ഏദൻ ഉൾക്കടലിൽ വച്ച് ബ്രിട്ടീഷ് എണ്ണ ടാങ്കറിന് നേരെ മിസൈലാക്രമണം നടത്തി മണിക്കൂറുകൾക്കുള്ളിൽ, യെമനിലെ ഹൂതികൾക്കെതിരെ ആക്രമണം നടത്തി അമേരിക്ക...

ഏദൻ ഉൾക്കടലിൽ വച്ച് ബ്രിട്ടീഷ് എണ്ണ ടാങ്കറിന് നേരെ ഹൂതികൾ മിസൈലാക്രമണം നടത്തി, മണിക്കൂറുകൾക്കുള്ളിൽ യെമനിലെ ഹൂതികൾക്കെതിരെ ആക്രമണം നടത്തി അമേരിക്ക. ബ്രിട്ടന്റെ മര്‍ലിന്‍ ലുവാന്‍ഡ എന്ന എണ്ണക്കപ്പലിനു നേരെയാണ് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് കപ്പല്‍ കത്തുകയായിരുന്നു. ഹൂതികള്‍ അതിരുവിട്ടതോടെ ശക്തമായി തിരിച്ചടിക്കാൻ അമേരിക്ക രംഗത്ത് എത്തുകയായിരുന്നു. ഇസ്രയേല്‍-ഹമാസ് യുദ്ധം നടക്കുമ്പോള്‍ ഹൂതികള്‍ക്ക് നേരെ ആക്രമണം കടുപ്പിച്ചാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സൗദി ഭയക്കുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയും സംയമനം പാലിച്ചത്.
എന്നാല്‍ ഹൂതി വിമതര്‍ കൈവിട്ട കളിക്ക് ഇറങ്ങുമ്പോള്‍ ഇനി വിട്ടുവീഴ്ചയില്ലെന്ന് യുഎസ് വ്യക്തമാക്കുകയായിരുന്നു. ഏദൻ ഉൾക്കടലിൽ വച്ച് ഹൂതി മിസൈലാക്രമണം നേരിട്ട ബ്രിട്ടീഷ് എണ്ണ ടാങ്കറിന്റെ രക്ഷയ്ക്കായി ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പൽ ഐ.എൻ.എസ് വിശാഖപട്ടണവും എത്തിയിരുന്നു. കപ്പലിൽ 22 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശി പൗരനുമാണ് ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ സമയം, വെള്ളിയാഴ്ച രാത്രി 10.15ന് യെമനിലെ ഏദൻ തുറമുഖത്തിന് 60 നോട്ടിക്കൽ മൈൽ അകലെ തെക്ക് - കിഴക്കൻ മേഖലയിലായിരുന്നു ആക്രമണം. റഷ്യയിൽ നിന്നുകൊണ്ടുവന്ന ജ്വലന ശേഷിയുള്ള ദ്രാവകം നാഫ്തയായിരുന്നു കപ്പലിൽ.
കപ്പലിലെ തീയണച്ച് പിന്നീട് യാത്ര പുനഃരാരംഭിക്കുകയും ചെയ്തിരുന്നു. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചെങ്കടലിൽ അന്താരാഷ്ട്ര കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതി വിമതർ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏറ്റവും തീവ്രതയേറിയതാണ് മർലിൻ ലുവാണ്ടയിലുണ്ടായത്. മൾട്ടിനാഷണൽ ട്രേഡിംഗ് കമ്പനിയായ ട്രാഫിഗറയ്ക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന മർലിൻ ലുവാണ്ടയുടെ നിയന്ത്രണ ചുമതല ബ്രീട്ടീഷ് കമ്പനിയായ ഓഷ്യോനിക്സ് സർവീസസ് ലിമിറ്റഡിനാണ്. മാർഷൽ ഐലൻഡിലാണ് കപ്പൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ യെമനിൽ തങ്ങളുടെ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ യു.എസ്, ബ്രിട്ടീഷ് വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായിട്ടാണ് മർലിൻ ലുവാണ്ടയെ ആക്രമിച്ചതെന്ന് ഹൂതികൾ പ്രതികരിച്ചു. വിദേശ കപ്പലുകൾക്ക് നേരെ തുടരുന്ന ഹൂതികളുടെ ആക്രമണം അംഗീകരിക്കാനാകില്ലെന്നും സഖ്യകക്ഷികളുമായി ചേർന്ന് തിരിച്ചടിക്കുമെന്നും യു.കെ വ്യക്തമാക്കി. ഇതിനിടെ, ഇന്നലെ ഇന്ത്യൻ സമയം രാവിലെ 6.15ന് ചെങ്കടലിനെ ലക്ഷ്യമാക്കിയ ഒരു ഹൂതി മിസൈലിനെ തകർത്തെന്ന് യു.എസ് അറിയിച്ചു. ഈ മാസം 18ന് ഏദൻ ഉൾക്കടലിൽ വച്ച് ഹൂതി ഡ്രോൺ ആക്രമണം നേരിട്ട എം.വി ജെൻകോ പിക്കാർഡി എന്ന അമേരിക്കൻ ചരക്കു കപ്പലിനെയും ഐ.എൻ.എസ് വിശാഖപട്ടണം രക്ഷിച്ചിരുന്നു. ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നവംബര്‍ മുതല്‍ ഹൂതികള്‍ ചെങ്കടലില്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
ആക്രമണം പലസ്തീനില്‍ അടിച്ചമര്‍ത്തപ്പെട്ട പലസ്തീനികള്‍ക്ക് വേണ്ടിയാണെന്ന് ഹൂതി വക്താവായ ജനറല്‍ യഹ്യ സാരി പറഞ്ഞു. ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ബ്രിട്ടന്‍ സഖ്യം ആക്രമണം തിങ്കളാഴ്ച നടത്തിയിരുന്നു. എട്ട് ഹൂതി കേന്ദ്രങ്ങളെയാണ് ഓസ്‌ട്രേലിയ, ബഹറൈന്‍, കാനഡ, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ഇരുരാജ്യങ്ങളും ലക്ഷ്യമിട്ടത്.
യെമനിന്റെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണമുള്ള ഹൂതികളുടെ ഭൂഗര്‍ഭ കേന്ദ്രം, മിസൈല്‍ നിരീക്ഷണ ശേഷി എന്നിവയെ തകര്‍ക്കുക എന്നീ ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണം. ആഗോള വ്യാപാരത്തിനും നിരപരാധികളായ നാവികരുടെ ജീവവും ഭീഷണിയാകുന്ന ഹൂതി നടപടികളെ ചെറുക്കാനാണ് ആക്രമണം നടത്തിയതെന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ രാജ്യങ്ങള്‍ അറിയിക്കുകയായിരുന്നു. ഇതിന് തിരിച്ചടിയാണ് ബ്രിട്ടീഷ് എണ്ണ ടാങ്കറിന് നേരെ ഹൂതികൾ മിസൈലാക്രമണം നടത്തിയത്.
https://www.facebook.com/Malayalivartha
























