ഗാസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം യു.എന്‍ രക്ഷാസമിതിയ്ക്ക് മുമ്പാകെ കൊണ്ട് വരുമെന്ന് അമേരിക്ക; അടിയന്തര ഇടപെടല്‍ വേണമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍; സ്വന്തം നിലക്ക് യു.എന്‍ രക്ഷാസമിതിയില്‍ വെടിനിര്‍ത്തല്‍ പ്രമേയം കൊണ്ട് വരാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നത്, മുപ്പത്തി രണ്ടായിരത്തോളം പേരുടെ മരണവും, ഗാസയില്‍ പിടിമുറുക്കിയ പട്ടിണിയും...

അമേരിക്ക ഇന്ന്, ഗാസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം യു.എന്‍ രക്ഷാസമിതിക്കു മുമ്പാകെ കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ട്. ഖത്തറില്‍ നടന്ന വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച എങ്ങുമെത്താത്ത സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ട, സാഹചര്യത്തിലാണ് ഇത്. മുപ്പത്തി രണ്ടായിരത്തോളം പേരുടെ മരണവും ഗാസയില്‍ പട്ടിണി പിടിമുറുക്കിയതും ലോകത്തുടനീളം ജനരോഷം ശക്തമാക്കിയ സാഹചര്യത്തിലാണ് സ്വന്തം നിലക്ക് യു.എന്‍ രക്ഷാസമിതിയില്‍ വെടിനിര്‍ത്തല്‍ പ്രമേയം കൊണ്ടു വരാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നത്.
ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണം എന്നാവശ്യപ്പെടുന്ന പ്രമേയം ഇന്ന് രാത്രി തന്നെ വോട്ടിനിടും എന്നാണ് സൂചന. നേരത്തെ കൊണ്ടുവന്ന പ്രമേയങ്ങള്‍ ഇസ്രായേലിനു വേണ്ടി അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു. ഭൂരിഭാഗം രാജ്യങ്ങളുമായും നടന്ന ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലും ബന്ദിമോചനവും ഗസ്സയിലേക്ക് കൂടുതല്‍ സഹായം ഉറപ്പു വരുത്താനും ലക്ഷ്യമിട്ടാണ് പ്രമേയം കൊണ്ടുവരുന്നതെന്ന് യു.എന്നിലെ യു.എസ് അംബാസഡറുടെ വക്താവ് അറിയിച്ചു.
ഖത്തറില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഇല്ലാതെ വന്നതും ബദല്‍നീക്കം ശക്തമാക്കാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നുണ്ട്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കന്റെ ആറാമത് പശ്ചിമേഷ്യന്‍ പര്യടനം ആരംഭിക്കാനിരിക്കെ, ഗസ്സയില്‍ പരമാവധി സഹായം ഉറപ്പാക്കാന്‍ അമേരിക്ക വീണ്ടും ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
റഫക്കു നേരെയുള്ള ഇസ്രായേല്‍ ആക്രമണം ഏറ്റവും വലിയ അബദ്ധമായി മാറുമെന്നും ഹമാസിനെ അമര്‍ച്ച ചെയ്യാന്‍ അത് പര്യാപ്തമാകില്ലെന്നും ആന്റണി ബ്ലിന്‍കന്‍ പറഞ്ഞു. ഇസ്രായേലിന് പരമാവധി ആയുധസഹായം നല്‍കി മേഖലയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയുടെ പുതിയ സന്ദര്‍ശനത്തില്‍ ഒരു നേട്ടവും ഉണ്ടാകില്ലെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ഒട്ടും വൈകരുതെന്ന് യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. റഫക്കു നേരെയുള്ള കരയാക്രമണത്തില്‍ നിന്ന് പിന്തിരിയാനും ഇ.യു നേതാക്കള്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ അമേരിക്കന്‍ പര്യടനം കൂടുതല്‍ ആയുധങ്ങള്‍ തേടാനാണെന്ന് മാധ്യമ റിപ്പോര്‍ട്ട്. എഫ് 35, എഫ് 15 പോര്‍വിമാനങ്ങള്‍ കൂടുതലായി ഇസ്രായേല്‍ ആവശ്യപ്പെടുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൈനിക പരാജയം മറച്ചു പിടിക്കാനാണ് സിവിലിയന്‍ സമൂഹത്തിനും കേന്ദ്രങ്ങള്‍ക്കുമെതിരെ ഇസ്രായേല്‍ ക്രൂരമായ ആക്രമണം തുടരുന്നതെന്നും ഹമാസ് കുറ്റപ്പെടുത്തിയിരുന്നു. റഫക്കു നേരെയുള്ള ആക്രമണത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് ഇസ്രായേലും വ്യക്തമാക്കി. മൂന്നു ദിവസങ്ങളിലായി ഖത്തറില്‍ തുടരുന്ന ചര്‍ച്ചയോട് നിഷേധാത്മക നിലപാടാണ് ഇസ്രായേല്‍ സ്വീകരിക്കുന്നതെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാന്‍ പറഞ്ഞു. സമഗ്ര പ്രശ്‌ന പരിഹാര ഫോര്‍മുലയാണ് മധ്യസ്ഥ രാജ്യങ്ങള്‍ക്കു മുമ്പാകെ തങ്ങള്‍ സമര്‍പ്പിച്ചതെന്നും എന്നാല്‍ അനാവശ്യ കടും പിടിത്തത്തിലൂടെ വെടിനിര്‍ത്തല്‍ സാധ്യത ഇല്ലാതാക്കുകയാണ് ഇസ്രായേലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതിനിടെ, ഗസ്സയില്‍ 24 മണിക്കൂറിനിടെ 100ലേറെ ഫലസ്തീനികള്‍കൂടി കൊല്ലപ്പെട്ടു. അല്‍ശിഫ ആശുപത്രിയില്‍ നാലാം ദിവസവും ഇസ്രായേല്‍ അതിക്രമം തുടരുകയാണ്. ഗസ്സ സിറ്റിയിലെ അല്‍ശിഫ ആശുപത്രിയില്‍ മിസൈല്‍, ഷെല്‍ ആക്രമണത്തിലും വെടിവെപ്പിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. പശ്ചിമ ഗസ്സയിലെ അല്‍മിന ഭാഗത്ത് വീടുകള്‍ക്കുനേരെ ഷെല്ലാക്രമണമുണ്ടായി. ഇവിടെത്തന്നെ ശാത്തി അഭയാര്‍ഥി ക്യാമ്പിലും ആക്രമണം നടത്തി.
സെന്‍ട്രല്‍ ഗസ്സയിലെ ദൈര്‍ അല്‍ ബലാഹില്‍ ബോംബാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെന്‍ട്രല്‍ ഗസ്സയിലെ നുസൈറാത് ക്യാമ്പില്‍ ബോംബാക്രമണത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. ആശുപത്രിയിലെ ഏറ്റുമുട്ടലില്‍ 100ഓളം പോരാളികളെ വധിച്ചതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നുവെങ്കിലും അഭയാര്‍ഥികളെയും രോഗികളെയുമാണ് കൊലപ്പെടുത്തിയതെന്നാണ് ഫലസ്തീന്‍ പക്ഷം. ഗസ്സ യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികള്‍ 31,988 ആയി. 74,188 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
https://www.facebook.com/Malayalivartha
























