ഭക്ഷണത്തിനായി വരിനിന്നവർക്കും നേരെ ഇസ്രായേൽ ആക്രമണം, മധ്യഗാസയിലെ അൽ നുസുറത്ത് അഭയാർഥി ക്യാമ്പിൽ ജനക്കൂട്ടത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു, ഗാസയിലേക്ക് കരമാർഗം ഉടൻ കൂടുതൽ സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യൻ പാർലമെൻറ് പ്രമേയം പാസാക്കി
ഗാസ സിറ്റിയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ സൈന്യം. ഗാസയിൽ അഭയാർഥി ക്യാമ്പുകൾക്കും ഭക്ഷണത്തിനായി വരിനിന്നവർക്കും നേരെ ഇസ്രായേൽ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം ഗാസയിൽ ഭക്ഷണത്തിന് കാത്തിരുന്നവർക്ക് നേരെ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ 21 പേരാണ് കൊല്ലപ്പെട്ടത്. മധ്യഗാസയിലെ അൽ നുസുറത്ത് അഭയാർഥി ക്യാമ്പിൽ ഭക്ഷണത്തിന് വരിനിന്ന ജനക്കൂട്ടത്തിന് നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.
ബുധനാഴ്ച വൈകിട്ട് ഗാസ സിറ്റിയിൽ ഭക്ഷണത്തിന് കാത്തുനിന്ന ജനക്കൂട്ടത്തിനുനേരെ നടത്തിയ വെടിവയ്പിൽ 6 പേരും കൊല്ലപ്പെടുകയും. 83 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. രാത്രി ഗസ്സയിലെ കുവൈത്ത് റൗണ്ടബൗട്ടിൽ ഭക്ഷണത്തിന് കാത്തിരുന്ന താമസക്കാർക്കു നേരെ ഇസ്രായേൽ സൈന്യം ഹെലികോപ്റ്ററിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു. ദുരിതപൂർണമായ സാഹചര്യത്തിലാണ് ഗാസയിലെ റമസാൻ വ്രതാനുഷ്ഠാനം.
ലക്ഷക്കണക്കിനു പലസ്തീൻകാർ അഭയാർഥി കൂടാരങ്ങളിൽ കഴിയുന്ന റഫായിൽ സമൂഹഅടുക്കളകളിൽ കുഞ്ഞുങ്ങൾ അടക്കം പ്ലാസ്റ്റിക് പാത്രങ്ങളുമായി ഭക്ഷണത്തിനു കാത്തുനിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഹമാസ് തട്ടിയെടുക്കുന്നുവെന്നാരോപിച്ചാണ് ഇസ്രയേൽ ഭക്ഷണവണ്ടികളെ വിലക്കിയത്. ആരോപണം ഹമാസ് നിഷേധിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണങ്ങളിൽ 69 പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. 110 പേർക്കു പരുക്കേറ്റു. യുദ്ധം ആറാം മാസത്തിലെത്തി നിൽക്കവേ, യുഎൻ കണക്കുപ്രകാരം ഗാസയിലെ 5.67 ലക്ഷം ജനങ്ങൾ പട്ടിണിയിലാണ്. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 31,341 പലസ്തീൻകാർ കൊല്ലപ്പെട്ടു. 73134 പേർക്കു പരുക്കേറ്റു. ലക്ഷക്കണക്കിന് സിവിലിയൻ സമൂഹത്തിന്റെ സുരക്ഷ അപകടത്തിലാക്കുന്ന ആക്രമണം മേഖലയിൽ യുദ്ധവ്യാപനത്തിന് വഴിയൊരുക്കുമെന്ന് ഈജിപ്ത് ഉൾപ്പെടെ അറബ് രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. ഗസ്സയിലേക്ക് കരമാർഗം ഉടൻ കൂടുതൽ സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യൻ പാർലമെൻറ് പ്രമേയം പാസാക്കി.
അമേരിക്ക ഉൾപ്പെടെ ലോക രാജ്യങ്ങളുടെയും യു.എന്നിന്റെയും ഇതു സംബന്ധിച്ച അഭ്യർഥനകളും ഇസ്രായേൽ തള്ളുകയാണ്. നെതന്യാഹു സർക്കാറിനെ പുറന്തള്ളി പുതിയ ഭരണകൂടം അധികാരത്തിൽ വരാതെ ഇസ്രായേലിന് രക്ഷയില്ലെന്ന രൂക്ഷപരാമർശവുമായി യു.എസ് സെനറ്റ് നേതാവ് ചുക് ഷൂമർ രംഗത്തു വന്നു. അമേരിക്കയുടെ ഭാഗത്തു നിന്നുള്ള ഇത്തരം പ്രകോപന പ്രസ്താവനകൾ അംഗീകരിക്കാനാവില്ലെന്ന് ഇസ്രായേലിലെ ലികുഡ് പാർട്ടി പ്രതികരിച്ചു.
അതിനിടെ കരമാർഗം ദുരിതാശ്വാസമെത്തിക്കുന്നതിനെതിരെ ഇസ്രയേൽ വിലക്കു തുടരുന്ന സാഹചര്യത്തിൽ കപ്പൽവഴി ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ യുഎസ്–യുഎഇ ദൗത്യം ആരംഭിച്ചു. ഇതിനായി ഗാസ തീരത്ത് താൽക്കാലിക ജെട്ടി നിർമാണം പുരോഗമിക്കുകയാണ്. ദിവസം രണ്ടുനേരം ഭക്ഷണം നൽകുന്ന പദ്ധതിയാണിത്. എന്നാൽ, കരമാർഗം സഹായമെത്തിക്കാതെ സ്ഥിതി മെച്ചപ്പെടില്ലെന്ന് യുഎൻ മുന്നറിയിപ്പു നൽകി. ഗാസയിൽ സഹായവിതരണം വിലക്കിയ ഇസ്രയേൽ നടപടി പിൻവലിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ദുരിതാശ്വാസവിഭാഗം മേധാവി യാനെസ് ലെനാർചിച്ച് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha