വടക്കന്‍ ഗാസയില്‍ ഭക്ഷണത്തിനായി കാത്തിരുന്നവര്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം; 104 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു...

വടക്കന്‍ ഗാസയില്‍ ഭക്ഷണത്തിനായി കാത്തിരുന്നവര്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 104 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 250 പേര്‍ക്ക് പരിക്കേറ്റതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 20 മൃതദേഹങ്ങള്‍ കമാല്‍ അഡ്വാന്‍ ആശുപത്രിയിലേക്കും, 57 മൃതദേഹങ്ങള്‍ അല്‍ ശിഫ ആശുപത്രിയിലേക്കും മാറ്റിയതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. രക്തം മരവിപ്പിക്കുന്ന ക്രൂരതയാണ് ഇസ്രായേല്‍ സൈന്യം നടത്തിയതെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയുടെ ഭാഗമാണ് സിവിലിയന്‍മാര്‍ക്ക് നേരെയുള്ള ക്രൂരമായ ആക്രമണം.
വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനായി അടിയന്തര അന്താരാഷ്ട്ര ഇടപെടല്‍ മാത്രമാണ് സിവിലിയന്‍മാരെ സംരക്ഷിക്കാനുള്ള ഏക മാര്‍ഗമെന്നും, വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വടക്കന്‍ ഗാസയില്‍ ജനങ്ങള്‍ കടുത്ത പട്ടിണിയിലാണ്. കാലിത്തീറ്റ കഴിച്ചാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് അല്‍ ജസീറ ലേഖകന്‍ ഹാനി മഹ്മൂദ് റിപ്പോര്‍ട്ട് ചെയ്തു.
സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തില്‍ നൂറുകണക്കിനാളുകളാണ് എത്തിയിരുന്നത്. ഇവര്‍ക്ക് നേരെയാണ് ടാങ്കുകളും ഡ്രോണുകളും കവചിത വാഹനങ്ങളും ഉപയോഗിച്ച് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഭക്ഷണവുമായെത്തിയ ട്രക്കിലാണ് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയത്. തിരിച്ചറിയാത്ത നിരവധി മൃതദേഹങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുകയാണെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ഗാസയ്ക്ക് 200 മില്യണ്‍ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ഖത്തറും ഫ്രാന്‍സും രംഗത്ത് എത്തിയിരുന്നു. ഖത്തര്‍ അമീര്‍ ശൈഖ്, തമീം ബിന്‍ ഹമദ് അല്‍താനിയുടെ, ഫ്രാന്‍സ് സന്ദര്‍ശനത്തിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്. ഗാസയിലേയ്ക്ക് ഭക്ഷണം എത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കാണ് തുക ഉപയോഗിക്കുക. ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ അനിവാര്യമാണെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.
ഫലസ്തീന്‍ ജനത ഭക്ഷ്യ ക്ഷാമവും പട്ടിണിയുമായി കടുത്ത ദുരിതത്തിലാണെന്ന മുന്നറിയിപ്പുമായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മാജിദ് അല്‍ അന്‍സാരി വ്യകത്മാക്കിരുന്നു.
മൂന്ന് ലക്ഷത്തിലധികം ആളുകളാണ് ഭക്ഷണവും മരുന്നുമില്ലാതെ ദുരിതമനുഭവിക്കുന്നത്. റമദാന് മുമ്പ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മാജിദ് അല്‍ അന്‍സാരി പറഞ്ഞു.
ഗാസ മുനമ്പില്‍ എത്തുന്നത് ആവശ്യമുള്ളതിന്റെ ചെറിയ ഭാഗം സഹായം മാത്രമാണ്. 25 ലക്ഷത്തോളം പേര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്നു. ഗാസയുടെ തെക്കന്‍ ഭാഗത്തെ തമ്പുകളില്‍ പത്ത് ലക്ഷത്തോളം പേരാണ് കടുത്ത ദുരിതങ്ങളിലൂടെ ജീവിതം തള്ളി നീക്കുന്നതെന്ന് മാജിദ് അല്‍ അന്‍സാരി പറഞ്ഞു.
https://www.facebook.com/Malayalivartha
























