ഗസ്സയിൽ സമ്പൂർണ വെടിനിർത്തൽ നടപ്പിലാക്കണമെന്ന് സൗദിയിൽ ചേർന്ന അറബ് രാജ്യങ്ങളുടെ സംയുക്ത യോഗം... ദ്വിരാഷ്ട്ര ഫോർമുലയിലൂടെ ഇസ്രായേൽ- ഫലസ്തീൻ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യമുയർന്നു...

ഗസ്സയിൽ സമ്പൂർണ വെടിനിർത്തൽ നടപ്പിലാക്കണമെന്ന് സൗദിയിൽ ചേർന്ന അറബ് രാജ്യങ്ങളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. ദ്വിരാഷ്ട്ര ഫോർമുലയിലൂടെ ഇസ്രായേൽ- ഫലസ്തീൻ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യമുയർന്നു. ഗസ്സ യുദ്ധം വിശകലനം ചെയ്യാൻ റിയാദിൽ ചേർന്ന സുപ്രധാന യോഗത്തിൽ പ്രധാനപ്പെട്ട അഞ്ച് അറബ് രാജ്യങ്ങളിലെ മന്ത്രിമാർ പങ്കെടുത്തു.
ഗസ്സക്കെതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൻ്റെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണ് റിയാദിൽ കൂടിയാലോചന യോഗം വിളിച്ചത്. സൗദിക്ക് പുറമെ ഖത്തർ, യു.എ.ഇ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഫലസ്തീൻ സിവിൽ അഫയേഴ്സ് മന്ത്രി ഹുസൈൻ അൽ-ഷൈഖും യോഗത്തിൽ പങ്കെടുത്തിരുന്നു.
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുക, ഉടനടി സമ്പൂർണ വെടിനിർത്തൽ നടപ്പിലാക്കുക, അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുക, ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നത് തടസ്സപ്പെടുത്തുന്ന എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുക എന്നിവയുടെ ആവശ്യകത മന്ത്രിമാർ ഊന്നിപ്പറഞ്ഞു.
ദ്വിരാഷ്ട്ര പരിഹാരത്തിന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും യു.എൻ പ്രമേയങ്ങൾക്കനുസൃതമായി 1967 ജൂൺ നാലിലെ മാതൃകയിൽ കിഴക്കൻ ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും വിദേശകാര്യ മന്ത്രിമാരുടെ യോഗം വ്യക്തമാക്കി. ഫലസ്തീൻ അഭയാർഥികളോടുള്ള മാനുഷിക ദൗത്യങ്ങൾ നിറവേറ്റുന്ന യു.എൻ ഏജൻസിക്ക് പിന്തുണ നൽകണമെന്ന് എല്ലാ രാജ്യങ്ങളോടും മന്ത്രിമാർ ആവശ്യപ്പെട്ടു.
ഗസ്സ വെടിനിർത്തൽ ചർച്ചകൾക്കായി എത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ ദൗത്യം പരാജയം. യുദ്ധത്തിൽ നിന്ന് പിറകോട്ടില്ലെന്ന നെതന്യാഹുവിന്‍റെ നിലപാടിനിടയിലും ഗസ്സയിൽ ദീർഘകാല വെടിനിർത്തൽ ചർച്ച തുടരുമെന്ന് അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും അറിയിച്ചു. റഫക്കു നേരെയുള്ള ഇസ്രായേൽ കരയാക്രമണം വൻ മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്ന് യു.എൻ മുന്നറിയിപ്പ് നൽകി. ലബനാനിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹിസ്ബുല്ല കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ഹൂതി കേന്ദ്രങ്ങളിൽ വീണ്ടും യു.എസ്, ബ്രിട്ടീഷ് വ്യോമാക്രമണമുണ്ടായി.
വെടിനിർത്തൽ നിർദേശം അംഗീകരിപ്പിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് മേൽ സമ്മർദം ചെലുത്താനുള്ള നീക്കം വിജയിക്കാതെയാണ് നാലു ദിവസം നീണ്ട പശ്ചിമേഷ്യൻ സന്ദർശനം പൂർത്തീകരിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ മടക്കം. വെടിനിർത്തൽ കരാറിനോടുള്ള ഹമാസിന്‍റെ അനുകൂല പ്രതികരണം മികച്ച അവസരമായാണ് അമേരിക്ക കണ്ടത്. ഹമാസ് വ്യവസ്ഥകളോട് എതിർപ്പുണ്ടെങ്കിലും ബന്ദികളുടെ മോചനത്തിന് ചർച്ചകളിലൂടെ പരിഹാരം തേടാനുള്ള അവസരം നെതന്യാഹുവിന്‍റെ കടുംപിടിത്തം മൂലം ഇല്ലാതായെന്ന വിലയിരുത്തലിൽ ആണ് അമേരിക്ക. ദീർഘകാല വെടിനിർത്തൽ മുൻനിർത്തിയുള്ള ചർച്ചകൾ മുന്നോട്ടു പോകണമെന്ന നിലപാടാണ് തങ്ങൾക്കുള്ളതെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. 27,000 ഫലസ്തീനികളുടെ കൊല മറച്ചുപിടിച്ച് പുടിന്‍റെ യുദ്ധകുറ്റങ്ങളെ വിമർശിക്കാൻ അമേരിക്കക്ക് എന്തവകാശമാണുള്ളതെന്ന് നാളെ ലോകം ചോദിക്കുമെന്ന് യു.എസ് സെനറ്റർ ബെർണി സാന്‍റേഴ്സ് പറഞ്ഞു. ഹമാസിനെ ദുർബലപ്പെടുത്തുകയല്ലാതെ തുരത്താൻ ഒരു നിലക്കും സാധ്യമല്ലെന്ന് യു.എസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ മുൻനിർത്തി ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha
























