ഗാസ ഹാക്കറെ തട്ടിക്കൊണ്ടുപോകാനുള്ള മൊസാദിന്റെ ശ്രമം തടഞ്ഞ് തുര്‍ക്കി ദേശീയ ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍;ഇസ്രയേലിന്റെ അയണ്‍ഡോം ഹാക്ക് ചെയ്ത ഒമറിനെ പൂട്ടാന്‍ ചാരസംഘടന,ഇസ്രയേല്‍ നീക്കം ഹാക്കറിന് ചോര്‍ത്തിക്കൊടുത്തു,ഇസ്രയേലും തുര്‍ക്കിയും തമ്മില്‍ ഇടയുന്നു

മൊസാദ് എന്ന ചാര സംഘടന ലോകത്തിലെ ഏറ്റവും മാരകവും രഹസ്യസ്വഭാവമുള്ളതും എന്തിനേറെ അമാനുഷിക പരിവേഷമുള്ളതുമാണെന്നാണ് വിലയിരുത്തല്‍ .. അതിന്റെ ചങ്ങലക്കണ്ണികള്‍ നൂതനവും സങ്കീര്‍ണവുമാണ് . ലോകത്തിലെ ഒരേയൊരു ജൂതരാഷ്ട്രമാണ് ഇസ്രായേല്‍. 1948 ല്‍ ഇസ്രായേല്‍ രൂപീകൃതമായി എന്ന പ്രഖ്യാപനം വരുന്നതിനു മുമ്പുതന്നെ ജൂതര്‍ തങ്ങളുടെ ചുറ്റുപാടുമുള്ള ശത്രുക്കളെപ്പറ്റിയുള്ള 'ഇന്റലിജന്‍സ് വിവരങ്ങള്‍' ശേഖരിക്കാന്‍ വെവ്വേറെ സംഘങ്ങള്‍ രൂപീകരിച്ച് ചാരപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ചങ്ങലക്കണ്ണികള്‍ പൂവിറുത്തുമാറ്റുമ്പോലെ പൊട്ടിച്ചിരിക്കുകയാണ് തുര്‍ക്കി. ഇസ്രയേലിന്റെ വജ്രായുധമായ അയണ്‍ ഡോം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഒമര്‍ എ എന്ന ഗാസ ഹാക്കറെ തട്ടിക്കൊണ്ടുപോകാനുള്ള മൊസാദിന്റെ ശ്രമം തടഞ്ഞിരിക്കുകയാണ് തുര്‍ക്കി ദേശീയ ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍.
2015ലും 2016ലും ഇസ്രായേലിന്റെ അയണ്‍ ഡോം ഹാക്ക് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഒമര്‍ എ എന്ന യുവ ഹാക്കറെയാണ് എംഐടി മോചിപ്പിച്ചത്. മലേഷ്യയില്‍ അവധി ആഘോഷിക്കാനെത്തിയ ഒമറിനെ മൊസാദ് സംഘം പിടികൂടുകയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു ചാരസംഘടനകളുടെ ഒരു ലിസ്റ്റെടുത്താല്‍ അതില്‍ ഉറപ്പായും മൊസാദിന്റെ പേരുണ്ടാകും. കഷ്ടിച്ച് തൊണ്ണൂറു ലക്ഷത്തിനു താഴെ മാത്രം ജന സംഖ്യയുള്ള, ഇന്ത്യയുടെ നൂറ്റമ്പതില്‍ ഒന്ന് മാത്രം വലിപ്പമുള്ള, നമ്മുടെ കേരളത്തിന്റെ പാതിയോളം മാത്രം വരുന്ന ഇസ്രായേല്‍ എന്ന ജൂത രാജ്യത്തിന്റെ ചാരസംഘടന ലോകത്തിലെ ഏറ്റവും മാരകവും രഹസ്യസ്വഭാവമുള്ളതും ആയി കണക്കാക്കപ്പെടുന്നതാണ് ..മൊസാദിനെയും അയണ്‍ഡോമിനേയും ഒരുപോലെ തകര്‍ക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ തുര്‍ക്കി ചെയ്തിരിക്കുന്നത്.
ഗാസയിലെ യുദ്ധത്തിന് തുര്‍ക്കിയിലെ പ്രസിഡന്റ് റജിബ് തയ്യിബ് എര്‍ദൊഗാന്‍ ഇസ്രയേലിനെ കുറ്റപ്പെടുത്തുകയും പ്രതിഷേധ സൂചകമായി ഇസ്രയേലിലെ തുര്‍ക്കി അംബാസ്സഡറെ തിരിച്ചുവിളിക്കുകയും ചെയ്തു. മധ്യപൂര്‍വദേശത്ത് ഇത്തരമൊരു നിലപാട് സ്വീകരിക്കുകയും അതു തുറന്നു പ്രകടിപ്പിക്കുകയും ചെയ്ത ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായിരുന്നു തുര്‍ക്കി. ഇസ്ലാമിസ്റ്റുകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന എര്‍ദൊഗാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഇസ്രയേലുമായി നയതന്ത്രബന്ധം പുലര്‍ത്തുന്നുണ്ട് .1949ല്‍ തന്നെ ഇസ്രയേലിനെ തുര്‍ക്കി അംഗീകരിക്കുകയും ആ രാജ്യവുമായി നയതന്ത്രബന്ധം സ്ഥാപിക്കുകയുമുണ്ടായി. എങ്കിലും എര്‍ദൊഗാന്റെ ഭരണത്തില്‍ ഇസ്രയേലുമായുള്ള തുര്‍ക്കിയുടെ ബന്ധം പലസ്തീന്‍ വിഷയത്തില്‍ പല തവണ ഉലയുകയുമുണ്ടായി. ഏറ്റവുമൊടുവില്‍ ബന്ധം വീണ്ടും മെച്ചപ്പെടുകയും ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ എര്‍ദൊഗാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭാ സമ്മേളന വേളയില്‍ സംസാരിക്കുകയും ചെയ്തു. അടുത്തുതന്നെ ഇസ്രയേല്‍ സന്ദര്‍ശിക്കാനും ഉദ്ദേശിക്കുകയായിരുന്നു അദ്ദേഹം. പക്ഷേ, ഗാസയിലെ യുദ്ധം അതിനുള്ള സാധ്യതയെ പെട്ടെന്ന് അട്ടിമറിച്ചു.. ഈ സാഹചര്യത്തില്‍ അയേണ്‍ ടോം തകര്‍ത്ത ബുദ്ധിരാക്ഷസനെ മൊസാദിന്റെ ചങ്ങല പൊട്ടിച്ചെടുത്തു രക്ഷപ്പെടുത്താന്‍ തുര്‍ക്കി കാണിച്ച തന്റേടം മറ്റ് പലതിന്റെയും തുടക്കമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
റോക്കറ്റ് ആക്രമണങ്ങള്‍, മോര്‍ട്ടാര്‍ ഷെല്ലുകള്‍, ആളില്ലാ ആകാശ പേടകങ്ങള്‍ ( യു.എ.വി ) എന്നിവയെ നേരിടാന്‍ ഇസ്രയേല്‍ ഉപയോഗിക്കുന്ന ഏറ്റവും നൂതനമായ വ്യോമ പ്രതിരോധ സംവിധാനമാണ് അയണ്‍ ഡോം. ഭീഷണികള്‍ കണ്ടെത്തുന്നതിനും ഇസ്രയേലിനെ ലക്ഷ്യമാക്കിയുള്ള വിക്ഷേപണങ്ങളുടെ പാതയെ കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ ശേഖരിക്കുന്നതിനും അയണ്‍ഡോം, റഡാറുകളുടെ ശൃംഖലയെ ഉപയോഗിക്കുന്നു. ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി അല്‍ ഖസാം ബ്രിഗേഡിനെ സഹായിക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെ ഇസ്രായേലിന്റെ നോട്ടപ്പുള്ളിയായി മാറുകയായിരുന്നു ഒമര്‍ . ഒമറിനെ കുടുക്കാനായി മൊസാദ് ഇയാള്‍ക്ക് സോഫ്റ്റ്‌വെയര്‍ കമ്പനികളിലടക്കം ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇസ്രായേലിന്റെ ഗൂഢലക്ഷ്യം മുന്നില്‍ കണ്ടിരുന്നതിനാല്‍ ഒമര്‍ ഇവയൊക്കെയും നിരസിക്കുകയാണുണ്ടായിരുന്നത്.
ഗസ്സയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കംപ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ ബിരുദം നേടിയ ഒമര്‍ ഇസ്രായേലിന്റെ നീക്കങ്ങളെ തുടര്‍ന്ന് 2020ല്‍ തുര്‍ക്കിയിലേക്ക് കടന്നിരുന്നു. ഹാക്കര്‍ ആയിരുന്നത് കൊണ്ടു തന്നെ ഒമറിന്റെ താമസത്തെ കുറിച്ച് എംഐടിക്കും അറിവുണ്ടായിരുന്നതായാണ് വിവരം. ചോദ്യം ചെയ്യലിനെന്ന വ്യാജേന ഒമറിനെ ടെല്‍ അവീവിലേക്ക് കടത്താന്‍ മൊസാദിന് പദ്ധതിയുണ്ടെന്നറിഞ്ഞ എംഐടി ഇതിനെക്കുറിച്ച് ഒമറിന് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍കരുതല്‍ എന്നോണം യുവാവിന്റെ ഫോണില്‍ ഒരു ട്രാക്കിംഗ് സോഫ്റ്റ്‌വെയറും എംഐടി ഇന്‍സ്റ്റാള്‍ ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മലേഷ്യയിലെ ക്വാലാലംപൂരില്‍ വെച്ച് ഒമറിനെ മൊസാദ് പിടികൂടി. അയണ്‍ ഡോം ഹാക്ക് ചെയ്തിനെ കുറിച്ചും മറ്റുമുള്ള ചോദ്യം ചെയ്യലിന് പുറമെ ഇദ്ദേഹത്തെ ക്രൂരമായ പീഡനങ്ങള്‍ക്കുമിരയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ടെല്‍ അവീവിലെ മൊസാദ് പ്രവര്‍ത്തകര്‍ വീഡിയോ കോളിലൂടെയാണ് ചോദ്യം ചെയ്യലില്‍ പങ്കെടുത്തത്. അയണ്‍ ഡോം ഹാക്ക് ചെയ്യാന്‍ ഒമര്‍ വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയിഡ് അധിഷ്ഠിത ഹാക്കിംഗ് സോഫ്റ്റ് വെയറിനെക്കുറിച്ചും, ഒമര്‍ പ്രയോഗിച്ച രീതികളെക്കുറിച്ചുമായിരുന്നു ചോദ്യം ചെയ്തത്. .. ഒമറിനെ കാണാതായതിന് പിന്നാലെ തന്നെ എംഐടി മലേഷ്യന്‍ അധികൃതരെ ബന്ധപ്പെടുകയും ഒമറിന്റെ ഫോണിലെ ട്രാക്കിംഗ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് മൊസാദിന്റെ ഒളിസങ്കേതം കണ്ടെത്തുകയുമായിരുന്നു. സംഭവത്തില്‍ 11പേരെ മലേഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ തുര്‍ക്കിയില്‍ എംഐടിയുടെ സുരക്ഷിത കേന്ദ്രത്തിലാണ് യുവാവ്. മൊസാദ് നടത്തിയിട്ടുള്ള കൊലപാതകങ്ങളെക്കുറിച്ച് റോണെന്‍ ബെര്‍ഗ്മാന്‍ എഴുതിയ 'റൈസ് അപ്പ് ആന്‍ഡ് കില്‍ ഫസ്റ്റ്' എന്ന പുസ്തകത്തില്‍ പറയുന്നത് 1949 നും 2000 നും ഇടയില്‍ ഇസ്രായേല്‍ മൊസാദിനെ ഉപയോഗിച്ച് നടത്തിയിട്ടുള്ളത് 500 ലധികം ടാര്‍ഗെറ്റഡ് അസാസിനേഷന്‍സ് ആണെന്നാണ്. ഇതേ മൊസാദ് 2000 നും 2018 നും ഇടയില്‍ മാത്രം കൊന്നു തള്ളിയിട്ടുള്ളത് 1800 ലധികം ശത്രുക്കളെയാണ്.
മുമ്പൊക്കെ മൊസാദിന് ആരെയെങ്കിലും തങ്ങളുടെ രഹസ്യ കൊലയാളി സംഘത്തെ വിട്ടു കൊല്ലണമെങ്കില്‍ പോലും ആഴ്ചകളുടെയും മാസങ്ങളുടെയും തയ്യാറെടുപ്പ് വേണ്ടി വന്നിരുന്നെങ്കില്‍ ഇന്ന് വളരെ സോഫിസ്റ്റിക്കേറ്റഡ് ആയിട്ടുള്ള ഉപഗ്രഹ നിയന്ത്രിതമായ ഒരു ഡ്രോണ്‍ ആക്രമണം പോലും മണിക്കൂറുകളുടെ സാവകാശം കൊണ്ട് പ്ലാന്‍ ചെയ്ത് ഏറെ കൃത്യതയോടെ നടപ്പിലാക്കാന്‍ പറ്റുന്നത്ര മാരകമായ ഒരു അന്താരാഷ്ട്ര കൊലയാളി സംഘമായി മൊസാദ് മാറിക്കഴിഞ്ഞു..എന്നാല്‍ ആ മൊസാദിനെപ്പോലും ഞെട്ടിച്ചുകൊണ്ടാണ് തുര്‍ക്കി ഇന്റലിജിന്‍സ് വിഭാഗം മൊസാദിന്റെ ചങ്ങലക്കണ്ണി പൊട്ടിച്ചെറിഞ്ഞത്.
https://www.facebook.com/Malayalivartha






















