റമദാനിൽ ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ, മാനുഷിക സഹായത്തിനായി കാത്തുനിന്നവർക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 11 ഫലസ്തീനികൾ കൊല്ലപ്പെട്ടു...!! നിരവധി പേർക്ക് പരിക്ക്

റമദാൻവൃതം തുടങ്ങിയെങ്കിലും ഗാസയിൽ തുടരുന്ന ആക്രമണം കടുപ്പിക്കുകയാണ് ഇസ്രയേൽ. കഴിഞ്ഞ ദിവസം വടക്കൻ ഗാസയിൽ മാനുഷിക സഹായത്തിനായി കാത്തുനിന്ന ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം നടത്തി. 11 ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാനുഷിക സഹായത്തിനായി കാത്തുനിന്നവർക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തുന്നത് ഇതാദ്യമല്ല. മുമ്പും ആക്രമണം നടത്തിയിരുന്നു. ഇത്തരത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 ആയെന്നും 1300 പേർക്ക് പരിക്കേറ്റതായും പ്രസ്താവനയിൽ വ്യക്തമാക്കി.
കുവൈത്ത് റൗണ്ട് എബൗട്ടിന് സമീപം സഹായം സ്വീകരിക്കാൻ കാത്തുനിന്ന ഫലസ്തീനികൾക്ക് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്ന് ഗസ്സയിലെ സർക്കാർ മീഡിയ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു. ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 31,184 പലസ്തീൻകാർ കൊല്ലപ്പെട്ടു. 72,889 പേർക്കു പരുക്കേറ്റു. കഴിഞ്ഞമാസം അൽറാശിദ് സ്ട്രീറ്റിലെ നാബുലിസി റൗണ്ട് എബൗട്ടിൽ സഹായ ട്രക്കുകളിൽ ഭക്ഷണമെത്തുന്നതും കാത്തുനിന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്കു നേരെ ഇസ്രായേൽ വെടിവെപ്പ് നടത്തുകയും 115ലധികം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇതിനെതിരെ ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളും രംഗത്തുവന്നിരുന്നു. അതിനിടെ, തിങ്കളാഴ്ച രാത്രി ഇസ്രയേൽ യുദ്ധവിമാനങ്ങൾ ലബനനിലെ ബെക്കാ വാലിയിലെ 2 ഹിസ്ബുല്ല താവളങ്ങൾ തകർത്തു. ഇതിന് തിരിച്ചടിയായി ഇന്നലെ രാവിലെ വടക്കൻ ഇസ്രയേലിലെ സൈനിക പോസ്റ്റുകൾക്കു നേരെ നൂറിലേറെ റോക്കറ്റുകൾ തൊടുത്തതായി ഹിസ്ബുല്ല അവകാശപ്പെട്ടു. തിങ്കളാഴ്ച ചെങ്കടലിൽ യെമനിലെ ഹൂതികൾ സിംഗപ്പൂർ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിനുനേരെ മിസൈലാക്രമണം നടത്തിയെങ്കിലും കേടുപാടില്ല.
ഗാസയിൽ വെടിനിർത്തൽ സാധ്യത വിദൂരമാണെന്നും സ്ഥിതി സങ്കീർണമായി തുടരുന്നുവെന്നും മധ്യസ്ഥരായ ഖത്തർ വെളിപ്പെടുത്തി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിൽ കടുത്ത ജനരോഷമുണ്ടെന്നും അദ്ദേഹം എത്രനാൾ അധികാരത്തിൽ തുടരുമെന്ന് ഉറപ്പില്ലെന്നും യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഗാസ യുദ്ധത്തിനു മുൻപുള്ളതിനെക്കാൾ വലിയ അതൃപ്തിയാണു ജനങ്ങൾക്കിടയിലുള്ളത്. ബന്ദികളുടെ മോചനത്തിലൂടെ ഗാസയിൽ വെടിനിർത്തൽ സാധ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം യുദ്ധഭൂമിയിലെ ദുരിതങ്ങൾക്കു നടുവിൽ റമസാൻ വ്രതം ആരംഭിച്ച ഗാസയിലേക്ക് 200 ടൺ ഭക്ഷ്യവസ്തുക്കളുമായി സൈപ്രസിൽനിന്ന് ആദ്യ കപ്പൽ പുറപ്പെട്ടു. ഗാസയിൽ നിന്ന് 200 കിലോമീറ്റർ അകലെ മെഡിറ്ററേനിയൻ കടലിലുള്ള ദ്വീപ് രാഷ്ട്രമാണ് സൈപ്രസ്. കരമാർഗം ദുഷ്കരമായ സാഹചര്യത്തിലാണു യുഎഇയുടെ ധനസഹായത്താൽ യുഎസ് പിന്തുണയുള്ള ജീവകാരുണ്യസംഘടന വേൾഡ് സെൻട്രൽ കിച്ചൻ (ഡബ്ല്യൂസികെ) കപ്പൽ വഴി സഹായമെത്തിക്കുന്നത്.
ഗാസയിൽ തുറമുഖമില്ലാത്തതിനാൽ, യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് താൽക്കാലികമായി നിർമിക്കുന്ന ജെട്ടിയിലാവും കപ്പലടുക്കുക. അതിനിടെ, ഭക്ഷണവും മരുന്നുമായി ലോകാരോഗ്യസംഘടനയുടെ ദൗത്യസംഘം വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയിലെത്തി. അൽ ഷിഫയിലടക്കം 2000 ആരോഗ്യപ്രവർത്തകർ പട്ടിണിയിലാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. യുഎൻ ഏജൻസികളെ അടക്കം പുറമേനിന്ന് ആരെയും വടക്കൻ ഗാസയിൽ പ്രവേശിക്കാൻ ഇസ്രയേൽ സൈന്യം അനുവദിക്കാത്തതിനാൽ മേഖലയിൽ ക്ഷാമമാണ്.
https://www.facebook.com/Malayalivartha
























