ബ്രിട്ടിഷ് ചരക്ക് കപ്പൽ ചെങ്കടലിൽ മുക്കി ഹൂതികളുടെ തീക്കളി, രാസവളവുമായി പോയ കപ്പൽ മുങ്ങിയത് വലിയ പാരിസ്ഥിതിക ദുരന്തത്തിന് സാധ്യതയുണ്ടാകുമെന്ന് മുന്നറിയിപ്പ്, കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും വിമാനമാർഗം രക്ഷപ്പെടുത്തി
ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെയാണ് ചെങ്കടലിലൂടെ കടന്നുപോകുന്ന ഹൂത്തിവിമതർ വാണിജ്യ കപ്പലുകൾ ആക്രമിക്കാൻ തുടങ്ങിയത്. എന്നാൽ ഇത്തവണ ഹൂതി ആക്രമണത്തിനിരയായ ചരക്ക് കപ്പൽ, ചെങ്കടലിൽ മുങ്ങിയെന്ന് യെമൻ സർക്കാർ അറിയിച്ചിരിക്കുകയാണ്. ടൺകണക്കിന് രാസവളം കൊണ്ടുപോവുകയായിരുന്ന കപ്പലാണ് മുങ്ങിയത്. അതിനാൽ വലിയ പാരിസ്ഥിതിക ദുരന്തത്തിന് സാധ്യതെന്നാണ് മുന്നറിയിപ്പ്.
സൗദിയിൽ നിന്നും രാസവളവുമായി ബൾഗേറിയയിലേക്ക് പോകുകയായിരുന്ന റുബിമാർ എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. നവംബറിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂത്തി ആക്രമണം തുടങ്ങിയ ശേഷം മുങ്ങുന്ന ആദ്യ കപ്പലാണ് ഇത്. യെമനിലെ സർക്കാരും പ്രാദേശിക സൈന്യവും കപ്പൽ മുങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 18നായിരുന്നു ആക്രമണം. അന്നുമുതൽ ഈ വഴിയുള്ള ഭൂരിഭാഗം കപ്പലുകളും ആഫ്രിക്ക ചുറ്റിയാണ് യൂറോപ്പിലേക്ക് സർവീസ് നടത്തുന്നത്.
ചെങ്കടലിനേയും ഗൾഫ് ഓഫ് ഈദനേയും ബന്ധിപ്പിക്കുന്ന ബാബ് എൽ മാൻദേബിൽ വച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. ബെയ്റൂട്ടിൽ നിന്നായിരുന്നു ഈ കപ്പലിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രിയിൽ കാലാവസ്ഥ കൂടി പ്രതികൂലമായതിന് പിന്നാലെയാണ് റൂബിമാർ മുങ്ങിയതെന്നാണ് യെമൻ വിശദമാക്കുന്നത്. ആക്രമണത്തിന് പിന്നാലെ ഉപേക്ഷിക്കപ്പെട്ട കപ്പലിനെ ഒരു സുരക്ഷിത തുറമുഖത്തേക്ക് കെട്ടി വലിച്ച് എത്തിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് കപ്പൽ മുങ്ങിയത്.
ഗാസയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ആക്രമണം എന്നായിരുന്നു ഹൂതികളുടെ അവകാശവാദം. ഇസ്രയേൽ ഗാസയ്ക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കും വരെ തങ്ങളുടെ സമാനമായ ആക്രമണങ്ങൾ തുടരുമെന്ന മുന്നറിയിപ്പും ഹൂതികളുടെ ഭാഗത്തുനിന്നുണ്ട്. ആക്രമണത്തെത്തുടർന്ന് ബ്രിട്ടിഷ് സർക്കാർ അടിയന്തരമായി ഇടപെട്ട് കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും വിമാനമാർഗം രക്ഷപ്പെടുത്തിയിരുന്നു. വെള്ളം കയറി ചരിഞ്ഞ കപ്പലിന്‍റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.
https://www.facebook.com/Malayalivartha