170 പലസ്തീൻകാരെ വധിച്ചു, അൽ ഷിഫയിൽ ഇസ്രയേൽ സൈനിക അതിക്രമം 6–ാം ദിവസവും തുടർന്നു, വടക്കൻ ഗാസയിൽ ഇസ്രായേലി സൈനിക ലക്ഷ്യങ്ങളെ ആക്രമിച്ചെന്ന അവകാശവാദവുമായി ഹിസ്ബുല്ല

ഗാസയിൽ ഒരിഞ്ച് പിന്നോട്ടില്ലാതെ ആക്രമണം തുടർന്ന് ഇസ്രയേൽ. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ ഇസ്രയേൽ സൈനിക അതിക്രമം 6–ാം ദിവസവും തുടർന്നു. ആശുപത്രിയിൽ ഇതിനകം 170 പലസ്തീൻകാരെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇവരെല്ലാം തോക്കുധാരികളാണെന്നാണ് ഇസ്രയേൽ ഭാഷ്യം. ഹമാസ് ബന്ധമുള്ള 350 പേരെ അറസ്റ്റ് ചെയ്തെന്നും ഇസ്രയേൽ വ്യക്തമാക്കി. വെടിവയ്പിൽ 5 രോഗികളും കൊല്ലപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗാസ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന അൽ ഷിഫയിൽ ഇസ്രയേൽ റെയ്ഡ് ആരംഭിച്ചത്.
ഇത് ഹമാസ് ഭീകരരുടെ താവളമായി ഉപയോഗിക്കുന്ന തുരങ്ക ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് സൈന്യം പറയുന്നു. ആദ്യ ദിനം തന്നെ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം തലവൻ ഫായിഖ് അൽ - മബൂഹിനെ വധിച്ചിരുന്നു. ഇയാൾ ആശുപത്രി പരിസരത്ത് ഒളിവിൽ കഴിയുകയായിരുന്നെന്ന് ഇസ്രയേൽ അറിയിച്ചത്. അൽ ഷിഫ യുദ്ധാനന്തരം, വടക്കൻ ഗാസയിൽ അവശേഷിക്കുന്ന ഒരേയൊരു ആശുപത്രിയാണിത്, അവിടെ ആരോഗ്യ സൗകര്യങ്ങൾ ഭാഗികമായി ഇപ്പോഴും നൽകപ്പെടുന്നുണ്ട്.
അതേസമയം അൽശിഫയിൽ നൂറുകണക്കിന് ഹമാസുകളെ വധിച്ചെന്ന ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം ഹമാസ് തള്ളിയിരുന്നു. ഇതിനിടെ റഫയിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ അഞ്ച് കുട്ടികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇസ്രായേൽ സൈനികർ പിന്തുടർന്ന് വെടിവെക്കുന്ന വീഡിയോ ദൃശ്യം അൽ ജസീറ ചാനൽ പുറത്തുവിട്ടു.
ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേർ കൊല്ലപ്പെട്ടു. 144 പേർക്കു പരുക്കേറ്റു. ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം ഇതോടെ 32,142 ആയി. 74,412 പേർക്കു പരുക്കേറ്റു. എന്നാൽ വടക്കൻ ഗസ്സയിലും ഇസ്രായേലി സൈനിക ലക്ഷ്യങ്ങളെ ആക്രമിച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടു.അതിനിടെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഗസ്സയെ പിന്തുണക്കാനും മധ്യസ്ഥ ശ്രമങ്ങൾക്കുമായി ഈജിപ്തിലെത്തി.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആറര മാസത്തിനിടെ ആറാമത്തെ പശ്ചിമേഷ്യൻ സന്ദർശനവും കഴിഞ്ഞ് മടങ്ങി. റഫയിലെ ആക്രമണ പദ്ധതി ഉപേക്ഷിക്കണമെന്ന അഭ്യർഥന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തള്ളിയതോടെ ഒരു ഫലവുമുണ്ടാക്കാനാകാതെയാണ് ബ്ലിങ്കന്റെ മടക്കം. യുദ്ധം തുടങ്ങിയശേഷം ബ്ലിങ്കന്റെ ആറാമത്തെ ഇസ്രയേൽ സന്ദർശനമായിരുന്നിത്.
അതേസമയം ഗാസയിൽ കുഞ്ഞുങ്ങളടക്കം വിശന്നുമരിക്കുമ്പോൾ, ഭക്ഷ്യവസ്തുക്കൾ നിറച്ച ട്രക്കുകൾ ഈജിപ്ത് അതിർത്തിയിൽ അനുമതി കിട്ടാതെ കാത്തുകിടക്കുന്നതു നടുക്കമുണ്ടാക്കുന്നുവെന്ന് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഈജിപ്തിലെ യുഎൻ താവളത്തിൽ ഗാസയിലേക്കുള്ള 7,000 ട്രക്കുകളാണ് തടഞ്ഞിട്ടിരിക്കുന്നത്. ഇന്നലെ ഈജിപ്ത്–റഫ ഇടനാഴി സന്ദർശിച്ച ഗുട്ടെറസ്, ഇസ്രയേൽ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























