ബൈഡന്‍ ഭരണകൂട ഉദ്യോഗസ്ഥരും സഹായ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കി, മണിക്കൂറുകൾക്കകം റാഫയെ ലക്ഷ്യമാക്കി ഇസ്രായേല്‍ ബോംബ് ആക്രമണം...

തെക്കന്‍ ഗാസയില്‍ കര ആക്രമണം വ്യാപിപ്പിക്കുന്നതിനെതിരെ, ബൈഡന്‍ ഭരണകൂട ഉദ്യോഗസ്ഥരും സഹായ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കി, മണിക്കൂറുകള്‍ക്ക് ശേഷം റാഫയെ ലക്ഷ്യമാക്കി ഇസ്രായേല്‍ ബോംബ് ആക്രമണം. ഇന്നലെ പുലര്‍ച്ചെയാണ് തിങ്ങിനിറഞ്ഞ റാഫയിലെ ലക്ഷ്യങ്ങളില്‍ ഇസ്രായേല്‍ ബോംബ് ആക്രമണം ഉണ്ടായത്. യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്രശ്രമങ്ങള്‍ നടക്കുമ്പോഴും ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണം ശക്തമായി തുടരുന്നതിന്റെ സൂചനയാണ് ഇത്. ഇന്നലെ ബോംബാക്രമണത്തില്‍ മധ്യഗാസയിലും റഫയിലുമായി 15 പേര്‍ കൊല്ലപ്പെട്ടു. ഗാസ ആക്രമിച്ച ഇസ്രയേല്‍ നടപടിയെ ന്യായീകരിച്ച യുഎസ് പ്രസിഡന്റ്, റഫയിലേക്ക് സൈന്യത്തെ അയക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിയെ വിമര്‍ശിച്ചു.
ഗാസയില്‍ ടാങ്കുകള്‍ പ്രവേശിക്കുന്നതു പരിധിവിടലാണെന്നു സൂചിപ്പിച്ച ബൈഡന്‍, നിരപരാധികളുടെ ദുരിതം അവസാനിപ്പിക്കണമെന്നും പറഞ്ഞു. എന്നാല്‍, റഫ ആക്രമണം ഒഴിവാക്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. റഫയിലെ ജനങ്ങളെ ഒഴിപ്പിക്കാനും ഹമാസ് സംഘങ്ങളെ ഇല്ലാതാക്കാനും സൈന്യത്തോട് ആവശ്യപ്പെട്ടതായി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഖാന്‍ യൂനിസില്‍ നാസര്‍ ആശുപത്രി പരിസരത്ത് 21 പേരെ ഇസ്രയേല്‍ സൈന്യം വെടിവച്ചു കൊന്നു.
പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആസ്ഥാനമായ അല്‍ അമല്‍ ആശുപത്രിയിലും സൈന്യം കയറി. കഴിഞ്ഞ 19 ദിവസമായി ആശുപത്രി സൈന്യം വളഞ്ഞിരിക്കുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ 107 പേരടക്കം ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 27,947 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 67,459 പേര്‍ക്കു പരുക്കേറ്റു. അറബ് വിദേശകാര്യമന്ത്രിമാര്‍ യോഗം ചേര്‍ന്നു ഗാസ വിഷയം ചര്‍ച്ച ചെയ്തു. സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഖത്തര്‍, ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ എന്നീ രാജ്യങ്ങളുടെ മന്ത്രിമാരാണു പങ്കെടുത്തത്. പലസ്തീന്‍ പ്രതിനിധിയും പങ്കെടുത്തു.
അതിനിടെ, ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി എത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ദൗത്യവും പരാജയപ്പെട്ടു. യുദ്ധത്തില്‍ നിന്ന് പിറകോട്ടില്ലെന്ന നെതന്യാഹുവിന്റെ നിലപാടിനിടയിലും ഗാസയില്‍ ദീര്‍ഘകാല വെടിനിര്‍ത്തല്‍ ചര്‍ച്ച തുടരുമെന്ന് അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും അറിയിച്ചു. റഫയ്ക്ക് നേരെയുള്ള ഇസ്രായേല്‍ കരയാക്രമണം വന്‍ മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിപ്പിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദം ചെലുത്താനുള്ള നീക്കം വിജയിക്കാതെയാണ് നാലു ദിവസം നീണ്ട പശ്ചിമേഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തീകരിച്ച് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മടങ്ങിയത്. വെടിനിര്‍ത്തല്‍ കരാറിനോടുള്ള ഹമാസിന്റെ അനുകൂല പ്രതികരണം മികച്ച അവസരമായാണ് അമേരിക്ക കണ്ടത്.
ഹമാസ് വ്യവസ്ഥകളോട് എതിര്‍പ്പുണ്ടെങ്കിലും ബന്ദികളുടെ മോചനത്തിന് ചര്‍ച്ചകളിലൂടെ പരിഹാരം തേടാനുള്ള അവസരം നെതന്യാഹുവിന്റെ കടുംപിടിത്തം മൂലം ഇല്ലാതായെന്ന വിലയിരുത്തലില്‍ ആണ് അമേരിക്ക. ദീര്‍ഘകാല വെടിനിര്‍ത്തല്‍ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ മുന്നോട്ടു പോകണമെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചിരുന്നു. 27,000 ഫലസ്തീനികളുടെ കൊല മറച്ചുപിടിച്ച് പുടിന്റെ യുദ്ധകുറ്റങ്ങളെ വിമര്‍ശിക്കാന്‍ അമേരിക്കക്ക് എന്തവകാശമാണുള്ളതെന്ന് നാളെ ലോകം ചോദിക്കുമെന്ന് യു.എസ് സെനറ്റര്‍ ബെര്‍ണി സാന്റേഴ്സ് പറഞ്ഞു.
ഹമാസിനെ ദുര്‍ബലപ്പെടുത്തുകയല്ലാതെ തുരത്താന്‍ ഒരു നിലക്കും സാധ്യമല്ലെന്ന് യു.എസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍ മുന്‍നിര്‍ത്തി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള സായുധ ഗ്രൂപ്പായ കതൈബ് ഹിസ്ബുള്ളയിലെ തലവന്മാരില്‍ ഒരാളെ അമേരിക്കന്‍ സൈന്യം വധിച്ചു. യു എസ് സൈനികരെ ആക്രമിച്ചതിലുള്ള പ്രത്യാക്രമണമാണ് സൈന്യം നടത്തിയത്. കൊലപ്പെടുത്തിയ ഭീകരന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. പെന്റഗണ്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.
https://www.facebook.com/Malayalivartha
























