കൊടും യുദ്ധത്തിലേക്ക്, ബോംബിട്ട് ആശുപത്രി മുഴുവൻ തകർത്തേക്കും, ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ നിന്ന് എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ ഉത്തരവിട്ടു

കൊടും യുദ്ധത്തിലേക്ക് ഇസ്രയേൽ കടക്കുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ആക്രമണം കടുപ്പിച്ച ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ നിന്ന് എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ ഉത്തരവിട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ബോംബിട്ട് ആശുപത്രി മുഴുവൻ തകർത്തേക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഭാഗികമായെങ്കിലും പ്രവർത്തിക്കുന്ന ഗാസയിലെ ഏക ആശുപത്രിയാണിത്.
അൽ ഷിഫയിൽ സൈനിക നടപടിയിൽ ഹമാസ് പ്രവർത്തകരെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ആശുപത്രി വളപ്പിലെ തുരങ്കങ്ങളിൽ കടന്ന് സൈന്യം പരിശോധന നടത്തിയതായും ആരോഗ്യപ്രവർത്തകരും പരിക്കേറ്റവരും സ്ത്രീകളുമടക്കം 180 പേരെ ഇസ്രയേൽ പിടികൂടി അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. ആശുപത്രി പരിസരത്തും കടുത്ത ആക്രമണമാണ് ഇസ്രയേൽ അഴിച്ചുവിടുന്നത്. ആശുപത്രിക്കുള്ളിലെ ആയുധശേഖരത്തിന്റെ വിഡിയോ പുറത്തുവിട്ടിട്ടുമുണ്ട്.
ഇസ്രയേൽ സൈനിക നടപടി ശക്തമായി തുടരുന്നതിനിടെ സമാധാനത്തിനു വഴികൾ തേടി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ എൽ സിസിയുമായി കൂടിക്കാഴ്ച നടത്തി. സൗദിയിലെത്തി സൽമാൻ രാജകുമാരനുമായി ചർച്ച നടത്തിയിരുന്നു. ഒക്ടോബർ ഏഴിന് ഇസ്രയേൽ-ഹമാസ് യുദ്ധം തുടങ്ങിയശേഷം പശ്ചിമേഷ്യയിലേക്ക് ബ്ലിങ്കൻ നടത്തുന്ന ആറാം സന്ദർശനമാണിത്. ഇതിന്
ശേഷമാണ് ബ്ലിങ്കൻ എൽ സിസിയെ കണ്ടത്.
വെടിനിർത്തൽ, ഗാസയ്ക്ക് ജീവകാരുണ്യസഹായമെത്തിക്കൽ, യുദ്ധാനന്തര ഗാസയുടെ ഭാവി എന്നിവ സൗദി, ഈജിപ്ത് സന്ദർശനവേളയിൽ ബ്ലിങ്കൻ ചർച്ച ചെയ്യുമെന്ന് വിദേശകാര്യവക്താവ് മാത്യു മില്ലർ പറഞ്ഞു. ആറാഴ്ച വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചാൽ ഹമാസ് ബന്ദികളാക്കിയവരിൽ 40 പേരെ വിട്ടയയ്ക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ടാണു പ്രധാനമായും ചർച്ച. ഗാസയിൽ സുസ്ഥിരമായ സമാധാനത്തിന് സമയമായെന്ന് ബ്രസൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയും ആവശ്യപ്പെട്ടു.
അതേസമയം മാനുഷിക സഹായം എത്തിക്കുന്നതിനായി ഗസ തീരത്ത് യു.എസിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന താല്‍കാലിക തുറമുഖത്തെ ലക്ഷ്യവയ്ക്കുകയാണ് ഇസ്രയേൽ. മാനുഷിക സഹായം എത്തിക്കാനായി നിര്‍മ്മിക്കുന്ന ഈ താല്‍കാലിക തുറമുഖത്തെ ഫലസ്തീന്‍ ജനതയെ പുറത്താക്കാനുള്ള മാര്‍ഗമാക്കി ഉപയോഗിക്കാനുള്ള തന്ത്രമാണ് നെതന്യാഹു മെനയുന്നത്. വിദേശകാര്യ വകുപ്പിന്റെയും സുരക്ഷാ കമ്മിറ്റിയുടെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത സ്വകാര്യ യോഗത്തില്‍ നെതന്യാഹു ഈ നിര്‍ദേശം ഉയര്‍ത്തിയതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
ഗാസയിലെ ഫലസ്തീന്‍ ജനതയെ ഈ തുറമുഖം വഴി പുറത്താക്കാമെന്നും എന്നാല്‍ മറ്റു രാജ്യങ്ങള്‍ അവരെ സ്വീകരിക്കാന്‍ തയ്യാറാകുമോ എന്നതൊഴിച്ചാല്‍ അവരെ പുറത്താക്കുന്നതിന് മറ്റു തടസങ്ങളില്ലെന്നും നെതന്യാഹു പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഗസ്സയിലെ ജനതയെ പുറത്താക്കാനായാല്‍, ഫലസ്തീനെ പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ഇസ്രായേലിന്റെ പ്രഖ്യാപിത ലക്ഷ്യം യാഥാര്‍ത്ഥ്യമാവും.
പട്ടിണി രൂക്ഷമായ ഗാസയില്‍ ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിന് യു.എസ് സൈന്യത്തിന്റെ നേതൃത്വത്തില്‍ താല്‍കാലിക ഫ്‌ലോട്ടിങ് തുറമുഖം നിര്‍മിക്കുമെന്ന് പ്രസിഡന്റ് ജോബൈഡന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തുറമുഖ നിര്‍മ്മാണം പുരോഗമിക്കുന്നതായാണ് വിവരം. അതിനിടെ ഗാസയിലെ ഫലസ്തീനികളുടെ സമ്പൂര്‍ണ്ണ ഉന്മൂലനം എന്ന സ്വപ്‌നം നെതന്യാഹു ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്ന് ഫലസ്തീന്‍ നാഷണല്‍ ഇനിഷ്യേറ്റീവ് നേതാവ് മുസ്തഫ ബര്‍ഗൂതി ട്വീറ്റ് ചെയ്തു. വാര്‍ത്തയോട് പ്രതികരിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
https://www.facebook.com/Malayalivartha
























