ഭക്ഷണത്തിനായി വരിനിൽക്കുന്നവർക്ക് നേരെ ആക്രമണം തുടർന്ന് ഇസ്രയേൽ, 19 പാലസ്തീനികളെ ഇസ്രയേൽ സൈന്യം വെടിവച്ചു കൊന്നെന്ന് ഹമാസ്, 23 പേർക്ക് പരുക്ക്

ഗാസ സിറ്റിയിൽ ഭക്ഷണത്തിനായി വരിനിൽക്കുന്നവർക്ക് നേരെ ആക്രമണം തുടർന്ന് ഇസ്രയേൽ. കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിൽ
19 പാലസ്തീനികളെ ഇസ്രയേൽ സൈന്യം വെടിവച്ചു കൊന്നെന്ന് ഹമാസ് അറിയിച്ചു. 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സന്നദ്ധ സംഘടനകൾ വടക്കൻ ഗാസയിലെ ജനങ്ങൾക്കായി ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും വിതരണം ചെയ്യുന്ന അൽ - കുവൈറ്റ് മേഖലയിലായിരുന്നു സംഭവം. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇസ്രയേൽ പ്രതികരിച്ചു.
ആക്രമണമുണ്ടായിട്ടില്ലെന്നും ജനക്കൂട്ടം സഹായ ട്രക്കുകൾ കൊള്ളയടിച്ചെന്നുമാണ് ഇസ്രയേൽ വാദം. നേരത്തേയും സമാനമായ രീതിയിൽ ആക്രണങ്ങൾ ഉണ്ടായപ്പോഴൊക്കെ തന്നെ ഇതേവാദമാണ് ഇസ്രയേൽ ഉന്നയിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സഹായ വിതരണ കേന്ദ്രങ്ങളിലെത്തുന്നവർക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഏകദേശം 400 പേർ ഇത്തരത്തിൽ കൊല്ലപ്പെട്ടെന്നാണ് ഹമാസിന്റെ വാദം. ഫെബ്രുവരി 29ന് ഗാസ സിറ്റിയിലെ അൽ - റാഷീദ് സ്ട്രീറ്റിലെ നബുൽസി മേഖലയിൽ ഭക്ഷണ ട്രക്കിനടുത്തേക്ക് ഓടിയടുത്ത സാധാരണക്കാർക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 112 പേർ കൊല്ലപ്പെട്ടിരുന്നു.
കൂടുതൽ ആശുപത്രികൾ വളഞ്ഞും ആരോഗ്യപ്രവർത്തകർക്ക് നേരെയും ഇസ്രയേൽ സൈന്യം വെടിവയ്പ് നടത്തുന്നുണ്ട്. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ അൽ അമാൽ, നാസർ ആശുപത്രികൾക്കു ചുറ്റും നിലയുറപ്പിച്ചിട്ടുള്ള സൈന്യം ആളുകളെ ഒഴിപ്പിക്കാൻ പുകബോംബിട്ട് ഭീതി സൃഷ്ടിക്കുന്നു. നേരത്തേ വളഞ്ഞ മധ്യഗാസയിലെ അൽ ഷിഫ ആശുപത്രിയിൽനിന്ന് 480 ഹമാസ് അംഗങ്ങളെ പിടികൂടാനായെന്നും 170 പേരെ വധിച്ചെന്നും ഇസ്രയേൽ അവകാശപ്പെട്ടു.
അൽ അമാൽ ആശുപത്രി പരിസരം ബുൾഡോസർ ഉപയോഗിച്ചു തകർത്താണ് സൈന്യം മുന്നേറുന്നത്. ചികിത്സയിലുള്ളവരും ആരോഗ്യപ്രവർത്തകരും ഒഴിഞ്ഞുപോകണമെന്നാണ് ആവശ്യം. കിഴക്കൻ ലെബനനിൽ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായ ബാൽബെക്കിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. മറുപടിയായി ഇസ്രയേലിന്റെ മിസൈൽ കേന്ദ്രത്തിൽ റോക്കറ്റാക്രമണം നടത്തിയെന്ന് ഹിസ്ബുല്ലയും അറിയിച്ചു.
ഗാസയിലെ അൽ ഷിഫ ആശുപത്രിയിലും പരിസരത്തും ഒളിവിൽ കഴിഞ്ഞിരുന്ന 170ലേറെ ഭീകരരെ വധിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗാസ സിറ്റിയിലെ അൽ ഷിഫയിൽ ഇസ്രയേൽ റെയ്ഡ് ആരംഭിച്ചത്.ഇത് ഹമാസ് ഭീകരരുടെ താവളമായി ഉപയോഗിക്കുന്ന തുരങ്ക ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് സൈന്യം പറയുന്നു. ആക്രമണത്തിൽ ഇവിടുത്തെ അഞ്ച് രോഗികൾ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.
ആദ്യ ദിനം തന്നെ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം തലവൻ ഫായിഖ് അൽ - മബൂഹിനെ വധിച്ചിരുന്നു. ഇയാൾ ആശുപത്രി പരിസരത്ത് ഒളിവിൽ കഴിയുകയായിരുന്നെന്ന് ഇസ്രയേൽ അറിയിച്ചത്. യുദ്ധം തുടരുന്ന ഗാസയിൽ എത്രയും വേഗം കൂടുതൽ സഹായം എത്തിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 32,226 ആയി. 74,518 പേർക്ക് പരുക്കേറ്റു.
https://www.facebook.com/Malayalivartha























