കരാറുകള്‍ അംഗീകരിക്കില്ല, ഹമാസിനെ തീര്‍ക്കാതെ പശ്ചിമേഷ്യയിലെ യുദ്ധഭൂമിയില്‍ നിന്ന് പിന്നോട്ടില്ല, മാസങ്ങള്‍ക്കകം ഈ ലക്ഷ്യം നേടുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിൻ നെതന്യാഹു...!

ഹമാസിനെ തകര്‍ത്ത് തരിപ്പണമാക്കാതെ പശ്ചിമേഷ്യയിലെ യുദ്ധഭൂമിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രായേല്‍ പ്രാധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. ഇതുവരെ 27,000 പേരെ കൂട്ടക്കുരുതി ചെയ്‌തെങ്കിലും ഹമാസിനെ തീര്‍ക്കാതെ ഇസ്രായേല്‍ യുദ്ധഭൂമിയില്‍ നിന്ന് പിന്‍തിരിയില്ലെന്ന നിലപാട് ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുന്നു. കരാറുകള്‍ അംഗീകരിക്കില്ലെന്നും ഹമാസിന്റെ ഭീഷണി അമര്‍ച്ച ചെയ്യാതെ പിറകോട്ടില്ലെന്നും നെതന്യാഹു ആവര്‍ത്തിക്കുന്നു.
മാസങ്ങള്‍ക്കകം ഈ ലക്ഷ്യം നേടുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു അവകാശപ്പെട്ടു. വെടിനിറുത്തല്‍ വേണമെന്നാവശ്യപ്പെട്ട് അമേരിക്ക നെതന്യാഹുവിനു മേല്‍ സമ്മര്‍ദ്ദം തുടരുന്നതിനിടെയാണ് പുതിയ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. അമേരിക്കയും ഐക്യരാഷ്ട്രസഭയും സമ്മര്‍ദം ചെലുത്തുന്നതിനിടയിലും ഗാസയില്‍ ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം തുടരുകയാണ്.
24 മണിക്കൂറിനിടെ 107 പാലസ്തീന്‍ പൗരന്‍മാരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. നാലു മാസം നീണ്ട പോരാട്ടത്തില്‍ ഇതോടകം 27,585 പേരാണ് ഗാസയില്‍ ആകെ മരിച്ചത്. 67,000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. യുദ്ധം തുടങ്ങിയശേഷം 17,000 കുട്ടികള്‍ കുടുംബവുമായി വേര്‍പിരിഞ്ഞുവെന്ന് യൂണിസെഫ് വ്യക്തമാക്കുന്നു. ഇന്നലെ മാത്രമുണ്ടായ ബോംബാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ഗാസയിലേക്ക് ഭക്ഷണവുമായി പോയ യു.എന്‍ ട്രക്കിനുനേരെയും ഇസ്രയേല്‍ യുദ്ധക്കപ്പലില്‍ നിന്നാ വെടിവയ്പ്പുണ്ടായി.
കപ്പലിലിലെ ഭക്ഷ്യവസ്തുക്കള്‍ നശിക്കുകയും വാഹനത്തിന് കേടുപാട് സംഭവിക്കുകയും ചെയ്തു. യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കുമെന്ന ഉറപ്പു കിട്ടാതെ വെടിനിര്‍ത്തലിനില്ലെന്ന നിലപാടില്‍ ഹമാസും ഉറച്ചുനില്‍ക്കുകയാണ്. അതിനിടെയാണ് ഹമാസ് നേതാക്കളെ പൂര്‍ണമായും ഇല്ലാതാക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹുവിന്റെ പ്രഖ്യാപനം. ഈ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളെടുക്കില്ല, മാസങ്ങള്‍ മതിയെന്നുമാണ് നെതന്യാഹു ഭീഷണി ഉയര്‍ത്തുന്നത്.
അതിനിടെ യുദ്ധം തുടങ്ങിയ ശേഷം അഞ്ചാംതവണ പശ്ചിമേഷ്യയിലെത്തിയ യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സൗദിയില്‍നിന്ന് ഇന്ന് ഖത്തറിലും ഈജിപ്തിലുമെത്തും. ഇരുരാജ്യങ്ങളിലെയും നേതാക്കളുമായി വെടിനിര്‍ത്തല്‍ പുരോഗതി സംബന്ധിച്ച് ബ്ലിങ്കന്‍ ചര്‍ച്ച നടത്തുകയാണ്. നാളെയാണ് ബ്ലിങ്കന്‍ ഇസ്രായേലിലെത്തുക. ഈ സാഹചര്യത്തിലാണ് ഇസ്രായേല്‍ യുദ്ധത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് നെതന്യാഹു ആവര്‍ത്തിക്കുന്നത്.ഈജിപ്ത് അതിര്‍ത്തിയായ റാഫയിലെ സൈനികനടപടി ഇസ്രയേല്‍ ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് ബ്ലിങ്കന്റെ അടിയന്തിര സന്ദര്‍ശനം.
അതിര്‍ത്തിപ്രദേശത്തെ ഇസ്രയേല്‍ സൈന്യത്തിന്റെ സാന്നിധ്യം ഇരുരാജ്യങ്ങളും തമ്മില്‍ 40 വര്‍ഷം മുമ്പ് ഒപ്പിട്ട സമാധാന കരാറിന് വെല്ലുവിളിയാകുമെന്ന് ഈജിപ്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെയും ഖത്തര്‍, അമേരിക്ക, ഈജിപ്ത് എന്നി രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരികയാണ്. അതേസമയം, കരാര്‍ ചര്‍ച്ചകള്‍ക്കിടെ 31 ബന്ദികളുടെ മരണം ഇസ്രയേല്‍ സ്ഥിരീകരിച്ചു.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നിന്ന് ഹമാസ് ബന്ദിയാക്കിയവരെ തിരിച്ചയക്കുന്നതിനും ഇസ്രയേലില്‍ നിന്നും പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിനും നാല് മാസത്തോളമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തിന് വിരാമമിടുന്നതിനുമുള്ള കരാറിനോട് ഹമാസ് അനുകൂലമായ നിലപാട് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ബന്ദികളുടെ മരണവാര്‍ത്ത ഇസ്രയേല്‍ പുറത്തുവിടുന്നത്.
ബന്ദികള്‍ക്ക് മാനുഷിക പരിഗണനകള്‍ നല്‍കി സംരക്ഷിക്കുന്നതില്‍ ഇസ്രയേല്‍ ഭരണകൂടവും പ്രധാനമന്ത്രി നെതന്യാഹുവും പരാജയപ്പെടുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നു വരുകയാണ്. ഇരുപതോളം ബന്ദികളുടെ ജീവന്‍ ആപത്തിലാണെന്നും ഒരുപക്ഷേ അവരും തടവിലായിരിക്കെ മരിച്ചിട്ടുണ്ടാകുമെന്ന സൂചനകളും ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ പുരോഗമിക്കുന്ന രണ്ടാമത്തെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് കീഴില്‍, പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി സ്ത്രീകള്‍, രോഗികള്‍, കുട്ടികള്‍, വയോധികര്‍ എന്നിവരെയാകും ആദ്യം മോചിപ്പിക്കുക. ആദ്യ ഘട്ടം വിജയിച്ചാല്‍ അടുത്ത ഘട്ടത്തില്‍ ബന്ദികളുടെ മൃതദേഹങ്ങളും കൈമാറുന്നതിനുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ. ഏകദേശം 250 ഇസ്രായേലികളായ ബന്ദികള്‍ ഹമാസിന്റെ പക്കലുണ്ടെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























