നെതന്യാഹു ഗാസയിലെ കശാപ്പുകാരനെന്ന്, വിമർശിച്ച് തുർക്കി പ്രസിഡന്റ്...

ആറ് ദിവസത്തെ താൽക്കാലിക ഇടവേള ഇന്ന് അവസാനിക്കാനിരിക്കെ, രണ്ട് ദിവസത്തേക്കെങ്കിലും കരാർ നീട്ടുമെന്നാണ് നിലവിലെ പ്രതീക്ഷ. സമയപരിധിക്കപ്പുറം പുതിയ കരാർ ഉറപ്പിക്കുന്നതിനുള്ള ചർച്ചകൾ ഖത്തറിൽ പുരോഗമിക്കുകയാണ്. അതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിമർശിച്ച് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ രംഗത്ത് എത്തി. നെതന്യാഹുവിനെ ”ഗാസയിലെ കശാപ്പുകാരാണെന്നായിരുന്നു” തുർക്കി പ്രസിഡന്റ് വിമർശിച്ചത്.
ഗാസയിൽ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രൂരതകളിലൊന്ന് ചെയ്ത നെതന്യാഹു, കശാപ്പുകാരൻ എന്ന് ചരിത്രത്തിൽ ഇതിനകം തന്നെ തന്റെ പേര് എഴുതിക്കഴിഞ്ഞു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിനിടെ തന്നെ, വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസും ഇസ്രായേലും ബന്ദികളെ വിട്ടയച്ചതിന് പിന്നാലെ ഇരുവിഭാഗവും തടവിലാക്കിയവരോട് പെരുമാറിയ രീതി ചർച്ചയായി.
അസാധാരണമായ മനുഷ്യത്വവും ദയാവായ്പുമാണ് ഹമാസ് കാണിച്ചതെന്നാണ് മോചിതയായ ഇസ്രായേൽ പൗര ഡാനിയേല അലോണി പറയുന്നത്. തന്റെ മകൾ എമിലിയയോട് അവർ കാണിച്ച സ്നേഹവായ്പുകൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഹമാസ് പോരാളികളെയും അൽ ഖസ്സാം ബ്രിഗേഡ് നേതൃത്വത്തെയും പ്രകീർത്തിച്ച് ഹീബ്രു ഭാഷയിൽ ഇവർ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായി.
താൽക്കാലിക വെടിനിർത്തൽ കരാറിന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് ഡാനിയേലും എമിലിയയും ഉൾപ്പെടെ 13 ബന്ദികളെ ഹമാസ് വിട്ടയച്ചത്. ഹമാസ് പോരാളികളെ കൈവീശി അഭിവാദ്യം ചെയ്ത് റെഡ്ക്രോസ് പ്രവർത്തകർക്കൊപ്പം പോകുന്ന ഇസ്രായേൽ പൗരൻമാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പുഞ്ചിരിയോടെ യാത്ര പറഞ്ഞാണ് പലരും റെഡ്ക്രോസ് വാഹനത്തിൽ നാട്ടിലേക്ക് മടങ്ങിയത്.
ഭക്ഷണത്തിന്റെയും മറ്റു സൗകര്യങ്ങളുടെയും അപര്യാപ്തത തടവിൽ കഴിഞ്ഞപ്പോൾ നേരിടേണ്ടിവന്നിരുന്നുവെന്ന് ചില ഇസ്രായേലി തടവുകാർ പറഞ്ഞിരുന്നു. എന്നാൽ ഹമാസ് പോരാളികൾ തങ്ങളോട് മാന്യമായാണ് പെരുമാറിയതെന്നാണ് ബന്ദികളെല്ലാം പറഞ്ഞത്. ഹമാസ് പോരാളികളുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിൽ മോശം സമീപനമുണ്ടായതായി ഒരാൾ പോലും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha






















