ചെങ്കടലിൽ ഹൂതികളുടെ തീക്കളി, യു.എസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ചരക്കു കപ്പലുകള്‍ക്ക് നേരെ മിസൈൽ ആക്രമണം, കപ്പലുകള്‍ക്ക് കേടുപാടുകൾ, ഹൂതികൾ വീണ്ടും രംഗത്തിറങ്ങിയതോടെ ആക്രമണം കടുപ്പിക്കാൻ യുഎസ്...!!

ചെങ്കടൽ വഴി ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്കു കപ്പലുകള്‍ക്ക് നേരെ ഹൂതികൾ മിസൈൽ ആക്രമണം നടത്തി. യു.എസില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന ഗ്രീസ് ഉടമസ്ഥതയിലുള്ള സ്റ്റാർ നാസിയ, ബ്രിട്ടന്റെ മോർണിംഗ് റ്റൈഡ് എന്നീ രണ്ട് കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. രണ്ട് കപ്പലുകൾക്ക് നേരെ ആറ് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായി യു.എസ് സെൻട്രൽ കമാൻഡ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ കപ്പലുകള്‍ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഗ്രീക്ക് ഉടമസ്ഥതയിലുള്ള ഒരു കപ്പലിന് മിസൈൽ പതിച്ച് കേടുപാട് സംഭവിച്ചെങ്കിലും യാത്ര തുടർന്നു. കപ്പലിന് ചെറിയ തകരാറാണ് സംഭവിച്ചതെന്നും ആർക്കും പരിക്കില്ലെന്നും യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ചെങ്കടലിൽ കപ്പലുകൾക്ക് നേരെ വീണ്ടും മിസൈൽ ആക്രമണവുമായി യെമനിലെ ഹൂതികൾ രംഗത്തിറങ്ങിയതോടെ യുഎസ് ആക്രമണവും കടുപ്പിക്കും. ഹൂതി വിമതരുടെ ശക്തികേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്.
ഇരു കപ്പലുകളിലെയും ജീവനക്കാർ സുരക്ഷിതരാണ്. യെമനിലെ ഹൊദെയ്ദ തീരത്തിന് സമീപം ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകിട്ട് 4.45നായിരുന്നു സ്റ്റാർ നാസിയയ്ക്ക് നേരെയുള്ള ആക്രമണമെന്ന് യു.എസ് അറിയിച്ചു. കപ്പലിനെ ലക്ഷ്യമാക്കിയ മൂന്ന് മിസൈലുകളില്‍ ഒന്ന് യു.എസ് യുദ്ധക്കപ്പല്‍ വെടിവച്ചിട്ടു. മാർഷൽ ദ്വീപുകളുടെ പതാകയുള്ള ഗ്രീക്ക് ഉടമസ്ഥതയിലുള്ള കപ്പലായ എം.വി സ്റ്റാർ നാസിയ എന്ന കപ്പലിനാണ് കേടുപാട് സംഭവിച്ചത്. രണ്ട് മിസൈലുകൾ കപ്പലിന് തൊട്ടടുത്താണ് പതിച്ചത്.
യു.കെ ഉടമസ്ഥതയിലുള്ള എം.വി മോണിങ് ടൈഡ് കപ്പലിന് നേരെയാണ് യമനിൽ നിന്ന് രണ്ടാമത് ആക്രമണമുണ്ടായത്. കപ്പലിന് സമീപത്ത് സമുദ്രത്തിലാണ് മൂന്ന് മിസൈലുകളും പതിച്ചത്. തകരാറുകളോ പരിക്കോ ഇല്ലെന്നും യു.എസ് സെൻട്രൽ കമാൻഡ് റിപ്പോർട്ട് ചെയ്തു. ഏദൻ തീരത്തിന് സമീപത്ത് വച്ച് സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന മോർണിംഗ് റ്റൈഡ് കപ്പലിന് നേരെ ഹൂതികള്‍ മൂന്ന് മിസൈലുകള്‍ വിക്ഷേപിച്ചെങ്കിലും കപ്പലില്‍ പതിച്ചില്ല.
കപ്പലുകളെ ആക്രമിക്കുന്ന പശ്ചാത്തലത്തിൽ യെമനിലെ ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യു.എസും യു.കെയും ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചെങ്കടലിൽ കപ്പലാക്രമണം.ചെങ്കടലിലെ കപ്പൽനീക്കത്തിനു നേരെ ഹൂതികൾ തുടർച്ചയായ ആക്രമണം നടത്തുന്നുണ്ട്. ഇതിന് മറുപടി എന്ന നിലയ്ക്കാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനികനടപടി. ആഗോള വ്യാപാരത്തെയും നിരപരാധികളായ നാവികരുടെ ജീവനെയും അപകടത്തിലാക്കാനുള്ള ഹൂതികളുടെ ശേഷി തകർക്കലാണ് ആക്രമണത്തിലൂടെ ലക്ഷ്യമാക്കിയതെന്ന് ആക്രമണത്തിന് പിന്നാലെ പുറത്തുവിട്ട പ്രസ്താവനയിൽ അമേരിക്കയും ബ്രിട്ടനും വ്യക്തമാക്കി.
ഹൂതികളുടെ ആയുധ സംഭരണ കേന്ദ്രങ്ങൾ, മിസൈൽ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയവയ്ക്ക് നേരെയാണ് അമേരിക്ക- ബ്രിട്ടൻ ആക്രമണം നടന്നത്. ഗാസ യുദ്ധത്തില്‍ പാലസ്തീന് പിന്തുണയറിയിച്ചാണ് യെമനിലെ ഹൂതി വിമതർ ചെങ്കടലിലൂടെ പോകുന്ന കപ്പലുകള്‍ ആക്രമിക്കുന്നത്. നവംബർ മുതല്‍ 50ഓളം കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.
https://www.facebook.com/Malayalivartha
























