റഫയിൽ കൂട്ടക്കൊലക്ക് തുടക്കം കുറിച്ച് ഇസ്രായേൽ, ഒറ്റദിവസം കൊണ്ട് സൈന്യം വധിച്ചത് 28 പേരെ, ലോകരാജ്യങ്ങളുടെ കടുത്ത എതിർപ്പ് അവഗണിച്ച് റഫക്ക് നേരെ കര...വ്യോമാക്രമണം ശക്തിപ്പെടുത്താൻ നെതന്യാഹു

അമേരിക്കയുടെ മുന്നറിയിപ്പ് വകവയ്ക്കാതെ അഭയാർഥികൾ തമ്പടിച്ച റഫയിൽ കൂട്ടക്കൊലക്ക് തുടക്കം കുറിച്ച് ഇസ്രായേൽ സൈന്യം. ഗസയിൽ ജനങ്ങളിൽ പകുതിയോളം താമസിക്കുന്ന റഫയിൽ ഇന്നലെ 28 പേരെ സൈന്യം വധിച്ചു. ലോകരാജ്യങ്ങളുടെ കടുത്ത എതിർപ്പ് അവഗണിച്ച് റഫക്ക് നേരെ കര, വ്യോമാക്രമണം ശക്തിപ്പെടുത്താൻ തന്നെയാണ് നെതന്യാഹുവിന്റെ തീരുമാനം.
എന്നാൽ, സൈനിക മേധാവിയുമായി നെതന്യാഹു ഇടഞ്ഞതായി ഇസ്രായേലി മാധ്യമം റിപ്പോർട്ട് ചെയ്തു.കൂടുതൽ റിസർവ് സൈനികരെ രംഗത്തിറക്കാൻ നെതന്യാഹു സൈന്യത്തിന് നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്. അതേസമയം റഫ ആക്രമണം അപകടകരമായിരിക്കുമെന്ന് സൗദി അറേബ്യ ഉൾപ്പെടെ മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിന് താക്കീത് നൽകി.
ഫലസ്തീൻ ജനതക്ക് റഫക്കപ്പുറം പോകാൻ മറ്റൊരു ഇടമില്ലെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. റഫയിലെ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തത്തിൽനിന്ന് അമേരിക്കക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി. അൽശിഫ ആശുപത്രി ഡയറക്ടർ ഡോ. മുഹമ്മദ് അബു സാൽമിയയെ ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു.
കൈ ഒടിച്ചെന്നും കഴുത്തിൽ ചങ്ങല കെട്ടി നായയെപ്പോലെ വലിച്ചിഴച്ചുവെന്നും സഹപ്രവർത്തകർ അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലെന്നറിയപ്പെടുന്ന ഗാസയില്‍ നിന്ന് പുറത്തുകടക്കുന്നതിനുള്ള മാര്‍ഗം റഫ അതിര്‍ത്തിയാണ്. ഈജിപ്തിലെ സിനായ് ഉപദ്വീപിന്റെ അതിര്‍ത്തിയാണ് റഫ. ക്രോസിംഗ് നിയന്ത്രിക്കുന്നത് ഈജിപ്താണ്. ഗാസ മുനമ്പിന്റെ കിഴക്കും വടക്കും ഇസ്രായേലിന്റെ അതിര്‍ത്തിയാണ്.
പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്നത് മെഡിറ്ററേനിയന്‍ കടലും. ഗാസയുടെ തെക്ക് ഈജിപ്ഷ്യന്‍ അതിര്‍ത്തിയാണ്. ഇസ്രയേലിനെ കൂടാതെ ഗാസ മുനമ്പുമായി അതിര്‍ത്തി പങ്കിടുന്ന ഒരേയൊരു രാജ്യം ഈജിപ്താണ്. ഇവിടെയാണ് റഫ ബോര്‍ഡര്‍ ക്രോസിംഗ് സ്ഥിതി ചെയ്യുന്നത്. ഗാസ മുനമ്പിനും ഈജിപ്തിനും ഇടയിലുള്ള ഈ ക്രോസിംഗ് ഗാസയില്‍ നിന്ന് പുറത്തുകടക്കാനുള്ള ഏക വഴിയാണ്.
https://www.facebook.com/Malayalivartha
























