ഗാസയിലെ യുദ്ധത്തിന് പിന്നാലെ വെസ്റ്റ് ബാങ്കിലും തിരച്ചിൽ ശക്തമാക്കി, ഹമാസ് നേതാവിനെ ഡ്രോൺ ആക്രമണത്തിൽ വകവരുത്തി ഇസ്രയേൽ, 4 പലസ്തീൻകാരെ സൈന്യം വെടിവച്ചുകൊന്നു...!
റമദാനിലും കൂട്ടക്കുരുതി തുടർന്ന് ഇസ്രയേൽ. ഗാസയ്ക്ക് പുറമേ വെസ്റ്റ്ബാങ്കിലും ഇസ്രയേൽ ആക്രമണം ശക്തിപ്പെടുത്തുകയാണ്. വെസ്റ്റ്ബാങ്കിൽ 4 പലസ്തീൻകാരെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു. ഇതിൽ 2 പേർ കുട്ടികളാണ്. ഏതാനും ദിവസങ്ങൾക്കിടയിൽ ഈ മേഖലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 6 ആയി. ഗാസയിലെ യുദ്ധത്തിനു പിന്നാലെ അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രയേൽ തിരച്ചിൽ ശക്തമാക്കിയിരുന്നു. ഈ കാലയളവിൽ മാത്രം 358 പേരെങ്കിലും ഇവിടെ കൊല്ലപ്പെട്ടതായാണ് യുഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ലബനനിൽ തെക്കൻ നഗരമായ ടൈറിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹമാസ് നേതാവായ ഹാദി മുസ്തഫ കൊല്ലപ്പെട്ടു. ഹമാസിന്റെ സായുധ വിഭാഗത്തിന്റെ നേതാവായ ഹാദി മുസ്തഫ സഞ്ചരിച്ച കാറിനു നേരെയായിരുന്നു ആക്രമണം. അതുവഴി പോയ ഒരാളും കൊല്ലപ്പെട്ടതായാണ് വിവരം. വിവിധ ആക്രമണങ്ങളുടെ സൂത്രധാരനായ മുസ്തഫയുടെ വധം വലിയ നേട്ടമാണെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.
ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മാത്രം 88 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. റഫയിൽ യുഎൻ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന സ്ഥലത്ത് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 22 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വടക്കൻ ഗാസയിലെ 3 ലക്ഷത്തോളം പേർ ക്ഷാമത്തിന്റെ പിടിയിലാണെന്നും വെടിനിർത്തൽ വൈകിയാൽ പട്ടിണിമരണം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. പട്ടിണിയെ ആയുധമായി ഉപയോഗിക്കുകയാണെന്ന് യൂറോപ്യൻ യൂണിയൻ കുറ്റപ്പെടുത്തി.
അതിനിടെ താത്ക്കാലിക വെടിനിർത്തലിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഖത്തര്‍ അറിയിച്ചു. ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ തുടരുകയാണ്. ഉന്നതതലത്തില്‍ നിരന്തരം കൂടിക്കാഴ്ചകള്‍ നടക്കുന്നുണ്ട്. പെരുന്നാളിന് മുമ്പ് ചര്‍ച്ചകള്‍ ഫലം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി അറിയിച്ചു.
https://www.facebook.com/Malayalivartha