യുദ്ധത്തിനിടയില്‍ ഇത് നാലാം തവണ, ചൊറിയാൻ വന്ന ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

അടിക്ക് ശക്തമായ തിരിച്ചടി കൊടുത്തിരിക്കുകയാണ് ഇസ്രയേൽ. ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തില്‍ ശക്തമായ വ്യോമാക്രമണം നടത്തിയിരിക്കുകയാണ് ഇസ്രായേല്‍ പ്രതിരോധ സേനയായ ഐഡിഎഫ്. വടക്ക്കിഴക്കന്‍ ലെബനനിലെ ബാല്‍ബെക്ക് മേഖലയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് വ്യോമാക്രമണം നടന്നത്. പ്രാദേശിക ലെബനീസ് മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ ആണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാരാന്ത്യത്തില്‍ വടക്കന്‍ ഇസ്രായേലില്‍ ഹിസ്ബുള്ള മിസൈല്‍, റോക്കറ്റ്, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് ആക്രമണം.
ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ബാല്‍ബെക്ക് ഇസ്രായേല്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെയാണ്. യുദ്ധത്തിനിടയില്‍ ഇത് നാലാം തവണയാണ് ബാല്‍ബെക്ക് മേഖലയിലെ ഹിസ്ബുള്ള സ്ഥാനങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. സമാധാന ഉടമ്പടി ഹമാസ് അംഗീകരിക്കുന്ന പക്ഷം ഇസ്രയേലിന് എതിരെയുള്ള ആക്രമണങ്ങൾ ഹിസ്ബുള്ള അവസാനിപ്പിക്കുകയുള്ളൂവെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഗസയിൽ വെടിനിർത്തൽ നടപ്പിലായാൽ മാത്രമേ ഇസ്രയേലിനെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കൂ എന്ന് ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ള അറിയിച്ചിരുന്നു.
ഇസ്രായേലിനെതിരായ യുദ്ധത്തിൽ ഹിസ്ബുള്ള എന്തുകൊണ്ട് ഹമാസിനൊപ്പം നിൽക്കുന്നത്?
ഷിയാ മുസ്ലിങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടിയും തീവ്രവാദ സംഘടനയുമാണ് ഹിസ്ബുള്ള. ഇറാന്റെ പിന്തുണയോടെ ലെബനന്‍ ആസ്ഥാനമാക്കിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ലെബനീസ് ആഭ്യന്തര യുദ്ധത്തിനിടയില്‍ 1982-ലാണ് ഹിസ്ബുള്ളയുടെ പിറവി. ഇറാനിന്റെ പിന്തുണയുള്ള ചില സംഘടകളുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇസ്രയേലിന് എതിരായി നിലകൊള്ളുന്ന ഹിസ്ബുള്ള മിഡില്‍ ഈസ്റ്റിലെ പശ്ചാത്യരാജ്യങ്ങളുടെ ഇടപെടലിനെയും എതിര്‍ക്കുന്നു. അമേരിക്ക ഉള്‍പ്പടെയുള്ള നിരവധി രാജ്യങ്ങള്‍ ഹിസ്ബുള്ളയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഹമാസുമായുള്ള ബന്ധം
ഹിസ്ബുള്ളയും ഹമാസും 1980-കളിലാണ് രൂപം കൊണ്ടത്. ഇരു സംഘടനകളും ഇസ്ലാം പ്രതിരോധ സംഘടനകളായാണ് കണക്കാക്കുന്നത്. അതേസമയം, ഹമാസ് സുന്നി സംഘടനയാണ്. കാഴ്ചപ്പാടുകളിലും ഇസ്ലാമിക വിഭാഗത്തിലും വ്യത്യാസമുണ്ടെങ്കിലും രണ്ടുസംഘടനകളും ദീര്‍ഘകാലമായി സഖ്യകക്ഷികളാണ്. ഇസ്രയേലിനെതിരായ പോരാട്ടത്തില്‍ പങ്കാളികളാകുക എന്നതാണ് ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ലക്ഷ്യം.
https://www.facebook.com/Malayalivartha























