യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, നടത്തിയ ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയം; ഗാസയില്‍ ദീര്‍ഘകാല വെടിനിര്‍ത്തല്‍ ചര്‍ച്ച തുടരുമെന്ന് അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും ...

യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, നടത്തിയ ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയം. യുദ്ധത്തില്‍ നിന്ന് പിറകോട്ടില്ലെന്ന നെതന്യാഹുവിന്റെ നിലപാടിന്, ഇടയിലും ഗാസയില്‍ ദീര്‍ഘകാല വെടിനിര്‍ത്തല്‍ ചര്‍ച്ച തുടരുമെന്ന് അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും അറിയിച്ചു. റഫയ്ക്ക് നേരെയുള്ള ഇസ്രായേല്‍ കരയാക്രമണം വന്‍ മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കി.
വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിപ്പിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദം ചെലുത്താനുള്ള നീക്കം വിജയിക്കാതെയാണ് നാല് ദിവസം നീണ്ട പശ്ചിമേഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തീകരിച്ച് യു .എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ മടക്കം. വെടിനിര്‍ത്തല്‍ കരാറിനോടുള്ള ഹമാസിന്റെ അനുകൂല പ്രതികരണം മികച്ച അവസരമായാണ് അമേരിക്ക കണ്ടത്.
ഹമാസ് വ്യവസ്ഥകളോട് എതിര്‍പ്പുണ്ടെങ്കിലും ബന്ദികളുടെ മോചനത്തിന് ചര്‍ച്ചകളിലൂടെ പരിഹാരം തേടാനുള്ള അവസരം നെതന്യാഹുവിന്റെ കടുംപിടിത്തം മൂലം ഇല്ലാതായെന്ന വിലയിരുത്തലില്‍ ആണ് അമേരിക്ക. ദീര്‍ഘകാല വെടിനിര്‍ത്തല്‍ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ മുന്നോട്ടു പോകണമെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.
27,000 ഫലസ്തീനികളുടെ കൊല മറച്ചുപിടിച്ച് പുടിന്റെ യുദ്ധകുറ്റങ്ങളെ വിമര്‍ശിക്കാന്‍ അമേരിക്കക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന്, നാളെ ലോകം ചോദിക്കുമെന്ന് യു.എസ് സെനറ്റര്‍ ബെര്‍ണി സാന്റേഴ്‌സ് പറഞ്ഞു. ഹമാസിനെ ദുര്‍ബലപ്പെടുത്തുകയല്ലാതെ തുരത്താന്‍ ഒരു നിലക്കും സാധ്യമല്ലെന്ന് യു.എസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍ മുന്‍നിര്‍ത്തി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബന്ദി മോചനത്തിനായി വിട്ടുവീഴ്ച ചെയ്യണമെന്ന് ഇസ്രായേലിന് അകത്തും അഭിപ്രായം ശക്തമാണ്. വെടിനിര്‍ത്തലിന് മൂന്ന് ഘട്ട പദ്ധതിയാണ്, ഹമാസ് മുന്നോട്ട് വച്ചിരുന്നത്.
ബന്ദികളുടെ മോചനത്തിന് പകരമായി 135 ദിവസത്തെ വെടിനിര്‍ത്തലടക്കമുള്ള നിര്‍ദേശമാണ് നല്‍കിയത്. ഇസ്രയേലുമായുള്ള വെടിനിര്‍ത്തലിനും ബന്ദി കൈമാറ്റത്തിനുമുള്ള കരാറില്‍ ഹമാസിന്റെ പ്രതികരണം ലഭിച്ചതായി ഖത്തറും ഈജിപ്തും അമേരിക്കയും ചൊവ്വാഴ്ച സ്ഥിരീകരിച്ചിരുന്നു. 45 ദിവസം നീളുന്ന മൂന്ന് ഘട്ടങ്ങളാണ് നിര്‍ദ്ദേശത്തിലുണ്ടായിരുന്നത്. ഈ ഘട്ടങ്ങളില്‍ ഇരുകൂട്ടരും സൈനിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തും. ഇതോടൊപ്പം തടവുകാരെയും മറ്റും കൈമാറും. ആദ്യഘട്ടത്തില്‍ 1500 ഫലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കണം.
ഇതിന് പകരമായി ഹമാസ് തടവിലാക്കിയ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും രോഗികളെയും മോചിപ്പിക്കും. കൂടാതെ 500ല്‍ കുറയാത്ത സഹായ ട്രക്കുകളുടെ പ്രവേശനം, കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ തിരിച്ചുവരവ്, ഗസ്സയിലുടനീളം സ്വതന്ത്രമായ സഞ്ചാരം എന്നിവയും നിര്‍ദ്ദേശത്തിലുണ്ടായിരുന്നു. ഇതോടൊപ്പം 60,000 താല്‍ക്കാലിക വീടുകളും 200,000 ടെന്റുകളും കൊണ്ടുവരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
അധിനിവേശ കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്സ മസ്ജിദിലേക്കുള്ള ഇസ്രായേല്‍ കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാനും 2002ന് മുമ്പുള്ള നിലയിലേക്ക് കൊണ്ടുവരാനും ഹമാസ് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























