ഇറാനിൽ ഒമ്പത് പാകിസ്താനികളെ വെടിവച്ച് കൊന്ന് അജ്ഞാതർ...ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പുതിയ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്...

ഇറാനിൽ ഒമ്പത് പാകിസ്താനികളെ വെടിവച്ച് കൊന്ന് അജ്ഞാതർ. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പുതിയ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തെക്കുകിഴക്കൻ ഇറാന്റെ പാക് അതിർത്തിയോട് ചേർന്നുള്ള പ്രദേശത്താണ് വെടിവയ്പ്പുണ്ടായത്.
ഇറാനിലെ സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് ആക്രമണം നടന്ന പ്രദേശമുള്ളത്. ഇവിടുത്തെ സരവൻ ടൗണിനടുത്തായിരുന്നു ആക്രമണം. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കൊല്ലപ്പെട്ട പാകിസ്താനികൾ എല്ലാവരും പ്രദേശത്തെ ഓട്ടോ റിപ്പയർ ഷോപ്പിലെ തൊഴിലാളികളായിരുന്നു. വെടിവെപ്പിൽ മൂന്ന് പാകിസ്താനികൾക്ക് പരിക്കേറ്റിട്ടുണ്ട്.പാക് പൗരന്മാരുടെ കൂട്ടക്കൊല ഞെട്ടിപ്പിക്കുന്നതാണെന്ന് ഇറാനിലെ പാക് എംബസി പ്രതികരിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും ഉറപ്പുനൽകുമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഇറാന്റെ ഭാഗത്ത് നിന്നുള്ള സഹകരണം ആവശ്യപ്പെടുന്നതായും ടെഹ്‌റാനിലെ പാക് അംബാസിഡർ അറിയിച്ചു.
കഴിഞ്ഞയാഴ്ചയായിരുന്നു പാകിസ്താനിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് പാകിസ്താൻ പ്രത്യാക്രമണം നടത്തിയത്. ഭീകരസംഘടനകളുടെ ഒളിത്താവളം ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണെന്ന് സംഭവത്തിൽ ഇറാൻ വിശദീകരണം നൽകിയിരുന്നു. എന്നാൽ കുട്ടികളുൾപ്പടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.ഇതോടെ ഇറാനിലേക്ക് മിസൈൽ അയച്ച് പാകിസ്താനും സാധാരണക്കാരുടെ ജീവൻ എടുത്തിരുന്നു. പകരത്തിന് പകരം എന്ന നിലപാടിലേക്ക് ഇരുരാജ്യങ്ങളുമെത്തിയതോടെ വിഷയം ഗൗരവതരമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യയും വ്യക്തമാക്കി. അതിർത്തി കടന്നുള്ള ഭീകരതയെ വെച്ചുപൊറുപ്പിക്കില്ലെന്നതാണ് ഭാരതത്തിന്റെ നയമെന്നും വിദേശകാര്യമന്ത്രാലായം നിലപാടറിയിച്ചു. ഇതിനിടെ ഇരുരാജ്യങ്ങളും തങ്ങളുടെ പ്രതിനിധികളെ തിരിച്ചുവിളിച്ചു. എന്നാൽ കഴിഞ്ഞ ദിവസം ഇവർ തിരിച്ച് ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് വീണ്ടുമൊരു ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതിർത്തി കടന്നുള്ള ഇറാന്റെ മിസൈലാക്രമണം പാക്കിസ്ഥാനെ കടുത്ത സമ്മർദത്തിലാക്കിയിരിക്കുകയായിരുന്നു. ഒരു ആണവ ശക്തിയെയാണ് ആണവവിദ്യ കൈവശമില്ലാത്ത രാജ്യം ആക്രമിച്ചതെന്നത് മറ്റൊരു കൗതുകകരമായ വസ്തുത. ഇത്തരമൊരു ആക്രമണം അപൂർവമാണ്. ഇപ്പോഴിതാ ഇറാനിലെ ഏഴോളം മേഖലകളിൽ പാക്കിസ്ഥാൻ തിരിച്ചടിച്ചിരിക്കുന്നു.പാക്കിസ്ഥാനിലെ ജെയ്ഷ് അൽ അദ്ൽ എന്ന ഭീകരസംഘടനയെ ലക്ഷ്യമിട്ടായിരുന്നു ആദ്യം ഇറാന്റെ ആക്രമണം. അതിൽ രണ്ടുപേർ മരിച്ചെന്നും മൂന്നു പേർക്കു പരുക്കേറ്റെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. പാക്കിസ്ഥാനിലെ പാഞ്ച്ഗുർ നഗരത്തിനു സമീപമായിരുന്നു ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്.കഴിഞ്ഞമാസം ഇറാന്റെ തെക്കുകിഴക്കൻ പ്രവിശ്യയായ സിസ്തൻ ബലൂചിസ്ഥാനിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് 11 പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയത് അടക്കം ഇറാന്റെ അതിർത്തി മേഖലയിൽ സമീപകാലത്തു നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങൾക്കു പിന്നിൽ പാക്ക് ഭീകരസംഘടനയാണെന്നാണ് ഇറാൻ ആരോപിക്കുന്നത്.
താരതമ്യേന സൗഹാർദപരമായ ബന്ധമായിരുന്നു ഇറാനും പാക്കിസ്ഥാനും തമ്മിലുണ്ടായിരുന്നത്. പാക്കിസ്ഥാൻ പിറവികൊണ്ടപ്പോൾ തന്നെ അംഗീകരിച്ച രാജ്യമാണ് ഇറാൻ. ശീതയുദ്ധകാലത്ത് ഇരുവരും പടിഞ്ഞാറൻ ബ്ലോക്കിലെ പ്രധാന അംഗങ്ങളുമായിരുന്നു. അടുത്തിടെ സൈനിക, ഭരണതലങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കെയാണ് ആക്രമണം നടന്നത്.ഈ ആക്രമണം നിയമവിരുദ്ധമാണെന്നും തിരിച്ചടിക്കാൻ തങ്ങൾക്ക് എല്ലാ അവകാശങ്ങളുമുണ്ടെന്നും പാക്ക് പ്രതിരോധവകുപ്പ് തങ്ങളുടെ പ്രതികരണത്തിൽ പറയുന്നു. അതേസമയം, ഇന്ത്യയുമായും അഫ്ഗാനിസ്ഥാനുമായും കലുഷിതമായ ബന്ധമുള്ള പാക്കിസ്ഥാൻ തങ്ങളുടെ മൂന്നാമത്തെ അയൽക്കാരുമായും പ്രശ്‌നമുണ്ടാക്കാൻ താൽപര്യം കാട്ടിയേക്കില്ലെന്നു രാജ്യാന്തര നിരീക്ഷകർ പറയുന്നുണ്ട്. കാവൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഭരണം നടക്കുന്ന പാക്കിസ്ഥാനിൽ ഇപ്പോൾ ശക്തമായ ഒരു നേതൃത്വമില്ല. സാമ്പത്തിക പ്രതിസന്ധിയിൽ വലയുകയുമാണ് രാജ്യം. ഈ അവസരത്തിലുള്ള യുദ്ധം ഭരണകൂടത്തെ സമ്മർദത്തിലാക്കുമെന്നാണ് നിരീക്ഷകരുടെ വാദം.
https://www.facebook.com/Malayalivartha
























