ഹമാസും ഇസ്രായേലും പരസ്പരം ബന്ദി കൈമാറ്റത്തിന്റെ പാതയിൽ:- ചർച്ചയായി ഇസ്രാ ജാബിസ് എന്ന ഫലസ്തീന്‍ യുവതിയുടെ മോചനം...

ഹമാസും ഇസ്രായേലും പരസ്പരം ബന്ദി കൈമാറ്റത്തിന്റെ പാതയിലാണ്. വെടിനിർത്തൽ കരാറിന്റെ രണ്ടാം ദിനത്തിൽ ഇതുവരെ 39 ഫലസ്തീനികളെയാണ് ഇസ്രായേൽ മോചിപ്പിച്ചത്. അത്യുജ്ജ്വലമായ വരവേൽപ്പാണ് ഇവർക്ക് ജന്മനാട്ടിൽ ലഭിച്ചത്. മോചിപ്പിക്കപ്പെട്ടവരിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു പേര് ഇസ്രാ ജാബിസ് എന്ന വനിതയുടേതാണ്. നിരപരാധികളായ ഫലസ്തീനികളെ ഇല്ലാക്കഥകള്‍ മെനഞ്ഞ് കുറ്റവാളിയാക്കി ചിത്രീകരിച്ച് വര്‍ഷങ്ങളോളം തടവിലിടുന്നതും മാരക മുറിവുകളുണ്ടായിട്ടും വൈദ്യ സഹായം ലഭ്യമാക്കാതെ മരണത്തിലേക്ക് തള്ളിവിടുന്നതും അധിനിവേശ ഇസ്രായേല്‍ ഭരണകൂടം കാലങ്ങളായി ചെയ്തുവരുന്നതാണ്.
അധിനിവേശ ഭരണകൂടം ഉയര്‍ത്തിയ എല്ലാ വൈതരണികളേയും മറികടന്ന് ഉന്നത പഠനത്തിലൂടെ മികച്ച കരിയര്‍ സ്വപ്‌നം കണ്ട ഇസ്രാ ജാബിസ് എന്ന ഫലസ്തീന്‍ യുവതിയുടെ കഥ ഇത്തരത്തിലൊന്നാണ്. ഒറ്റ ദിനം കൊണ്ടാണ് ഇസ്രയുടെ ജീവിതം നരകമായി മാറിയത്. വീട്ടിലേക്കുള്ള യാത്രക്കിടെ കാറിന് തീപിടിച്ചതോടെയാണ് ഇസ്രയുടെ ജീവിതം മാറി മറിഞ്ഞത്. അഗ്നിബാധയില്‍ ഗുരുതര പൊള്ളലേറ്റ് മരണത്തോട് മല്ലടിച്ച ഇസ്രയെ മതിയായ ചികില്‍സ ലഭ്യമാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് പകരം 2017ല്‍ 11 വര്‍ഷത്തെ തടവിന് ശിക്ഷിച്ചാണ് ഇസ്രായേല്‍ കോടതി മനസാക്ഷിയുള്ളവരെ ഞെട്ടിച്ചത്.അക്ഷരാര്‍ത്ഥത്തില്‍ ഒരു തെറ്റും ചെയ്യാതെയായിരുന്നു ഒരു കുട്ടിയുടെ മാതാവായ ഈ ഫലസ്തീന്‍ യുവതിയെ ഇസ്രായേല്‍ ഭരണകൂടം തടവറയില്‍ തള്ളിയത്.
2015 ഒക്‌ടോബര്‍ 10നാണ് ഇവരുടെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ച സംഭവമുണ്ടായത്. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ മൊഡ്യൂളിനായുള്ള ഗവേഷണ പ്രോജക്റ്റ് സമര്‍പ്പിക്കുന്നതിന്റെ തലേന്ന് ഇപ്പോള്‍ 37 വയസ്സുള്ള ഇസ്രാ ജാബിസ് ഫര്‍ണിച്ചറുകളുമായി ജറുസലേമിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ജറുസലേമിലെ അല്‍സയ്യിം സൈനിക ചെക്ക് പോയിന്റില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ അകലെ വച്ച് സാങ്കേതിക തകരാര്‍ മൂലം അവള്‍ സഞ്ചരിച്ച കാറിന് തീപിടിച്ചു.
കാറിന്റെ ബോണറ്റിൽനിന്ന് തീ പടരുന്നത് കണ്ട് ഇസ്ര വാതിൽ തുറന്ന് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും പൊലീസുകാരൻ വാതിൽ വലിച്ചടച്ചു. രേഖകൾ പരിശോധിക്കാതെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നായിരുന്ന ഇയാളുടെ നിലപാട്. അവളുടെ കൈകൾ അതിനുള്ളിൽ ഞെരിഞ്ഞമർന്നു. ഇസ്ര കാറിനുള്ളിൽനിന്ന് കത്തുന്നത് പൊലീസുകാരൻ കണ്ടുനിൽക്കുകയായിരുന്നു. അവളെ രക്ഷപ്പെടാൻ അയാൾ അനുവദിച്ചില്ല. തീ ആളിപ്പടര്‍ന്ന കാറില്‍നിന്നു ഗുരുതര പൊള്ളലേറ്റ് പുറത്തേക്ക് ചാടിയ ഇസ്രായെ സമീപത്തുള്ള ഇസ്രായേല്‍ സൈനികര്‍ ഇവരെ അക്രമി ആയിട്ടാണ് കരുതിയത്.
ശരീരമാകെ തീ ആളിപ്പടര്‍ന്ന് നിലവിളിച്ച് ഓടിയ ഇസ്രയെ രക്ഷിക്കുന്നതിനു പകരം അവര്‍ക്കു നേരെ തോക്ക് ചൂണ്ടി നിലത്തുകിടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു സൈനികര്‍. സഹായത്തിനായി നിലവിളിച്ചുകൊണ്ടിരുന്ന ഇസ്രയെ കത്തി താഴെയിടൂ എന്നാക്രോശിച്ച് റൈഫിളിന്റെ ബാരല്‍ കൊണ്ടാണ് ഇസ്രായേല്‍ സൈനികന്‍ മറുപടി നല്‍കിയത്. കത്തിക്കൊണ്ടിരുന്ന ശരീരവുമായി 15 മിനിറ്റോളമാണ് ഇസ്ര ജീവിതത്തിനു മരണത്തിനും ഇടയില്‍ സൈന്യത്തിന്റെ കാരുണ്യത്തിന് കാതോര്‍ത്ത് നടുറോഡില്‍ കിടന്നത്.
പിന്നാലെ, അവള്‍ക്ക് ചികില്‍സ നല്‍കുന്നതിനു പകരം അവളെ അറസ്റ്റ് ചെയ്യുകയായിരുന്നു ഇസ്രായേല്‍ അധികൃതര്‍. ഇസ്ര ഗ്യാസ് സിലിണ്ടറുമായെത്തി മനപ്പൂർവം സ്‌ഫോടനം നടത്തിയെന്നായിരുന്നു പൊലീസുകാരൻ നൽകിയ മൊഴി. ഇയാളുടെ മൊഴി മാത്രം പരിഗണിച്ച കോടതി 2017ൽ ഇസ്രയെ 11 വർഷം തടവിന് ശിക്ഷിച്ചു.
ശരീരത്തിൽ 60 ശതമാനത്തിലേറെ പൊള്ളലേറ്റ ഇസ്രയുടെ എട്ട് വിരലുകൾ ഉരുകിപ്പോയിരുന്നു. മൂക്കിന്റെ ദ്വാരങ്ങൾ അടഞ്ഞുപോയതിനാൽ വായിലൂടെയാണ് ശ്വസിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ് കഠിന വേദനയനുഭവിച്ച ഇസ്രക്ക് മതിയായ ചികിത്സ നൽകാൻ പോലും ഇസ്രായേൽ സൈന്യം തയ്യാറായില്ല. വിരലുകൾ നഷ്ടപ്പെട്ട് കണ്ണും മുഖവും ഉരുകിപ്പോയ ഇസ്രയെ വേദന സംഹാരികൾ മാത്രം നൽകി ജയിലിനുള്ളിൽ നരകയാതനയിലേക്ക് തള്ളിവിടുകയായിരുന്നു. ഗുരുതരായി പൊള്ളലേറ്റ ശരീരവുമായി വിചാരണക്ക് കോടതിയിലെത്തിയ ഇസ്രയോട് ജഡ്ജി ചോദിച്ചത് 'ഇസ്രാ...വേദനയുണ്ടോ?' എന്നായിരുന്നു. വിരലുകൾ ഉരുകിപ്പോയ കൈകകൾ ഉയർത്തിക്കാട്ടി 'ഇതിനേക്കാൾ വലിയ വേദനയെന്താണ്?' എന്നായിരുന്നു ഇസ്ര തിരിച്ചു ചോദിച്ചത്.
https://www.facebook.com/Malayalivartha






















