ഇസ്രായേൽ ജയിലിൽ നേരിട്ടത് വിവരിക്കാൻ പറ്റാത്ത പീഡനങ്ങളെന്ന് വെളിപ്പെടുത്തി മോചിതരായ ഫലസ്തീൻ തടവുകാർ; അസാധാരണമായ മനുഷ്യത്വവും ദയാവായ്പുമാണ് ഹമാസ് കാണിച്ചതെന്ന് ഇസ്രായേലി തടവുകാർ...

വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസും ഇസ്രായേലും ബന്ദികളെ വിട്ടയച്ചതിന് പിന്നാലെ, തങ്ങളുടെ ബന്ധന ജീവിതത്തെ കുറിച്ച് പുറത്ത് വന്നവർ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. അസാധാരണമായ മനുഷ്യത്വവും ദയാവായ്പുമാണ് ഹമാസ് കാണിച്ചതെന്നാണ് മോചിതയായ ഇസ്രായേൽ പൗര ഡാനിയേല അലോണി പറയുന്നത്.
തന്റെ മകൾ എമിലിയയോട് അവർ കാണിച്ച സ്നേഹവായ്പുകൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഹമാസ് പോരാളികളെയും അൽ ഖസ്സാം ബ്രിഗേഡ് നേതൃത്വത്തെയും പ്രകീർത്തിച്ച് ഹീബ്രു ഭാഷയിൽ ഇവർ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായി.
താൽക്കാലിക വെടിനിർത്തൽ കരാറിന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് ഡാനിയേലും എമിലിയയും ഉൾപ്പെടെ 13 ബന്ദികളെ ഹമാസ് വിട്ടയച്ചത്. ഹമാസ് പോരാളികളെ കൈവീശി അഭിവാദ്യം ചെയ്ത് റെഡ്ക്രോസ് പ്രവർത്തകർക്കൊപ്പം പോകുന്ന ഇസ്രായേൽ പൗരൻമാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പുഞ്ചിരിയോടെ യാത്ര പറഞ്ഞാണ് പലരും റെഡ്ക്രോസ് വാഹനത്തിൽ നാട്ടിലേക്ക് മടങ്ങിയത്.
ഭക്ഷണത്തിന്റെയും മറ്റു സൗകര്യങ്ങളുടെയും അപര്യാപ്തത തടവിൽ കഴിഞ്ഞപ്പോൾ നേരിടേണ്ടിവന്നിരുന്നുവെന്ന് ചില ഇസ്രായേലി തടവുകാർ പറഞ്ഞിരുന്നു. എന്നാൽ ഹമാസ് പോരാളികൾ തങ്ങളോട് മാന്യമായാണ് പെരുമാറിയതെന്നാണ് ബന്ദികളെല്ലാം പറഞ്ഞത്. ഹമാസ് പോരാളികളുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിൽ മോശം സമീപനമുണ്ടായതായി ഒരാൾ പോലും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
മറുഭാഗത്ത് ക്രൂരമായ പീഡനമാണ് ഇസ്രായേൽ തടവിൽ നേരിട്ടതെന്നാണ് മോചിതരായ ഫലസ്തീൻ തടവുകാർ പറയുന്നത്. കുട്ടികളോടും സ്ത്രീകളോടും പോലും ക്രൂരമായാണ് ഇസ്രായേലി സൈന്യം പെരുമാറിയതെന്ന് കഴിഞ്ഞ ദിവസം മോചിതനായ 18 കാരനായ ഖലീൽ മുഹമ്മദ് പറയുന്നു. ക്രൂരമായ മർദനത്തിൽ വാരിയെല്ലുകൾ തകർന്ന രണ്ട് കൗമാരക്കാരെ ഓഫർ ജയിലിൽനിന്ന് മാറ്റി. അവർക്ക് അനങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും ഖലീൽ മുഹമ്മദ് പറഞ്ഞു.
വിവരിക്കാൻ പറ്റാത്ത പീഡനങ്ങളാണ് ജയിലിൽ നേരിട്ടതെന്ന് ഉമറുൽ അത്ശാൻ എന്ന കൗമാരക്കാരൻ പറയുന്നു. മതിയായ ഭക്ഷണവും വെള്ളവും പോലും ലഭിച്ചില്ല. മോചിപ്പിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് ഇസ്രായേൽ പട്ടാളക്കാർ തല കുനിച്ച് നിൽക്കാൻ ആവശ്യപ്പെടുകയും ക്രൂരമായി മർദിക്കുകയും ചെയ്തെന്നും ഉമർ പറഞ്ഞു.
അതേ സമയം ബന്ദികളായ സ്ത്രീകളെയും കുട്ടികളെയും ഏറെക്കുറെ കൈമാറിയ സാഹചര്യത്തിൽ കൂടുതൽ ഉപാധികൾ വെടിനിർത്തലിന്റെ ഭാഗമായി വേണമെന്ന നിർദേശം ഹമാസ് മുന്നോട്ടു വെച്ചു. സമഗ്ര വെടിനിർത്തൽ എന്ന ആശത്തെ ഇസ്രായേൽ അംഗീകരിക്കുന്നില്ല. ഹമാസിനെ തുരത്താതെ ഗാസ വിടില്ലെന്നാണ് ഇസ്രായേൽ സൈനിക ഭീഷണി.
ഗാസയുടെ 80 ശതമാനവും തങ്ങളുടെ തന്നെ നിയന്ത്രണത്തിലാണെന്നും അതിശക്തമായ ചെറുത്തുനിൽപ്പിന് പോരാളികൾ സജ്ജമാണെന്ന് ഹമാസ് സൈനിക വിഭാഗവും മുന്നറിയിപ്പ് നൽകി.
ബന്ദികളിൽ വയോധികർ, വനിതാ സൈനികർ, സൈനികസേവനം ചെയ്യുന്ന സിവിലിയന്മാർ തുടങ്ങിയവരെ അടുത്തഘട്ടത്തിൽ മോചിപ്പിക്കുന്നതിനെക്കുറിച്ചാണ് സി.ഐ.എ, മൊസാദ് മേധാവികളുമായി ഖത്തറിൽ ചർച്ച നടക്കുന്നത്.
https://www.facebook.com/Malayalivartha






















