റഫ ആക്രമണത്തില്‍ നിന്ന് പിന്മാറില്ലെന്ന് വീണ്ടും ആവർത്തിച്ച് ഇസ്രായേല്‍; കരാര്‍ നടപ്പാക്കുക സങ്കീര്‍ണമാണെങ്കിലും ബന്ദികളെ തിരിച്ചു കൊണ്ടുവരാന്‍ സാധ്യമായ എല്ലാ നടപടിയും, സ്വീകരിക്കുമെന്ന് നെതന്യാഹു...

റഫ ആക്രമണത്തില്‍ നിന്ന് പിന്മാറില്ലെന്ന് വീണ്ടും ആവർത്തിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തനിക്കെതിരായ അമേരിക്കയുടെ കുറ്റപ്പെടുത്തല്‍ അനുചിതമെന്നും നെതന്യാഹു പറഞ്ഞു. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ചർച്ച പുരോഗമിക്കെ, പ്രതീക്ഷയിലാണ് ലോകം. മൊസാദ് മേധാവിയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ സംഘവും ചര്‍ച്ചയില്‍ പങ്കുവഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഹമാസ് മുന്നോട്ടു വെച്ച ഉപാധികള്‍ അപ്രായോഗികമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നെതന്യാഹു. കരാര്‍ നടപ്പാക്കുക സങ്കീര്‍ണമാണെങ്കിലും ബന്ദികളെ തിരിച്ചു കൊണ്ടുവരാന്‍ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും നെതന്യാഹു പറഞ്ഞു.
റഫക്കു നേരെയുള്ള സൈനിക നടപടി അനിവാര്യമാണെന്നും ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ഓപറേഷനായിരിക്കും അതെന്നും നെതന്യാഹു വ്യക്തമാക്കി. ഒക്‌ടോബര്‍ ഏഴിന്റെ സംഭവം മറക്കരുതെന്നും ഇസ്രായേലിനു പകരം ഹമാസിനുമേലാണ് സമ്മര്‍ദം ചെലുത്തേണ്ടതെന്നും നെതന്യാഹു അമേരിക്കയെ ഓര്‍മിപ്പിച്ചു. തനിക്കെതിരെ യു.എസ് സെനറ്റ് നേതാവ് ചുക് ഷൂമര്‍ നടത്തിയ പ്രതികരണം തികച്ചും അനുചിതമാണെന്നും നെതന്യാഹു പ്രതികരിച്ചു. നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് ഉള്‍പ്പെടെയുള്ളവരും ശക്തമായി രംഗത്തുണ്ട്.
ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം നെതന്യാഹു തള്ളിയിരിക്കെ, പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനാണ് എതിരാളികളുടെ തീരുമാനം. ബന്ദികളുടെ മോചനം അജണ്ടയില്‍ പ്രധാനമാണെന്ന ഇസ്രായേല്‍ സര്‍ക്കാര്‍ വാദം തള്ളി പ്രക്ഷോഭം തുടരാനുറച്ചിരിക്കയാണ് ബന്ധുക്കള്‍. അതിനിടെ, വടക്കൻ ഗാസയിൽ, ആയിരങ്ങളുടെ മരണത്തിന് പട്ടിണി, ഇടയാക്കുമെന്ന ആശങ്കകൾക്കിടയിലും ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. പിന്നിട്ട 24 മണിക്കൂറിനിടെ 81 പേർ കൊല്ലപ്പെട്ടു. ഗാസയിലെ അൽശിഫക്കു നേരെ ഇനിയും ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി സൈന്യം മുന്നറിയിപ്പ് നല്‍കി. അറസ്റ്റിലായ അൽ ജസീറയുടെത് ഉൾപ്പെടെ മാധ്യമ പ്രവർത്തകരെ പന്ത്രണ്ട് മണിക്കൂറിനു ശേഷം ഇസ്രായേൽ മോചിപ്പിച്ചു.
വിവസ്ത്രരാക്കി സൈന്യം മർദിച്ചതായി വിട്ടയച്ച മാധ്യമ പ്രവർത്തകർ പറഞ്ഞു. ഗാസയിൽ പട്ടിണി മൂലം ജനങ്ങൾ മരിക്കുന്ന അവസ്ഥയിൽ അന്തർദേശീയ സമൂഹം ലജ്ജിക്കണമെന്ന് യു.എൻ റിലീഫ് മേധാവി മാർട്ടിൻ ഗ്രിഫിത്ത്സ് വ്യക്തമാക്കി.
ഖത്തർ കേന്ദ്രീകരിച്ച് താൽക്കാലിക വെടിനിർത്തൽ ചർച്ച പുനരാരംഭിച്ചിരിക്കെ, അൽശിഫ ആശുപത്രിക്ക് നേരെയുള്ള ആക്രമണവും വടക്കൻ ഗാസയിലെ പട്ടിണി സാഹചര്യവും മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിയും ഇസ്രായേലിനെതിരെ ലോകതലത്തിൽ പ്രതിഷേധം ശക്തമാക്കി. അന്തർദേശീയ സമ്മർദത്തെ തുടർന്ന് അൽജസീറ റിപ്പോർട്ടർ ഇസ്മാഈൽ ഗൗലിനെയും മറ്റു മാധ്യമ പ്രവർത്തകരെയും ഇസ്രായേൽ രാത്രി വിട്ടയച്ചു. നീണ്ട 12 മണിക്കൂറിനു ശേഷമാണ് ഇവരെ മോചിപ്പിച്ചത്.
സൈന്യം വിവസ്ത്രരാക്കി നിർത്തി മർദനങ്ങൾക്ക് വിധേയമാക്കിയെന്ന് ഇസ്മാഈൽ ഗൗൽ പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ഉപകരണങ്ങളും സേന നശിപ്പിച്ചു. അൽശിഫ ആശുപത്രിക്കു നേരെ നാലാം തവണയും ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ആശുപത്രിയിൽ 20 ഫലസ്തീനികളെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സേന അറിയിച്ചു. എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണം അതിലും കൂടുതലാണെന്ന് ദൃക്സാക്ഷികൾ അറിയിച്ചു.
നിരവധി പേർക്ക് പരിക്കുണ്ട്. ആശുപത്രി വളഞ്ഞ സൈന്യം ഇനിയും ആക്രമണത്തിന് നീക്കം നടത്തുന്നതായ റിപ്പോർട്ടുകളും പുറത്തുവന്നു. ആയിരങ്ങളാണ് ആശുപത്രിയിലും പരിസരത്തുമായി കഴിഞ്ഞു കൂടുന്നത്. ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 81 പേർ കൊല്ലപ്പെടുകയും 116 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതോടെ മരണം 31,726 ആയി. വെസ്റ്റ് ബാങ്കിൽ 35 ഫലസ്തീനികളെ കൂടി ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്തു. പട്ടിണി പിടിമുറുക്കിയ ഗാസ തുറന്ന ശ്മശാനമായി തീർന്നതായി യൂറോപ്യൻ യൂനിയൻ രാഷ്ട്രീയകാര്യ മേധാവി ജോസഫ് ബോറൽ പഞ്ഞു. വെടിനിർത്തൽ കരാർ ചർച്ചയുമായി ബന്ധപ്പെട്ട് ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭയിൽ കടുത്ത ഭിന്നതയാണുള്ളത്. ഹമാസിനെ അമർച്ച ചെയ്ത് എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കും വരെ യുദ്ധം തുടരുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























