ഹമാസ് മുട്ടു മടക്കുന്നു ? ഇസ്രായേൽ ആ ലക്ഷ്യത്തിലേക്ക്; ചെങ്കടലിൽ ഹൂതി വിളയാട്ടം;ഭസ്മമാക്കാൻ വമ്പന്മാർ ഇറങ്ങി!!!

ഗസയില്‍ വെടിനിര്‍ത്തല്‍ ലക്ഷ്യമിട്ട് ആണ് യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഈജിപ്‌തിലെത്തിയിട്ടുള്ളത് . ഈജിപ്‌തിന്റെ സഹായത്തോടെ ഇസ്രയേലും ഹമാസും തമ്മില്‍ കരാറിനു വഴിയൊരുക്കുകയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശന ലക്ഷ്യം. അറബ് രാജ്യങ്ങളുടെ സഹായവും ബ്ലിങ്കന്‍ തേടുന്നുണ്ട് .യുദ്ധത്തില്‍ ഇതുവരെ 27,500 പേരാണു കൊല്ലപ്പെട്ടത്.
ഗാസയിലെ 23 ലക്ഷം ജനസംഖ്യയുടെ ഭൂരിഭാഗവും ഭക്ഷണം, വെള്ളം, മരുന്ന്, പാര്‍പ്പിടം എന്നിവയുടെ അഭാവത്തില്‍ ദുരിതം അനുഭവിക്കുകയാണ്. ഗാസയുടെ ഭൂരിഭാഗവും നാല് മാസം നീണ്ട ഇസ്രയേല്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന നിലയിലാണ്.
യുദ്ധം അവസാനിപ്പിക്കാനും ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന ഹമാസ് അണികളെയും ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെയും മോചിപ്പിക്കാനാണു യു.എസിന്റെ ശ്രമം. കരാറിനായി ഈജിപ്‌ത്, ഖത്തര്‍ എന്നീ രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. അവര്‍ മുന്നോട്ടുവച്ച വ്യവസ്‌ഥകളോട് ഇസ്രയേലും ഹമാസും യോജിച്ചിട്ടില്ല. ഇന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമീന്‍ നെതന്യാഹുവുമായി ബ്ലിങ്കന്‍ കൂടിക്കാഴ്‌ച നടത്തും. കരാര്‍ സംബന്ധിച്ച പ്രതികരണം ഉടന്‍ വേണമെന്ന് ഈജിപ്‌ത് മുഖേനെ ഹമാസിനോട് യു.എസ്. ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മാസം മുമ്പും സമാധാനത്തിനായി ബ്ലിങ്കന്‍ ഈജിപ്‌ത് സന്ദര്‍ശിച്ചിരുന്നു. പക്ഷേ, ഒത്തുതീര്‍പ്പിലെത്തുന്നതില്‍ വിജയിച്ചില്ല.
ഹമാസിനെ നശിപ്പിക്കുക എന്ന ലക്ഷ്യത്തില്‍നിന്നു പിന്നോട്ടില്ലെന്നാണ് ഇസ്രയേല്‍ നിലപാട്. ഈജിപ്‌തുമായി അതിര്‍ത്തി പങ്കിടുന്ന റാഫയിലാണ് അഭയാര്‍ഥികളില്‍ വലിയ ഭാഗവും. ഇസ്രയേല്‍ മുന്നേറ്റം തുടര്‍ന്നാല്‍ ഈജിപ്‌തിലേക്ക് അഭയാര്‍ഥി പ്രവാഹമുണ്ടാകും. അത് ഈജിപ്‌തിന്റെ താല്‍പര്യത്തിനു വിരുദ്ധമാണ്. ഇസ്രയേലി ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ ഇപ്പോള്‍ ഗാസയുടെ മൂന്നില്‍ രണ്ട് ഭാഗവും ഉള്‍പ്പെടുന്നു. സൈനിക മുന്നേറ്റത്തിനനുസരിച്ച് ആയിരക്കണക്കിന് ആളുകളാണ് അതിര്‍ത്തിമേഖലയിലേക്കു തള്ളപ്പെടുന്നത്. ഈ നീക്കം നാല് പതിറ്റാണ്ട് മുമ്പ് ഈജിപ്‌തും ഇസ്രയേലും ഒപ്പുവച്ച സമാധാന ഉടമ്പടിക്ക് ഭീഷണിയാണെന്നാണ് ഈജിപ്‌തിന്റെ നിലപാട്.
ഇതേസമയം ചെങ്കടലിൽ കപ്പലുകൾക്ക് നേരെ വീണ്ടും മിസൈൽ ആക്രമണവുമായി യെമനിലെ ഹൂതികൾ. ചെങ്കടലിൽ ഇന്ത്യയിലേക്ക് വരുന്ന കപ്പലുൾപ്പെടെ രണ്ടെണ്ണത്തിനു നേരെ ആറ് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായി യു.എസ് സെൻട്രൽ കമാൻഡ് റിപ്പോർട്ട് ചെയ്തു. . യെമൻ തുറമുഖമായ ഹൊഡെയ്‌ഡയുടെ പടിഞ്ഞാറ് ചെങ്കടലിൻ്റെ തെക്ക് ഭാഗത്താണ് ആദ്യത്തെ ആക്രമണം നടന്നത്, കപ്പലിൻ്റെ ജനാലകൾക്ക് “ചെറിയ കേടുപാടുകൾ” വന്നതായി ബ്രിട്ടീഷ് സൈന്യത്തിൻ്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് പറഞ്ഞു. ബാർബഡോസ് പതാകയുള്ള യുണൈറ്റഡ് കിംഗ്ഡത്തിൻ്റെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലാണെന്ന് സ്വകാര്യ സുരക്ഷാ സ്ഥാപനമായ ആംബ്രെ തിരിച്ചറിഞ്ഞു. കപ്പലിൽ ആർക്കും പരിക്കില്ല,ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതിയും രംഗത്ത് വന്നിട്ടുണ്ട്.
ഗ്രീക്ക് ഉടമസ്ഥതയിലുള്ള ഒരു കപ്പലിന് മിസൈൽ പതിച്ച് കേടുപാട് സംഭവിച്ചെങ്കിലും യാത്ര തുടർന്നു. മാർഷൽ ദ്വീപുകളുടെ പതാകയുള്ള എം.വി സ്റ്റാർ നാസിയ എന്ന കപ്പലിനാണ് കേടുപാട് സംഭവിച്ചത്. രണ്ട് മിസൈലുകൾ കപ്പലിന് തൊട്ടടുത്താണ് പതിച്ചത്. കപ്പലിന് ചെറിയ തകരാറാണ് സംഭവിച്ചതെന്നും ആർക്കും പരിക്കില്ലെന്നും യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
യു.കെ ഉടമസ്ഥതയിലുള്ള എം.വി മോണിങ് ടൈഡ് കപ്പലിന് നേരെയാണ് യമനിൽ നിന്ന് രണ്ടാമത് ആക്രമണമുണ്ടായത്. കപ്പലിന് സമീപത്ത് സമുദ്രത്തിലാണ് മൂന്ന് മിസൈലുകളും പതിച്ചത്. തകരാറുകളോ പരിക്കോ ഇല്ലെന്നും യു.എസ് സെൻട്രൽ കമാൻഡ് റിപ്പോർട്ട് ചെയ്തു.
കപ്പലുകളെ ആക്രമിക്കുന്ന പശ്ചാത്തലത്തിൽ യെമനിലെ ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യു.എസും യു.കെയും ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചെങ്കടലിൽ കപ്പലാക്രമണം.
ഗസ്സയിലെ ഇസ്രായേൽ മനുഷ്യക്കുരുതിക്ക് പ്രതികാരമായി ചെങ്കടലിലെ ഇസ്രായേൽ ബന്ധമുള്ളതും ഇസ്രായേലിനെ പിന്തുണക്കുന്ന രാഷ്ട്രങ്ങളുടെയും കപ്പലുകൾ ആക്രമിക്കുമെന്ന് ഹൂതി സംഘം പ്രഖ്യാപിച്ചിരുന്നു.
ഗസ്സക്കെതിരായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുകയും ഫലസ്തീൻ ഉപരോധം അവസാനിപ്പിക്കുകയും ചെയ്യുന്നത് വരെ അന്താരാഷ്ട്ര കപ്പൽപ്പാതയിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾ ആക്രമിക്കുമെന്നാണ് ഹൂതികൾ പ്രഖ്യാപിച്ചത്. ഇസ്രയേലിന് നേരെ നടത്തിയ ആക്രമണങ്ങള്‍ വിജയം കാണാതായതോടെയാണ് ഹൂതികള്‍ ചെങ്കടലില്‍ പോര്‍ക്കളം തുറന്നത്. ഇസ്രയേലിലേക്ക് പോകുന്ന ചരക്കുകപ്പലുകള്‍ ആക്രമിക്കുന്ന ഹൂതികളെ നേരിടാന്‍ അമേരിക്ക തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഇസ്രയേലിലേക്ക് ഉള്ളവയെ മാത്രം ആക്രമിച്ചുതുടങ്ങിയ ഹൂതികള്‍ മറ്റ് കപ്പലുകളിലേക്കും ആക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. ഭൂമുഖത്തെ ഏറ്റവും പ്രധാന ചരക്കുപാതകളിലൊന്നായ ചെങ്കടലില്‍ ഹൂതി വിമതരുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് ഉണ്ടാകുക. ആക്രമണം തുടര്‍ന്നാല്‍ എണ്ണയ്ക്കും പ്രകൃതി വാതകത്തിനും വില കുതിച്ചുയരും. കോവിഡിനും, യുക്രൈന്‍ റഷ്യ യുദ്ധത്തിനും ഇസ്രയേല്‍ ഗാസ യുദ്ധത്തിനും ശേഷം മറ്റൊരു പ്രതിസന്ധിയിലേക്ക് ലോകം ചെന്നെത്തും ഇതിനിടയിൽ ഗാസയിൽ വെടിനിർത്തൽ എന്നത് താൽക്കാലികമായെങ്കിലും ആശ്വാസം നൽകുന്നതാണ്.
https://www.facebook.com/Malayalivartha
























