അന്താരാഷ്ട്ര നിയമങ്ങളോടുള്ള ഇസ്രായേലിന്റെ പ്രതിബദ്ധത അചഞ്ചലമാണ്; ഹമാസിനെതിരെ ഇസ്രായേൽ സ്വയം പ്രതിരോധിക്കുമെന്ന് നെതന്യാഹു...

ഇസ്രായേലിന്റെ വംശഹത്യ കുറ്റം തള്ളണമെന്ന അഭ്യര്‍ത്ഥന അന്താരാഷ്ട്ര നീതിന്യായ കോടതി നിരസിച്ച സാഹചര്യത്തില്‍ പ്രസ്താവനയിറക്കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 'അന്താരാഷ്ട്ര നിയമങ്ങളോടുള്ള ഇസ്രായേലിന്റെ പ്രതിബദ്ധത അചഞ്ചലമാണ്. അതുപോലെ തന്നെ അചഞ്ചലമാണ് നമ്മുടെ രാജ്യത്തെ സംരക്ഷിക്കാനും നമ്മുടെ ജനതയെ സംരക്ഷിക്കാനുമുള്ള ഞങ്ങളുടെ വിശുദ്ധ പ്രതിബദ്ധത. ' എല്ലാ രാജ്യത്തെയും പോലെ, ഇസ്രായേലിനും സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. ഇസ്രായേലിന് ഈ മൗലികാവകാശം നിഷേധിക്കാനുള്ള നീചമായ ശ്രമം ജൂത രാഷ്ട്രത്തോടുള്ള നഗ്‌നമായ വിവേചനമാണ്, അത് ന്യായമായി നിരസിക്കപ്പെട്ടു.
ഇസ്രയേലിനെതിരെ ഉന്നയിക്കപ്പെട്ട വംശഹത്യയുടെ ആരോപണം തെറ്റ് മാത്രമല്ല, അത് അതിരുകടന്നതാണ്, എല്ലായിടത്തും മാന്യരായ ആളുകള്‍ ഇത് തള്ളിക്കളയണം-എന്ന് എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ നെതന്യാഹു പറഞ്ഞു. ദക്ഷിണാഫ്രിക്ക സമര്‍പ്പിച്ച വംശഹത്യ കേസ് തള്ളണമെന്ന ഇസ്രായേല്‍ അഭ്യര്‍ത്ഥന അംഗീകരിക്കില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. വംശഹത്യ ചട്ടങ്ങള്‍ പ്രകാരം ഫലസ്തീന്‍ ജനത സംരക്ഷിത വിഭാഗമാണ്. ഫലസ്തീന്‍ ജനതയോടുള്ള ഇസ്രായേല്‍ നേതാക്കളുടെ മനുഷ്യത്വ വിരുദ്ധ പ്രസ്താവനകളും കോടതി പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു.
കേസില്‍ തീരുമാനമെടുക്കാന്‍ അന്താരാഷ്ട്ര കോടതിക്ക് അധികാരമില്ലെന്ന വാദം ഐസിജെ തള്ളുകയായിരുന്നു. ഇസ്രായേല്‍ നടത്തുന്ന വംശഹത്യയുടെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഐസിജെ വ്യക്തമാക്കി. ദക്ഷിണാഫ്രിക്ക നല്‍കിയ കേസിലുണ്ടായ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടക്കാലവിധിയില്‍ സമ്മിശ്ര പ്രതികരണമാണു പുറത്തുവന്നത്. ആക്രമണം അവസാനിപ്പിക്കണമെന്ന ഇടക്കാല ഉത്തരവ് കൂടി വിധിയില്‍ പ്രതീക്ഷിച്ചിരുന്നതായി ദക്ഷിണാഫ്രിക്കന്‍ നേതൃത്വം പ്രതികരിച്ചു.
അതേ സമയം വംശഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ രാജ്യങ്ങള്‍ കക്ഷിചേരാന്‍ സന്നദ്ധത അറിയിച്ചതായി വ്യക്തമാക്കിയ ദക്ഷിണാഫ്രിക്ക, ഗാസയിലെ കൊടുംക്രൂരത തടയാന്‍ സമാനമനസ്‌കരുമായി ചേര്‍ന്ന് പോരാട്ടം തുടരുമെന്നും വ്യക്തമാക്കി. വംശഹത്യ തടയണമെന്നും ഗാസയ്ക്ക് ആവശ്യമായ മാനുഷിക സഹായം നല്‍കാന്‍ ഇസ്രായേല്‍ സാധ്യമാവുന്നതെല്ലാം ചെയ്യണമെന്നുമുള്ള കോടതിവിധി നടപ്പാക്കാന്‍ എല്ലാ കക്ഷികള്‍ക്കും ബാധ്യതയുണ്ടെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ പ്രതികരിച്ചു. സിവിലിയന്‍ കുരുതി പരമാവധി ഒഴിവാക്കാനും കൂടുതല്‍ സഹായം ഗാസയില്‍ ലഭ്യമാക്കാനുമുള്ള അന്താരാഷ്ട്ര കോടതി വിധിയില്‍ എതിര്‍പ്പില്ലെന്ന് അമേരിക്ക അറിയിച്ചു.
എന്നാല്‍, ഗാസയില്‍ വംശഹത്യ നടക്കുന്നതായ വാദം തികഞ്ഞ അസംബന്ധമാണെന്നും വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു. കോടതി വിധിയെ ഖത്തര്‍ ഉള്‍പ്പെടെ വിവിധ അറബ് രാജ്യങ്ങളും സ്വാഗതം ചെയ്തു. കോടതിയുടെ ഇടക്കാലവിധി പുറത്തുവന്ന ഇന്നലെയും ഗാസയില്‍ വ്യാപക ആക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തിയത്. 183 പേരാണ് പിന്നിട്ട 24 മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ടത്. 377 പേര്‍ക്ക് പരിക്കുണ്ട്. ഗാസയിലെ ആകെ മരണസംഖ്യ 26,000 കവിഞ്ഞു. പരിക്കേറ്റവരുടെ എണ്ണം 64,400 ആയും ഉയര്‍ന്നു.
https://www.facebook.com/Malayalivartha
























