ഫലസ്തീനെ അംഗീകരിക്കാതെ ഇസ്രായേലുമായി ബന്ധം സാധ്യമാകില്ലെന്ന് സൗദി അറേബ്യ... വീണ്ടും യുഎസിനെ അറിയിച്ചു...സുരക്ഷാ ഭീഷണി തടയാൻ യുഎസിന് പോലും സാധിക്കില്ലെന്നും മുതിർന്ന നയതന്ത്രജ്ഞൻ..

ഫലസ്തീനെ അംഗീകരിക്കാതെ ഇസ്രായേലുമായി ബന്ധം സാധ്യമാകില്ലെന്ന് സൗദി അറേബ്യ വീണ്ടും യുഎസിനെ അറിയിച്ചു. സൗദിയുടെ നിലപാട് പേര് വെളിപ്പെടുത്താത്ത നയതന്ത്രജ്ഞനാണ് പ്രാദേശിക മാധ്യമത്തോട് പങ്കുവെച്ചത്.ഇസ്രയേലിനെ അംഗീകരിച്ചാൽ സൗദിക്കെതിരെയുണ്ടാകുന്ന സുരക്ഷാ ഭീഷണി തടയാൻ യുഎസിന് പോലും സാധിക്കില്ലെന്നും മുതിർന്ന നയതന്ത്രജ്ഞൻ പറഞ്ഞു. ദ്വിരാഷ്ട്ര ഫോർമുല അംഗീകരിക്കാത്ത ഇസ്രയേലിന്റെ നടപടി സ്വന്തം കാലിൽ വെടിവെക്കുന്നതിന് തുല്യമാണെന്നും സൗദി നയതന്ത്രജ്ഞൻ മുന്നറിയിപ്പ് നൽകി.സൗദിയുമായി ഇസ്രയേലിന്റെ ബന്ധം പുനസ്ഥാപിക്കാൻ യുഎസ് ശ്രമം തുടരുന്നതിനിടെയാണ് സൗദി വീണ്ടും നിലപാട് വ്യക്തമാക്കിയത്. സൗദി അറേബ്യ യുഎസിന് നൽകിയ മറുപടിയുടെ വിശദാംശങ്ങൾ പേരുവെളിപ്പെടുത്താത്ത സൗദിയിലെ മുതിർന്ന നയതന്ത്രജ്ഞൻ പ്രാദേശിക മാധ്യമങ്ങളോട് പങ്കുവെച്ചു.
ഇസ്രയേലുമായി സൗദിയെ അടുപ്പിക്കാനാണ് യുഎസ് ശ്രമം. എന്നാൽ അതിന്റെ പേരിൽ സൗദിക്കുണ്ടാകുന്ന സുരക്ഷാ ഭീഷണി തടയാൻ യുഎസിനാകില്ല. സൗദിക്കുള്ള ആയുധ കരാറുകൾക്ക് പോലും യുഎസ് വിലങ്ങായി നിൽക്കുകയാണ്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നയതന്ത്രജ്ഞന്റെ തുടർന്നുള്ള വാക്കുകൾ. ഒക്ടോബർ ഏഴിലുണ്ടായതുപോലുള്ള ആക്രമണം പോലുള്ളവ തടയാൻ ഇസ്രയേലിനുള്ള വഴി സമാധാന പാത അംഗീകരിച്ച് അറബ് രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കലാണ്.ഇസ്രയേലുമായി സൗദി ബന്ധത്തിന് തയ്യാറാണ്. അതിന് ഫലസ്തീനെ അംഗീകരിച്ചേ പറ്റൂ.ഈ നിലപാട് സൗദി യുഎസിനെ അറിയിച്ചിട്ടുണ്ട്. ഫലസ്തീനെ അംഗീകരിക്കില്ലെന്നായിരുന്നു നേരത്തെയുള്ള യുഎസ് നിലപാട്. ആ കടുംപിടുത്തം യുഎസ് ഇപ്പോൾ ഉപേക്ഷിച്ചിട്ടുണ്ട്. ഇസ്രയേലും അതിന് തയ്യാറായാൽ മേഖലയിൽ സമാധാനമുണ്ടാകും. ഫലസ്തീൻ വിഷയത്തിൽ ഐക്യ സർക്കാർ രൂപീകരിക്കാൻ അറബ് രാജ്യങ്ങളുടെ പിന്തുണയുണ്ടാകും.
ഫലസ്തീൻ രാഷ്ട്രം പിറക്കാതെ മേഖലയിൽ സമാധാനമുണ്ടാകില്ല.അതംഗീകരിക്കാൻ കൂട്ടാക്കാത്ത ഇസ്രയേൽ സ്വന്തം കാലിൽ വെടിവെക്കുന്ന നടപടിയാണ് ഇപ്പോൾ ചെയ്യുന്നതെന്നും സൗദി നയതന്ത്രജ്ഞൻ അറബ് മാധ്യമത്തോട് പറഞ്ഞു. ഫലസ്തീൻ രാഷ്ട്രം പിറക്കാതെ ഇസ്രയേലുമായി കൂട്ടുകൂടാനാകില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.അതെ സമയം റമദാനിലും ഗസ്സയില്‍ ഇസ്രായേലിന്റെ കൊടും ക്രൂരത. വിശുദ്ധ മാസത്തിന്റെ ആദ്യദിനമായ ഇന്നലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 67 പേര്‍ കൂടി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതോടെ ഗസ്സയില്‍ മരിച്ചവരുടെ എണ്ണം 31,112 ആയി. യുദ്ധവും പട്ടിണിയും ദുരിതത്തിലാക്കിയ ഗസ്സന്‍ ജനതയ്ക്ക് സഹായം ഉറപ്പാക്കാനുള്ള നീക്കവും ഇസ്രായേല്‍ തടയുകയാണ്.
കരമാര്‍ഗം കൂടുതല്‍ സഹായം ഉറപ്പു വരുത്താനുള്ള അമേരിക്കയുടെയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെയും അഭ്യര്‍ത്ഥന ഇസ്രായേല്‍ തള്ളി.റഫ ഉള്‍പ്പെടെ അതിര്‍ത്തി വഴിയുള്ള സഹായം കൂടുതലായി ലഭ്യമാക്കണമെന്ന യു.എന്‍ ഏജന്‍സികളുടെ അഭ്യര്‍ഥനയും ഇസ്രായേല്‍ അംഗീകരിച്ചിട്ടില്ല.ഈജിപ്തുമായി ചേര്‍ന്ന് യു.എ.ഇ ഇന്നലെ 42 ടണ്‍ സഹായ വസ്തുക്കള്‍ എയര്‍ഡ്രോപ്പ് ചെയ്തിരുന്നു. നന്മയുടെ പക്ഷികള്‍ എന്ന് പേരിട്ട ഓപ്പറേഷനിലാണ് യു.എ.ഇ-ഈജിപ്ത് വ്യോമസേനകള്‍ സംയുക്തമായി ഗസ്സ മുനമ്പിന് മുകളില്‍ ആകാശത്തുനിന്ന് ഭക്ഷണവസ്തുക്കളും മരുന്നുമടങ്ങുന്ന വസ്തുക്കള്‍ താഴേക്ക് അയച്ചത്. ഗസ്സയുടെ ഒരു ഭാഗത്തും ഭക്ഷണവിതരണം നടത്താന്‍ തുടര്‍ച്ചയായ ആക്രമണം മൂലം സാധിക്കുന്നില്ലെന്ന് യുനിസെഫ് അറിയിച്ചു. അടിയന്തര വെടിനിര്‍ത്തല്‍ നടപ്പായില്ലെങ്കില്‍ വലിയ ദുരന്തമാകും കാത്തിരിക്കുന്നതെന്നും പട്ടിണിമൂലം ഗസ്സയിടെ കുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.
വിശുദ്ധ റമദാനില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനായി ശ്രമം തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും ചര്‍ച്ചകള്‍ നിലച്ച അവസ്ഥയാണ്. എന്നാല്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച വിജയം കാണുമെന്ന് ആര്‍ക്കും ഉറപ്പ് പറയാന്‍ പറ്റില്ലെന്ന് സി.ഐ.എ ഡയറക്ടര്‍ പ്രതികരിച്ചു. കരാര്‍ ഉണ്ടായില്ലെങ്കില്‍ സിവിലിയന്‍ സമൂഹം വലിയ വിലയൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























