വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് ഹമാസ് മുന്നോട്ടുവെച്ച ഉപാധികൾ തള്ളി ഇസ്രായേൽ, ഹമാസ് മുന്നോട്ടുവെച്ച പ്രധാന ഉപാധികളൊന്നും സ്വീകാര്യമല്ലെന്ന് മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചു, ദോഹയിലെ വെടിനിർത്തൽ കരാർ ചർച്ചയും പൂർണപരാജയത്തിലേക്കെന്ന് സൂചന..!!

റഫക്ക് നേരെയുള്ള ആക്രമണത്തിൽ നിന്ന് പിറകോട്ടില്ലെന്ന് ഇസ്രയേൽ നേതൃത്വം വീണ്ടും ആവർത്തിക്കുകയാണ്. ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് ഹമാസ് മുന്നോട്ടുവെച്ച ഉപാധികൾ ഇസ്രായേൽ തള്ളിയെന്നാണ്.ഇത്തരത്തിലാണ് പുറത്തുവരുന്ന റിപ്പോർട്ട്. പാരീസ്, കൈറോ ചർച്ചകൾക്ക് പിന്നാലെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദോഹയിൽ തുടർന്ന വെടിനിർത്തൽ കരാർ ചർച്ചയും പൂർണപരാജയത്തിലേക്കെന്നാണ് സൂചന.
ഹമാസ് മുന്നോട്ടുവെച്ച പ്രധാന ഉപാധികളൊന്നും സ്വീകാര്യമല്ലെന്ന് ഇസ്രായേൽ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. ആക്രമണം പൂർണമായി നിർത്തുക, സൈന്യം ഗസ്സ വിടുക, പുറന്തള്ളിയ ഫലസ്തീനികൾക്ക് തിരിച്ചുവരാൻ അനുമതി നൽകുക എന്നിവയായിരുന്നു ഹമാസ് മുന്നോട്ടുവെച്ച പ്രധാന ഉപാധികൾ. ഇതിൽ ആദ്യത്തെ രണ്ടും തള്ളുന്നതായും ഫലസ്തീനികളുടെ തിരിച്ചുവരവ് ഉപാധികളുടെ പുറത്തുമാത്രമായിരിക്കും എന്നുമാണ് ഇസ്രായേൽ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചത്.
ആക്രമണം നിർത്തി ഗാസ വിടാൻ ഒരുക്കമല്ലെന്നും ഉപാധികളുടെ പുറത്തല്ലാതെ വടക്കൻ ഗാസയിലേക്ക് ജനങ്ങളുടെ തിരിച്ചുവരവ് അനുവദിക്കില്ലെന്നും മധ്യസ്ഥ രാജ്യങ്ങളെ ഇസ്രായേൽ അറിയിച്ചതായാണ് റിപ്പോർട്ട്. അതിനിടെ, ഗാസ സിറ്റിയിൽ ഭക്ഷണത്തിന് കാത്തിരുന്ന ആയിരങ്ങൾക്ക് നേരെ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ ഇന്നലെ 19 പേർ കൊല്ലപ്പെടുകയും എഴുപതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഭക്ഷണവും മരുന്നും ലഭിക്കാതെ ബന്ദികളിൽ ഒരാൾ മരണപ്പെട്ടതായി അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ അറിയിച്ചു. 34 വയസുള്ള യെവ്ജൻ ബുച്താഫ് ആണ് മരണപ്പെട്ടത്. സഹായം നിഷേധിക്കുന്നതിലൂടെ ഫലസ്തീനികൾ മാത്രമല്ല ബന്ദികളും മരണപ്പെടുമെന്ന് തങ്ങൾ നേരത്തെ നൽകിയ മുന്നറിയിപ്പ് യാഥാർഥ്യമായി മാറുകയാണെന്നും അൽഖസ്സാം ബ്രിഗേഡ് വക്താവ് പറഞ്ഞു.
ഗാസയിൽ സ്ഥിതിഗതികൾ അത്യന്തം സങ്കീർണമായിരിക്കെ, അടിയന്തര വെടിനിർത്തൽ ഒട്ടും വൈകരുതെന്ന് ലോകരാജ്യങ്ങളോട് യു.എൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. ഗാസയെ പിന്തുണക്കാനും മധ്യസ്ഥ ശ്രമങ്ങൾക്കുമായി ഈജിപ്തിലെത്തിയതായിരുന്നു.
യു.എൻ സെക്രട്ടറി ജനറൽ. ഗാസയിലേക്ക് തടസ്സം കൂടാതെ സഹായം എത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ വലിയ മാനുഷിക ദുരന്തത്തിലേക്ക് കാര്യങ്ങൾ കൈവിട്ടുപോകുമെന്നും യു.എൻ സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകി.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആറര മാസത്തിനിടെ ആറാമത്തെ പശ്ചിമേഷ്യൻ സന്ദർശനവും കഴിഞ്ഞ് മടങ്ങി. റഫയിലെ ആക്രമണ പദ്ധതി ഉപേക്ഷിക്കണമെന്ന അഭ്യർഥന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തള്ളിയതോടെ ഒരു ഫലവുമുണ്ടാക്കാനാകാതെയാണ് ബ്ലിങ്കന്റെ മടക്കം. യുദ്ധം തുടങ്ങിയശേഷം ബ്ലിങ്കന്റെ ആറാമത്തെ ഇസ്രയേൽ സന്ദർശനമായിരുന്നിത്.
അതേസമയം, ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ അമേരിക്കൻ പര്യടനം ഇന്നാരംഭിക്കും. കൂടുതൽ സൈനിക സഹായം തേടാനാണ് ഗാലൻറിന്റെ യു.എസ് പര്യടനം. റഫക്കു നേരെ കരയാക്രമണം കൂടാതെ ഹമാസിനെ അമർച്ച ചെയ്യാനുള്ള വഴികൾ നിർദേശിക്കാമെന്ന് യു.എസ് നേതൃത്വം ഇസ്രായേലിന് ഉറപ്പുനൽകിയിരുന്നു.
https://www.facebook.com/Malayalivartha























