ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ പാസാക്കിയ പ്രമേയത്തെ ഇസ്രായേല്‍ തള്ളി; ഗാസയില്‍ യുദ്ധം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു; അവസാനത്തെ ഹമാസ് തീവ്രവാദിയെയും ഇല്ലായ്മ ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇസ്രായേൽ

ഗാസയില്‍ യുദ്ധം തുടരുമെന്ന് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ പാസാക്കിയ പ്രമേയത്തെ ഇസ്രായേല്‍ തള്ളിക്കളഞ്ഞു. അവസാനത്തെ ഹമാസ് തീവ്രവാദിയെയും ഇല്ലായ്മ ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇസ്രായേലിനു നേരേ പ്രകോപനമില്ലാതെ ഹമാസ് നടത്തിയ ആക്രമണത്തിന് മാപ്പില്ലെന്നുമാണ് ഇസ്രായേലിന്റെ നിലപാട്.
ഇതോടകം 32,000 പേരാണ് ഏഴു മാസം നീണ്ട പോരാട്ടത്തില്‍ കൊല്ലപ്പെട്ടതെങ്കില്‍ ഒരു ലക്ഷം പെരെ കൊല്ലാനും മടക്കില്ലെന്നും ഹമാസ് തീവ്രവാദികള്‍ ഇപ്പോഴും ആയുധം സംഭരിച്ചുവരികയാണെന്നും ഇസ്രായേല്‍ ആരോപിക്കുന്നു. പാരീസ്, കെയ്‌റോ ചര്‍ച്ചകള്‍ക്ക് പിന്നാലെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദോഹയില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചയും പൂര്‍ണപരാജയത്തിലേക്കെന്നാണ് സൂചനകള്‍.
അവസാന ബന്ദിയും തിരിച്ചെത്തും വരെ സൈനിക നടപടി തുടരുമെന്നും ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ബെന്‍ ഗവീര്‍ വ്യക്തമാക്കിയതോടെ ഒത്തുതീര്‍പ്പുകള്‍ക്കുള്ള സാധ്യതകള്‍ എന്നേക്കുമായി അടയുകയാണ്. വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് ഹമാസ് മുന്നോട്ടുവെച്ച ഉപാധികള്‍ ഇസ്രായേല്‍ പൂര്‍ണമായി തള്ളിക്കളയുകയും ചെയ്തു. ആക്രമണം നിര്‍ത്തി ഗാസ വിടാന്‍ ഒരുക്കമല്ലെന്നും ഉപാധികളുടെ അടിസ്ഥാനത്തിലല്ലാതെ വടക്കന്‍ ഗാസയിലേക്ക് അവിടത്തെ ജനങ്ങളുടെ തിരിച്ചുവരവ് അനുവദിക്കില്ലെന്നും ഇസ്രായേല്‍ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ്.
ഇസ്രായേല്‍ ആക്രമണം പൂര്‍ണമായി നിര്‍ത്തുക, സൈന്യം ഗാസ വിടുക, പുറന്തള്ളിയ ഫലസ്തീനികള്‍ക്ക് തിരിച്ചുവരാന്‍ അനുമതി നല്‍കുക എന്നിവയായിരുന്നു ഹമാസ് മുന്നോട്ടുവെച്ച പ്രധാന ഉപാധികള്‍. ഇതില്‍ ആദ്യത്തെ രണ്ടും തള്ളുന്നതായും ഫലസ്തീനികളുടെ തിരിച്ചുവരവ് ഉപാധികളുടെ പുറത്തുമാത്രമായിരിക്കുമെന്നുമാണ് ഇസ്രായേല്‍ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചിരിക്കുന്നത്.
യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം വീറ്റോ ചെയ്യാതിരുന്ന അമേരിക്ക രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങിയെന്നും ബെന്‍ ഗവീര്‍ പറയുന്നു. യു.എന്‍ രക്ഷാ കൗണ്‍സിലിലെ 14 അംഗങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. . ഇസ്രായേലിന് അനുകൂലമായി യു.എസ് കൊണ്ടുവന്ന പ്രമേയങ്ങള്‍ റഷ്യയും ചൈനയും വീറ്റോ ചെയ്തിരുന്നു. ഇതാദ്യമായാണ് ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലില്‍ വെടിനിര്‍ത്തല്‍ പ്രമേയം പാസാകുന്നത്.
അതിനിടെ, പ്രമേയം വീറ്റോ ചെയ്തില്ലെങ്കില്‍ അമേരിക്കയിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കുമെന്ന് ഇസ്രായേല്‍ ഭീഷണി മുഴക്കിയിരുന്നു. അമേരിക്കയുടെ നിലവില്‍പ്പും സാമ്പത്തിക വളര്‍ച്ചയും യഹൂദരെ ആശ്രയിച്ചാണിരിക്കുന്നതെന്ന സാഹചര്യം അമേരിക്കക്ക് വിസ്മരിക്കാനാവില്ല. മാസങ്ങളായി നീളുന്ന യുദ്ധത്തിനിടെ ഇതാദ്യമായാണു യു.എസിന്റെ തടസവാദങ്ങളില്ലാതെ പ്രമേയം പാസാകുന്നത്. ഇതുവരെ ഇസ്രായേലിനു ഹിതകരമല്ലാത്ത പ്രമേയങ്ങള്‍ യു.എസ് വീറ്റോ അധികാരം ഉപയോഗിച്ചു തടയുകയായിരുന്നു. വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകുന്നതിനു തടസം ഹമാസിന്റെ നിലപാടാണെന്ന് അമേരിക്ക അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഗാസയിലെ സാഹചര്യം അത്യന്തം സങ്കീര്‍ണമായിരിക്കെ, വെടിനിര്‍ത്തല്‍ ഒട്ടും വൈകരുതെന്നാണ് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഒരു വശത്ത് ചര്‍ച്ച നടക്കുമ്പോഴും ഇസ്രായേല്‍ ഹമാസുകളെ ലക്ഷ്യമാക്കിയുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഗാസ ക്ഷാമത്തിലേക്കു നീങ്ങുകയും 15 ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളായിക്കഴിയുന്ന റാഫയില്‍ കരയുദ്ധത്തിനിറങ്ങാന്‍ ഇസ്രയേല്‍ നിശ്ചയിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ പ്രമേയം രക്ഷാസമിതിയില്‍ അവതരിപ്പിച്ചത്.
ഭക്ഷണത്തിന് കാത്തിരുന്ന ആയിരങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ ഇന്നലെ 19 പേര്‍ കൊല്ലപ്പെടുകയും എഴുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സഹായം നിഷേധിക്കുന്നതിലൂടെ ഫലസ്തീനികള്‍ മാത്രമല്ല ഇസ്രായേലി ബന്ദികളും കൊല്ലപ്പെടുമെന്നാണ് ഹമാസുകളുടെ മുന്നറിയിപ്പ്.
യഹൂദര്‍ക്ക് പെസഹാ ആചരണം എത്തിയിരിക്കെ ടെല്‍ അവൈവില്‍ ആയിരക്കണക്കിന് ഇസ്രായേലികള്‍ ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് ഇന്നലെ ശക്തമായ പ്രകടനം നടത്തി. അല്‍ശിഫ ആശുപത്രിക്കു നേരെയുള്ള ആക്രമണം ഇസ്രായേല്‍ ഇന്നലെയും തുടര്‍ന്നു. ആശുപത്രി സമുച്ചയത്തിന്റെ സമീപ കെട്ടിടങ്ങളില്‍ കഴിയുന്ന ആയിരങ്ങളും ഭീതിയിലാണ്.
അതിനിടെ അമേരിക്കയുടെ സഹായം അഭ്യര്‍ഥിച്ച് ഇസ്രായേല്‍ പ്രതിരോധ മന്ത്രി അമേരിക്കയില്‍ പര്യടനം ആരംഭിച്ചിരിക്കുകയാണ്. കൂടുതല്‍ പടക്കോപ്പുകള്‍ ആവശ്യപ്പെട്ടാണ് യു.എസ് പര്യടനം. റമദാന്‍ നോയമ്പില്‍ അടിയന്തിരമായി വെടിനിര്‍ത്താനും ഹമാസ് തടവിലാക്കിയ എല്ലാ ബന്ദികളെയും അടിയന്തരമായി നിരുപാധികം വിട്ടയക്കാനും പ്രമേയം ആവശ്യപ്പെടുന്നു.
ഇസ്രായേല്‍ ഉപരോധത്തിലും യുദ്ധത്തിലും വലയുന്ന ഗാസയിലെ അഭയാര്‍ഥികള്‍ക്ക് ് സഹായഹസ്തവുമായി ബ്രിട്ടണ്‍ രംഗത്തുവന്നിട്ടുണ്ട്. ആദ്യഘട്ടമായി പത്തു ടണ്‍ ഭക്ഷ്യവസ്തുകള്‍ ബ്രിട്ടണ്‍ ഇന്നലെ എയര്‍ഡ്രോപ്പ് ചെയ്തു. റോയല്‍ എയര്‍ഫോഴ്സ് വിമാനത്തിലാണ് വെള്ളം, അരി, പാചക എണ്ണ, ഭക്ഷ്യ മാവ്, ടിന്‍ സാധനങ്ങള്‍, ബേബി ഫുഡ് എന്നിവ ഗാസയുടെ വടക്കന്‍ തീരപ്രദേശങ്ങളില്‍ എത്തിച്ചത്.
https://www.facebook.com/Malayalivartha























