ചെങ്കടലിലൂടെ യാത്ര ചെയ്യുകയായിരുന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും ചരക്ക് കപ്പലുകൾ ആക്രമിച്ച് ഹൂതികൾ; ആക്രമിച്ചത് നാവിക മിസൈലുകൾ ഉപയോഗിച്ച്...

ചെങ്കടലിൽ വീണ്ടും ആക്രമണം. ചെങ്കടലിലൂടെ യാത്ര ചെയ്യുകയായിരുന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും ചരക്ക് കപ്പലുകൾ ആക്രമിച്ചതായി ഹൂതി വക്താവ് യഹ്‍യ സാരീ അറിയിച്ചു. യു.എസ് കപ്പലായ ‘സ്റ്റാർ നാസിയ’ ആണ് ആദ്യം ആക്രമണത്തിനിരയായത്. ബ്രിട്ടീഷ് കപ്പലായ ‘മോർണിംഗ് ടൈഡ്’ ആണ് രണ്ടാമത്തെ കപ്പൽ. നാവിക മിസൈലുകൾ ഉപയോഗിച്ചാണ് ഇവ ആക്രമിച്ചതെന്നും കൃത്യമായി തന്നെ കപ്പലിൽ പതിച്ചെന്നും സാരീ പറഞ്ഞു. അറബിക്കടൽ, ചെങ്കടൽ എന്നിവിടങ്ങളിലെ യു.എസ്, ബ്രിട്ടീഷ് നടപടികൾക്കെതിരെ ഹൂതികൾ കൂടുതൽ സൈനിക പ്രവർത്തനങ്ങൾ നടത്തുമെന്നും, ആക്രമണത്തോട് പ്രതികരിക്കാനും യെമനെയും അവിടത്തെ ജനങ്ങളെയും സംരക്ഷിക്കാനുമുള്ള അവകാശം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലുമായി ബന്ധമുള്ളതും ഇസ്രായേലിലേക്ക് പോകുന്നതുമായ കപ്പലുകൾക്ക് നേരെയും ആക്രമണം തുടരും. ഗാസയിലെ ഉപരോധം പിൻവലിക്കുകയും ഫലസ്തീൻ ജനതക്കെതിരായ ആക്രമണം അവസാനിപ്പിക്കുകയും ചെയ്യുന്നതുവരെ ഈ പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെയും ബ്രിട്ടന്റെയും ആക്രമണങ്ങളെ അവഗണിച്ചുകൊണ്ടാണ് ഹൂതികൾ കപ്പലുകൾക്ക് നേരെ മിസൈലുകൾ തൊടുത്തുവിട്ടത്. ഏകദേശം 50ഓളം കപ്പലുകളാണ് ഇതുവരെ ആക്രമിച്ചത്.
ദിവസങ്ങൾക്ക് മുമ്പാണ് ചെങ്കടൽ ആക്രമണങ്ങൾക്ക് മറുപടിയായി യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക ബ്രിട്ടന്‍ സൈന്യങ്ങളുടെ നേതൃത്വത്തില്‍ കനത്ത ആക്രമണം നടത്തിയത്. 13 ഇടങ്ങളിലായി 36 ഹൂതി കേന്ദ്രങ്ങളിലാണ് ശനിയാഴ്ച ആക്രമണം ഉണ്ടായത്. ചെങ്കടലില്‍ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള മറുപടി എന്നാണ് യെമനിലെ ആക്രമണങ്ങള്‍ക്ക് യുഎസ് - യുകെ സംയുക്ത സേന നൽകിയ വിശദീകരണം. ഹൂതികള്‍ക്കുള്ള ശക്തമായ സന്ദേശമാണ് ആക്രമണത്തിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും അമേരിക്ക വ്യക്തമാക്കിരുന്നു.
ചെങ്കടൽ ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്ന ആയുധങ്ങൾ സംഭരിച്ചിരുന്ന കേന്ദ്രങ്ങൾ, മിസൈൽ സംവിധാനങ്ങൾ, ലോഞ്ചറുകൾ എന്നിവയ്ക്ക് നേരെയായിരുന്നു അമേരിക്ക- ബ്രിട്ടൻ സഖ്യത്തിന്റെ ആക്രമണം.
"അന്താരാഷ്ട്ര ഷിപ്പിങ്, നാവിക കപ്പലുകൾ എന്നിവയ്‌ക്കെതിരെ നിയമവിരുദ്ധമായ ആക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ കൂടുതൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ സന്ദേശം നൽകുന്നതാണ് ഈ കൂട്ടായ പ്രവർത്തനം എന്നായിരുന്നു യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞത്.
https://www.facebook.com/Malayalivartha
























