മാർച്ച് 10ന് മുമ്പ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ റാഫയിൽ കരയാക്രമണം തുടങ്ങും, ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കടന്നതിന് പിന്നാലെ ഹമാസിന് ഇസ്രയേലിന്റെ കടുത്ത മുന്നറിയിപ്പ്...!

ബന്ദികളെ മോചിപ്പിക്കാത്തതിൽ കടുത്ത നീക്കവുമായി ഇസ്രയേൽ. വരുന്ന ഏതാനും ദിവങ്ങൾക്കുള്ളിൽ ഇത് നടന്നില്ലെങ്കിൽ മാർച്ച് 10ന് തെക്കൻ ഗാസയിലെ റാഫയിൽ കരയാക്രമണം തുടങ്ങുമെന്നും ഇസ്രയേൽ മുന്നറയിപ്പ് നൽകിയിരിക്കുകയാണ്. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കടന്നതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ഒക്ടോബർ 7ന് രാജ്യത്തുണ്ടായ ഭീകരാക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയവരെ റമദാന് മുമ്പ് ഹമാസ് വിട്ടയച്ചില്ലെങ്കിൽ റാഫയടക്കം ഗാസയിലെമ്പാടും പോരാട്ടം പടരുമെന്ന് ഇസ്രയേലിലെ യുദ്ധകാല ക്യാബിനറ്റിലെ അംഗമായ ബെന്നി ഗാന്റ്സ് പറഞ്ഞു.
മാർച്ച് 10നാണ് ഇത്തവണ വിശുദ്ധ റമദാൻ മാസം ആരംഭിക്കുന്നത്. ഗാസ മുനമ്പിൽ ശേഷിക്കുന്ന ഹമാസിന്റെ ഏക ശക്തികേന്ദ്രം റാഫയാണെന്ന് ഇസ്രയേൽ പറയുന്നു. വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്തെത്തിയവർ അടക്കം 14 ലക്ഷത്തോളം മനുഷ്യർ ഇവിടുത്തെ ക്യാമ്പുകളിൽ തിങ്ങിപ്പാർക്കുന്നു .ഇസ്രയേലിന്റെ കരയാക്രമണം മതിയായ ഭക്ഷണവും വെള്ളവും ചികിത്സയുമില്ലാതെ ദുരിത ജീവിതം നയിക്കുന്ന റാഫയിലെ ജനങ്ങൾക്ക് താങ്ങാനാകില്ലെന്നും ഭയാനകമായ മാനുഷിക ദുരന്തമുണ്ടാകുമെന്നും യു.എസ് അടക്കം മുന്നറിയിപ്പ് നൽകുന്നു.
യുദ്ധം നിർത്താൻ ശക്തമായ രാജ്യാന്തര സമ്മർദമുണ്ടെങ്കിലും ആക്രമണം റഫയിലേക്കും വ്യാപിക്കുമെന്നും യുദ്ധം 6–8 ആഴ്ച കൂടി നീളുമെന്നും വിദഗ്ധർ നിരീക്ഷിച്ചു. റഫ കീഴടക്കുന്നതോടെ ഹമാസിനെ നിർവീര്യമാക്കാനാകുമെന്നാണ് ഇസ്രയേൽ സൈനികനേതൃത്വത്തിന്റെ കണക്കുകൂട്ടൽ. റഫയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താതെ സൈനികനടപടി പാടില്ലെന്ന് നിർദേശിച്ചു.
കഴിഞ്ഞയാഴ്ച 2 വട്ടം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ചിരുന്നു.ഹമാസിന്റെ 24 ബറ്റാലിയനുകളിൽ 18 എണ്ണവും തകർത്തെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. ശേഷിക്കുന്നതു റഫയിലാണുള്ളതെന്നും അവർ വാദിക്കുന്നു. അതിനാൽ ആക്രമണവുമായി മുന്നോട്ടു പോകാനാണു നെതന്യാഹു ഉത്തരവു നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























