‍ക്ക് കൈമാറുക. 24 സ്ത്രീകളും 15 കുട്ടികളുമടക്കം 39 പലസ്തീന്‍ തടവുകാരെ ഇസ്രയേലും സ്വതന്ത്രരാക്കി. വെസ്റ്റ് ബാങ്കിലെ ഓഫെര്‍ പട്ടാളക്യാമ്പില്‍ നിന്നാണ് ഇവരെ റെഡ്‌ക്രോസിന് കൈമാറി.
നാലുദിവസംകൊണ്ട് ഘട്ടംഘട്ടമായി 50 ബന്ദികളെയും 150 പലസ്തീന്‍ തടവുകാരെയും പരസ്പരം കൈമാറാനാണ് കരാറില്‍ ധാരണയായത്. ഒരു ബന്ദിക്കുപകരം മൂന്നുതടവുകാര്‍ എന്നതോതിലാണ് വിട്ടയക്കുക.
വെടിനിര്‍ത്തല്‍ വാര്‍ത്തകേട്ട് ജനിച്ചുവളര്‍ന്ന മണ്ണിലേക്ക് മടങ്ങിപ്പോകാന്‍ തയ്യാറെടുക്കുകയായിരുന്നു പതിനാറുകാരനായ ഒമര്‍ ജിബ്രിന്‍. അപ്പോഴാണ് ഇസ്രയേലി പോര്‍വിമാനങ്ങള്‍ താഴേക്കിട്ട നോട്ടീസുകളിലൊന്ന് കൈയില്‍ത്തടഞ്ഞത്. അവന് മുന്നോട്ടുനീങ്ങാന്‍ കഴിഞ്ഞില്ല. അതിലെഴുതിയിരിക്കുന്നു: 'യുദ്ധം അവസാനിച്ചിട്ടില്ല'. വടക്കന്‍ ഗാസയില്‍ നിന്ന് കുടിയിറക്കപ്പെട്ട ഒമറും എട്ടംഗകുടുംബവും ദിവസങ്ങളായി തെക്കന്‍ ഗാസയിലെ ആശുപത്രിയിലാണ് കഴിച്ചുകൂട്ടുന്നത്. സന്നദ്ധസംഘടനകള്‍ വിതരണംചെയ്യുന്ന ഒരു കഷ്ണം റൊട്ടിയാണ് അവന്റെ വിശപ്പിന്റെ വിളിക്കുള്ള മറുപടി. താത്കാലികമെങ്കിലും യുദ്ധത്തിലാദ്യമായി നാലുദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യയില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷ പലരിലും നാമ്പിട്ടു. തെക്കന്‍ ഗാസയിലെ ജനങ്ങള്‍ വെടിനിര്‍ത്തലിനെ സ്വാഗതംചെയ്തു. ദൈവം അനുഗ്രഹിച്ചാല്‍ ഇത് ഒരു സമ്പൂര്‍ണ വെടിനിര്‍ത്തലിലേക്കുപോകുമെന്ന് ഖാന്‍ യൂനിസ് സ്വദേശിയായ ജിഹാന്‍ ഖനാന്‍ പറഞ്ഞു. വടക്കന്‍ ഗാസയിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെമുതല്‍ ആയിരങ്ങള്‍ റാഫ അതിര്‍ത്തിയില്‍ കാത്തുനിന്നു. എന്നാല്‍, അഭയാര്‍ഥികളായിക്കഴിയുന്ന വടക്കന്‍ ഗാസക്കാരോട് സ്വന്തംവീടുകളിലേക്ക് മടങ്ങരുതെന്ന് ഇസ്രയേല്‍ മുന്നറിയിപ്പുനല്‍കി. തിരികെപ്പോകാനുള്ള ശ്രമം തടയുമെന്നും അറിയിച്ചു.
യുദ്ധം തുടരുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചിരിക്കെ അമേരിക്കന്‍ നിലപാട് മറിച്ചാണ്. ഇതൊരു തുടക്കം മാത്രമാണെന്ന് ബൈഡന്‍ പറഞ്ഞു. ഇസ്രായേല്‍പലസ്തീന്‍ വിഷയത്തില്‍ സമാധാനത്തിന്റെ പാതയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ബൈഡന്‍ പറഞ്ഞു.
വരും ദിവസങ്ങളില്‍ കൂടുതല്‍പേരെ വിട്ടയയ്ക്കുമെന്ന് കരുതുന്നു. ഇപ്പോഴും നിരവധിപേര്‍ ബന്ദിയാക്കപ്പെട്ടിട്ടുണ്ട്. അവരുടെ മോചനത്തിനായി പരമാവധി ശ്രമിക്കും' ബൈഡന്‍ പറഞ്ഞു. രണ്ട് അമേരിക്കന്‍ വനിതകളെയും ഒരു കുട്ടിയെയും കാണാനില്ലെന്നും അവരെ കണ്ടെത്താനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ബൈഡന്‍ പറഞ്ഞു. ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് ഖത്തര്‍, ഈജിപ്ത്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ബൈഡന്‍ നന്ദി പറഞ്ഞു. പശ്ചിമേഷ്യയില്‍ വ്യാപിക്കുന്ന യുദ്ധങ്ങളും അക്രമങ്ങളും നിര്‍ത്തണമെന്നും ഇസ്രായേലും പലസ്തീനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍, വെടിനിര്‍ത്തല്‍ ആരംഭിച്ച് 15 മിനിറ്റിനുശേഷവും ഗാസ അതിര്‍ത്തിയിലും തെക്കന്‍ ഇസ്രയേലിലെ കിബൂത്സിലും റോക്കറ്റാക്രമണ സൈറണുകള്‍ മുഴങ്ങിയെന്ന് റിപ്പോര്‍ട്ടുണ്ട്. ഗാസയ്ക്ക് മുകളില്‍ റോന്തുചുറ്റുന്നുണ്ട് ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍. 4 ദിവസത്തെ യുദ്ധ ഇടവേള ഐഡിഎഫിനും പ്ലാന്‍ മാറ്റിപ്പിടിക്കുന്നതിന് സഹായിക്കുമെന്ന് ഇസ്രയേല്‍ ഭരണകൂടം പറയുന്നത്. ഹമാസിന്റെ നേതാക്കളെയാണ് ജൂതപ്പടയ്ക്ക് ഇനി തീര്‍ക്കാനുള്ളത്. നേതാക്കള്‍ പലയിടത്തായ് ഒളിവിലാണ്. ഇവര്‍ക്കായ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട് മൊസാദ്. ഖത്തറില്‍ കഴിയുന്ന യഹിയ സിന്‍വറിനെയാണ് മൊസാദിന് ആവശ്യം. കൂടാതെ ലബനന്‍,സിറിയ,ഇറാന്‍ മേഖലകളില്‍ സുരക്ഷിതമായ് ഒളിച്ചിരിക്കുന്ന നേതാക്കളെ തീര്‍ക്കണം. ഇതിന് വേണ്ടിയുള്ള പദ്ധതികളാണ് ഇസ്രയേല്‍ സേന മെനയുന്നത്. ഇപ്പോഴും തകര്‍ക്കപ്പെട്ടിട്ടില്ലാത്ത തുരങ്കങ്ങളിലേക്ക് ആയുധങ്ങള്‍ എത്തിക്കാനാണ് ഹമാസ് നീക്കം നടത്തുന്നത്. യുദ്ധ ഇടവേള ബന്ദികള്‍ക്കും ഗാസക്കാര്‍ക്കും ആശ്വാസം പകരുമ്പോള്‍ ഇസ്രയേലിനും ഹമാസിനും പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള സമയമാണത്.
https://www.facebook.com/Malayalivartha






















