ഇസ്രായേല്‍ -ഹമാസ് പോരാട്ടത്തില്‍ മരണം മുപ്പതിനായിരം പിന്നിട്ടിട്ടും പിന്നോട്ടില്ല, ഹമാസുകളെ ഉന്‍മൂലനം ചെയ്യാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിൽ യുദ്ധം തുടരാന്‍ നെതന്യാഹു...!!!

ഇസ്രായേല്‍ -ഹമാസ് പോരാട്ടത്തില്‍ മരണം മുപ്പതിനായിരം പിന്നിട്ടതോടെ വെടിനിറുത്തലിന് സാധ്യതയൊന്നുമില്ല. അടുത്ത തിങ്കളാഴ്ചയോടെ ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചതിനു ശേഷവും ഇസ്രായേല്‍ ഓരോ ദിവസവും പോരാട്ടം ശക്തിപ്പെടുത്തുകയാണ്. ഭക്ഷണത്തിനും വെള്ളത്തിനുമായി പുറത്തിറങ്ങുന്ന പലസ്തീനികള്‍ക്കു നേരേ യാതൊരു കാരുണ്യവുമില്ലാതെ ഇസ്രായേല്‍ സൈന്യം വെടിവയ്ക്കുന്നു.
ഹമാസുകളെ ഉന്‍മൂലനം ചെയ്യാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടില്‍ ഗാസയിലും സമീപപ്രദേശങ്ങളിലും അതിഘോരമായ ആക്രമണമാണ് നെതന്യാഹുവിന്റെ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്.ഗാസയില്‍ പലസ്തീന്‍ ജനതയ്ക്കുനേരെ ഇസ്രായേല്‍ സേന കഴിഞ്ഞ ദിവസം നടത്തിയ വെടിവെപ്പില്‍ 104 പേരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. 700 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
വ്യാഴാഴ്ച ഭക്ഷണവിതരണകേന്ദ്രത്തില്‍ കാത്തുനിന്ന പലസ്തീനികള്‍ക്കു നേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഗാസയുടെ പടിഞ്ഞാറന്‍ നബുള്‍സി റൗണ്ടില്‍ ഭക്ഷണവിതരണം നടത്തുന്ന ട്രക്കുകള്‍ക്ക് അടുത്തേക്ക് ഓടിവന്നവരെയാണ് സൈന്യം വെടിവെച്ചു വീഴ്ത്തിയിത്. അതേസമയം, ഭക്ഷണം വാങ്ങാനെത്തിയ ജനങ്ങള്‍ ട്രക്കിനുചുറ്റും തിരക്കുകൂട്ടുകയും അങ്ങനെയുണ്ടായ ഉന്തിലും തള്ളിലും പെട്ടാണ് മരണം സംഭവിച്ചതെന്ന് ഇസ്രായേല്‍ ന്യായീകരിക്കുന്നു.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ മതിയായ ആംബുലന്‍സുകള്‍ ഇല്ലാതെവന്നതിനാല്‍ കഴുതവണ്ടിയില്‍ കയറ്റിയാണ് ഇവരില്‍ ഏറെപ്പേരെയും ആശുപത്രിയിലെത്തിച്ചത്. ഇതിനായി മണിക്കൂറുകള്‍ സമയം കാത്തുനില്‍ക്കേണ്ടിയും വന്നു. മാത്രവുമല്ല വെടിവയ്പില്‍ പരിക്കേറ്റ മുഴുവന്‍ പേരെയും ചികിത്സിക്കാനുള്ള ആരോഗ്യസംവിധാനങ്ങള്‍ ഗാസയിലെ ആശുപത്രികളില്‍ ഇല്ലെന്ന സാഹചര്യമാണ് നിലവിലുള്ളത്. ഗാസയില്‍ ഹമാസുകളുടെ ഭൂഗര്‍ഭ താവളങ്ങള്‍ ആശുപത്രികളുമായി ബന്ധിച്ചിട്ടുണ്ടെന്ന് നിരീക്ഷണത്തില്‍ ഇസ്രായേല്‍ സൈന്യം ഗാസയിലെ നാല് പ്രധാന ആശുപത്രികള്‍ ബോംബിട്ട് ചാമ്പലാക്കിയിരുന്നു.
യുദ്ധം ആറു മാസം പിന്നിടുമ്പോള്‍ ഗാസയിലും പരിസരങ്ങളിലുമായി പതിനായിരത്തോളം പലസ്തീനി കുഞ്ഞുങ്ങളെയാണ് ഇസ്രായേല്‍ കൊന്നൊടുക്കിയത്. വീടും സ്വത്തുവകകളും പൂര്‍ണമായി നഷ്ടപ്പെട്ട 23 ലക്ഷം പലസ്തീനികള്‍ ഇനി എവിടേക്ക് പോകും എന്നതാണ് യുദ്ധത്തിലെ ഏറ്റവും ഭയാനകമായ സാഹചര്യം. വിവിധ അഭയാര്‍ഥി ക്യാമ്പുകളില്‍ വെള്ളവും വെളിച്ചവുമില്ലാതെ പരിമിതമായ സാഹചര്യങ്ങളില്‍ കഴിയുകയാണ് ഇവരില്‍ ഏറെപ്പേരും. ഗാസയില്‍ യുദ്ധത്തിന് ഇരയായ 8 ലക്ഷം കുട്ടികള്‍ പഠനം പൂര്‍ണമായി നിറുത്താന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഇവര്‍ക്ക് എന്നേക്കുമായി പഠനം നിലച്ചിരിക്കുന്നു. പലസ്തീന്‍ അഭയാര്‍ഥികളെ സ്വീകരിക്കില്ലെന്ന് ഈജിപ്തും സിറിയയും ഉള്‍പ്പെടെ വിവിധ മുസ്ലീം രാഷ്ട്രങ്ങള്‍ പ്രസ്താവിച്ചതോടെ അഭയാര്‍ഥികളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.
അരും കൊലയുടെ ഒട്ടേറെ കഥകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഗാസ സിറ്റിയിലെ അല്‍ നസര്‍ പീഡിയാട്രിക് ഹോസ്പിറ്റലില്‍ ചികിത്സയിലുണ്ടായിരുന്ന മുഴുവന്‍ കുഞ്ഞുങ്ങളേയും ഇസ്രായേല്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. ആശുപത്രിയിലെ വിവിധ വാര്‍ഡുകളില്‍ കുഞ്ഞുങ്ങളുടെ അഴുകിയ മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ ഭീകരതയുടെ നേര്‍ക്കാഴ്ചകളായിരുന്നു. ഭക്ഷണവും വെള്ളവും തടസപ്പെടുത്തുകയും ഗാസയെ കിഴടക്കുകയും ചെയ്തിനുശേഷം ഗാസ പൂര്‍ണമായി പട്ടിണിയുടെ പിടിയിലാണ്.
ആറു ലക്ഷത്തോളം പലസ്തീനികള്‍ ഒന്നോ രണ്ടോ നേരം ഭക്ഷണം കഴിച്ച് ജീവന്‍ നിലനിറുത്തുന്ന ദയനീയ സാഹചര്യത്തിലാണ്. ഗാസ പ്രദേശത്ത് രണ്ടുവയസ്സിന് താഴെയുള്ള ഒരുലക്ഷത്തി മുപ്പതിനായിരത്തിലധികം കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണമോ, പോഷകാഹാരമോ, മുലപ്പാലോ, ചികിത്സയോ, പ്രതിരോധ കുത്തിവയ്പ്പുകളോ ലഭിക്കുന്നില്ലെന്നാണ് കണക്കുകള്‍.
മാത്രവുമല്ല ഖാന്‍ യൂനിസ്, ബുറേജ്, നുസുറത്ത് ക്യാംപുകളില്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ 30 പേരും കൊല്ലപ്പെട്ടു കഴിഞ്ഞു. ഇതോടെ ഒക്ടോബര്‍ ഏഴിനുശേഷം ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം മുപ്പതിനായിരം കവിഞ്ഞു എന്നതു മാത്രമല്ല എഴുപതിനായിരത്തിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റവരില്‍ പതിനായിരം പേര്‍ക്ക് കൈയോ കാലോ നഷ്ടമായി എന്നതും മറ്റൊരു ഭയാനകമായ ചിത്രമാണ്. പലസ്തീനില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണം ചെറുക്കുന്നതില്‍ പരാജയപ്പെട്ടതോടെ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യ രാജി വച്ചതും പലസ്തീനികള്‍ക്ക് വലിയ തിരിച്ചടിയായി. ഗാസ മുനമ്പിലെ ആക്രമണവും വെസ്റ്റ് ബാങ്കിലെയും ജറുസലേമിലെയും തുടരെയുള്ള അതിക്രമങ്ങളും വര്‍ധിച്ച പശ്ചാത്തലത്തിലാണ് രാജി സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha
























