ആക്രമണം കടുപ്പിച്ച് ഇസ്രയേൽ, അൽനാസർ ആശുപത്രി വളപ്പിൽ കൂട്ടക്കുഴിമാടം ഒരുക്കി നൂറുകണക്കിന് മൃതദേഹങ്ങൾ സംസ്കരിച്ചു, യുദ്ധത്തിൽനിന്ന് ആർക്കും തങ്ങളെ പിന്തിരിപ്പിക്കാനാവില്ലെന്ന മുന്നറിയിപ്പുമായി ബെഞ്ചമിൻ നെതന്യാഹു...!!!

ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ഗാസയിൽ വെടിനിര്‍ത്തല്‍ സംബന്ധമായ ചര്‍ച്ച പുരോഗമിക്കുന്നതിനിടെ ഖാന്‍ യൂനുസിനെ ശവപറമ്പാക്കി ഇസ്രായേൽ സൈന്യം. ഗാസയിലെ ഖാൻ യൂനുസിൽ ആക്രമണം കൂടുതൽ കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. അൽനാസർ ആശുപത്രി വളപ്പിൽ കൂട്ടക്കുഴിമാടം ഒരുക്കി നൂറുകണക്കിന് മൃതദേഹങ്ങൾ സംസ്കരിച്ചതായ റിപ്പോർട്ടുകളും പുറത്തുവന്നു. ഇസ്രായേൽ ആക്രമണത്തിൽ ആശുപത്രിക്ക് മുകളിലെ ജലസംഭരണി തകർന്നു.
അത്യന്തം ഗുരുതര സാഹചര്യമാണുള്ളതെന്ന് ആശുപത്രി അധികൃതർ വെളിപ്പെടുത്തി.അഭയാര്‍ഥികൾ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകള്‍, ആശുപത്രികള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍ എന്നിവക്ക് പുറമെ യുഎന്നിന്റെ നേതൃത്വത്തിലുള്ള ക്യാമ്പുകള്‍ക്ക് നേരെയും സൈന്യം ആക്രമണം നടത്തുകയാണ്.അതിനിടെ അന്താരാഷ്ട്ര കോടതി ഉൾപ്പെടെ ആർക്കും ഇസ്രായേലിനെ യുദ്ധത്തിൽനിന്ന് പിന്തിരിപ്പിക്കാനാവില്ലെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തുവന്നു.
സമ്പൂർണ വിജയത്തിൽ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്നും ഹമാസിന്റെയും ഖത്തറിന്റെയും സമ്മർദത്തെ ഗൗരവത്തിലെടുക്കുന്നില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഖത്തറിനെ കുറിച്ച് താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായും എന്നാൽ ഈജിപ്തുമായി നല്ല ബന്ധമാണുള്ളതെന്നും നെതന്യാഹു പ്രതികരിച്ചു. അന്താരാഷ്ട്ര കോടതിയുടെ ഇടക്കാല വിധിയുടെ തുടർച്ചയെന്ന നിലക്ക് ബുധനാഴ്ച യു.എൻ രക്ഷാസമിതി യോഗം ചേരാനിരിക്കെയാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.
അതേസമയം, ഇസ്രയേലിന്റെ തുടരാക്രമണങ്ങളില്‍ ദുരിത ജീവിതം നയിക്കുന്ന ഗാസന്‍ ജനതയ്ക്ക് പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയായി തീർന്നിരിക്കുകയാണ്. കനത്ത മഴയും തണുപ്പും നിറഞ്ഞ ഇപ്പോഴത്തെ കാലാവസ്ഥ ഗാസയെ വാസയോഗ്യമല്ലാതാക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി.
കാലാവസ്ഥ മൂലമുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് വളരെ ആശങ്കയുണ്ടെന്ന് അധിനിവേശ പലസ്തീന്‍ പ്രദേശത്തെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവാകാശ പ്രവര്‍ത്തനങ്ങളുടെ മേധാവി അജിത് സുങ്‌വേ പറഞ്ഞു. ഈ വര്‍ഷം മഴ പ്രതീക്ഷിച്ചതാണെന്നും വൃത്തിഹീനമായ സാഹചര്യം മൂലം ജനങ്ങള്‍ താമസിക്കുന്നത് വാസയോഗ്യമല്ലാത്ത സ്ഥലത്താണെന്നും അദ്ദേഹം വ്യക്തമാക്കി. പലര്‍ക്കും ആവശ്യത്തിനുള്ള പുതപ്പുകളോ വസ്ത്രങ്ങളോ ഇല്ലെന്നും അജിത് കൂട്ടിച്ചേര്‍ത്തു.
ഇതിനോടകം ഭൂരിഭാഗം പലസ്തീനികളും ഇസ്രയേല്‍ ആക്രമണം മൂലം കുടിയിറക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവിടെയുള്ള മറ്റു മനുഷ്യര്‍ ഇടുങ്ങിയ ഷെല്‍ട്ടറുകളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. മോശം കാലാവസ്ഥ, രോഗങ്ങള്‍, ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ കുറവ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങള്‍ അഭയകേന്ദ്രങ്ങളിലെ ജീവിതവും ദുഷ്‌കരമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























