അൽ ഷിഫ ആശുപത്രിയിൽ ഇസ്രയേൽ സൈനിക അതിക്രമം അഞ്ചാം ദിവസത്തിലേക്ക്, ഓക്സിജൻ വേർപെടുത്തി രോഗികളെ കൊല്ലുന്ന ക്രൂരതയാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് ഹമാസ്, യുഎസ് പിന്തുണയില്ലെങ്കിലും റഫ ആക്രമിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ബെഞ്ചമിൻ നെതന്യാഹു

വെടിനിർത്തലിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ ഇസ്രയേൽ സൈനിക അതിക്രമം അഞ്ചാം ദിവസത്തിലേക്ക് കടന്നു. നൂറുകണക്കിന് രോഗികളെയും അഭയാർഥികളെയും ആരോഗ്യപ്രവർത്തകരെയും ബലമായി ഒഴിപ്പിച്ചു. ഭാഗികമായെങ്കിലും പ്രവർത്തിക്കുന്ന ഗാസയിലെ ഏക ആശുപത്രിയായ അൽ ഷിഫയിൽ നിന്ന് എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ ഉത്തരവിട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു.
ബോംബിട്ട് ആശുപത്രി മുഴുവൻ തകർത്തേക്കുമെന്നും റിപ്പോർട്ടുകൾ.ആശുപത്രിയിൽ നൂറുകണക്കിനു ഹമാസുകാരെ കൊന്നെന്നും 500 പേരെ അറസ്റ്റ് ചെയ്തെന്നും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. തിങ്കളാഴ്ചയാണ് ഗാസ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന അൽ ഷിഫയിൽ ഇസ്രയേൽ റെയ്ഡ് ആരംഭിച്ചത്. ആദ്യ ദിനം തന്നെ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം തലവൻ ഫായിഖ് അൽ - മബൂഹിനെ വധിച്ചിരുന്നു. ഇയാൾ ആശുപത്രി പരിസരത്ത് ഒളിവിൽ കഴിയുകയായിരുന്നെന്ന് ഇസ്രയേൽ അറിയിച്ചത്. അതിനിടെ ഇന്നലെ പുലർച്ചെ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ ഗാസ സിറ്റിയിൽ ഒരു വീട്ടിലെ 10 പേരും കിഴക്കൻ റഫയിൽ ഒരു വീട്ടിലെ 8 പേരും കൊല്ലപ്പെട്ടു.
എന്നാൽ അൽശിഫയിൽ നൂറുകണക്കിനു ഹമാസുകളെ വധിച്ചെന്ന ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം ഹമാസ് തള്ളി.ആശുപത്രിയെ ഹമാസ് താവളമാക്കുന്നുവെന്ന് സ്ഥാപിക്കാനാണ് ഇസ്രായേൽ കള്ളം പറയുന്നതെന്ന് ഹമാസ് വക്താവ് വ്യക്തമാക്കി. ആരോഗ്യപ്രവർത്തകരെയും രോഗികളെയും കൂട്ടിരിക്കുന്നവരെയും അഭയാർഥികളെയുമാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തുന്നത്. ഇത് യുദ്ധക്കുറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്. മിസൈൽ, ഷെൽ ആക്രമണം, വെടിവെപ്പ് എന്നിവ കൂടാതെ ഓക്സിജൻ വേർപെടുത്തിയും രോഗികളെ കൊല്ലുന്ന ക്രൂരതയാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ ഗാസയിൽ വെടിനിർത്തലിന് യുഎസ് പിന്തുണയുളള പ്രമേയം ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ റഷ്യയും ചൈനയും വീറ്റോ ചെയ്തതോടെ പരാജയപ്പെട്ടു. 12 ലക്ഷം പലസ്തീൻകാർ കഴിയുന്ന റഫ പട്ടണം ആക്രമിക്കാൻ ഇസ്രയേലിന് അനുമതി നൽകുന്നതാണു പ്രമേയത്തിലെ ഭാഷയെന്നാരോപിച്ചാണ് ഇരുരാജ്യങ്ങളും എതിർത്തത്. ഗാസയിൽ അടിയന്തര വെടിനിർത്തലിനെ അനുകൂലിക്കുന്നുവെങ്കിലും യുഎസിന്റെ പ്രമേയം അങ്ങേയറ്റം രാഷ്ട്രീയവൽക്കരിച്ചതാണെന്നാണു റഷ്യയും ചൈനയും ആരോപിച്ചത്.
6 ആഴ്ച വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനും സഹായ വിതരണത്തിനും ശുപാർശ ചെയ്യുന്ന പ്രമേയത്തെ 15 അംഗ രക്ഷാസമിതിയിൽ 11 രാജ്യങ്ങൾ അനുകൂലിച്ചു. 3 രാജ്യങ്ങൾ എതിർത്തു. ഒരു രാജ്യം വിട്ടുനിന്നു.അതേസമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്നലെ ടെൽ അവീവിലെത്തി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ചർച്ച നടത്തി. യുദ്ധം തുടങ്ങിയശേഷം ബ്ലിങ്കന്റെ ആറാമത്തെ ഇസ്രയേൽ സന്ദർശനമാണിത്.
ഹമാസിനെ തോൽപിക്കാനായി റഫയിലേക്കും ആക്രമണം വ്യാപിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേൽ നേതൃത്വത്തോട് പറഞ്ഞത്.എന്നാൽ യുഎസ് പിന്തുണയില്ലെങ്കിലും റഫ ആക്രമിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























