മോചിതരാകുന്ന ഫലസ്തീനികള്‍ക്ക് കർശന നിർദ്ദേശവുമായി ഇസ്രായേൽ:- മാധ്യമങ്ങളോട് സംസാരിക്കരുത്, കുടുംബ സംഗമം നടത്തരുത്...

ബന്ദികൈമാറ്റത്തിന്റെ ഭാഗമായി മോചിതരാകുന്ന ഫലസ്തീനികള്‍ക്കു കര്‍ശന നിര്‍ദേശങ്ങളുമായി ഇസ്രായേല്‍ രംഗത്ത്. മോചനത്തിന്റെ സന്തോഷത്തില്‍ മധുരവിതരണം നടത്തുന്നതും ആഘോഷം നടത്തുന്നതും വിലക്കിക്കൊണ്ടാണ് ഫലസ്തീന്‍ തടവുകാര്‍ക്ക് ഇസ്രായേല്‍ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫലസ്തീന്‍ തടവുകാരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ പ്രിസണര്‍ ക്ലബ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.
അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലെ ഫലസ്തീന്‍ തടവുകാര്‍ക്കാണ് ഇസ്രായേല്‍ നിര്‍ദേശം. മാധ്യമങ്ങളോട് സംസാരിക്കരുത്, കുടുംബസംഗമം നടത്തരുത്, ഒരു തരത്തിലുള്ള ആഘോഷവും നടത്തരുത് തുടങ്ങിയ ഉത്തരവുകളുമുണ്ട്. ഇത് ലംഘിച്ചാല്‍ 70,000 ഇസ്രായേല്‍ ഷെകെല്‍സ്പിഴ ചുമത്തും. ജറൂസലമില്‍ ജയില്‍മോചനം ആഘോഷിച്ചാല്‍ കടുത്ത നടപടികളുണ്ടാകുമെന്ന് ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റമാര്‍ ബെന്‍ വിര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അത്തരം നീക്കങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടാനാണ് ഇസ്രായേല്‍ പൊലീസിനു മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മോചിതരാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നവരുടെ വീടുകളുടെ പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കാനും നിര്‍ദേശമുണ്ട്. ജറൂസലമിലെ മോചിതരാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ഫലസ്തീനി വീടുകളിലെല്ലാം പൊലീസ് സംഘം വളഞ്ഞിട്ടുണ്ട്.
വീടുകളിലേക്ക് അതിക്രമിച്ചുകയറി കുടുംബാംഗങ്ങളെ പുറത്തിറക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീടുകള്‍ക്കു പുറത്ത് നിറയെ പൊലീസ് വാഹനങ്ങളാണ്. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ വരെ ഇസ്രായേല്‍ പൊലീസ് വെറുതെവിടുന്നില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്.
അതേ സമയം, 13 ഇസ്രായേല്‍ ബന്ദികള്‍ക്കു പുറമെ ഏഴ് വിദേശികളെയും ഹമാസ് മോചിപ്പിച്ചു. 39 ഫലസ്തീന്‍ തടവുകാരെ ഇസ്രായേലും കൈമാറി. ഇന്നും നാളെയും കൂടി താല്‍ക്കാലിക വെടിനിര്‍ത്തല്‍ തുടരും. ഇസ്രായേല്‍ കരാര്‍ വ്യവസ്ഥകള്‍ നഗ്‌നമായി ലംഘിച്ചെന്ന് ആരോപിച്ച് ബന്ദികളെ കൈമാറാന്‍ ഹമാസ് ആദ്യം വിസമ്മതിച്ചു.
ഖത്തറും ഈജിപ്തും അമേരിക്കയുടെ ഇടപെടല്‍ വഴി നടത്തിയ മധ്യസ്ഥനീക്കങ്ങളിലൂടെ പ്രതിസന്ധി പരിഹരിച്ച ശേഷമാണ് വെടി നിര്‍ത്തലിന്റെ രണ്ടാം നാള്‍ ബന്ദി മോചനം നടന്നത്. അതിനിടെ, വെടിനിര്‍ത്തല്‍ അവസാനിച്ചാല്‍ ഗാസയില്‍ സൈന്യം ആക്രമണം പുനരാരംഭിക്കുമെന്ന് ഐഡിഎഫ് ചീഫ് ഹെര്‍സി ഹലേവി പറഞ്ഞു.
https://www.facebook.com/Malayalivartha






















