ബാൾട്ടിമോറിൽ കപ്പലിടിച്ചതിനെ തുടര്‍ന്ന് പാലം തകര്‍ന്നുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചതായി അമേരിക്കൻ കോസ്റ്റ് ഗാർഡ്:- കപ്പലിനുണ്ടായ വൈദ്യുതി തടസമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം: ചരക്കുകപ്പലിന്റെ മാനേജിങ് കമ്പനി മലയാളിയുടേത്...

അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പലിടിച്ചതിനെ തുടര്‍ന്ന് പാലം തകര്‍ന്നുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചതായി അമേരിക്കൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. അറ്റകുറ്റപ്പണിയിൽ ഏർപ്പെട്ട തൊഴിലാളികളാണ് മരിച്ചതെന്നാണ് സൂചന.തെരച്ചിൽ താൽകാലികമായി നിർത്തിവച്ചതായും അധികൃതർ അറിയിച്ചു. ഇന്നലെ പ്രാദേശിക സമയം 1.30 ഓടെയാണ് അപകടമുണ്ടാവുന്നത്. ശ്രീലങ്കയിലേക്ക് പോവുകയായിരുന്ന സിംഗപ്പൂർ ചരക്ക് കപ്പലായ ദാലി ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിലിടിക്കുകയായിരുന്നു.
പാലത്തിന് മുകളിലൂടെ പോകുന്ന വാഹനങ്ങൾ പടാപ്സ്കോ നദിയിലേക്ക് വീണു. തിരച്ചിലിന്‍റെ ദൈര്‍ഘ്യവും ജലത്തിന്‍റെ താപനിലയും കണക്കിലെടുത്താല്‍ കാണാതായ തൊഴിലാളികളെ ജീവനോടെ കണ്ടെത്താന്‍ സാധ്യതയില്ലെന്ന് യുഎസ് കോസ്റ്റ് ഗാർഡിൻ്റെ റിയർ അഡ്മിറൽ ഷാനൻ ഗിൽറെത്ത് പറഞ്ഞു. നിര്‍മാണ സംഘത്തിലുണ്ടായിരുന്ന രണ്ടു പേരെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു. ഒരാളെ ഗുരുതരമായ പരിക്കുകളോടെ അടുത്തുള്ള ട്രോമ സെൻ്ററിലേക്ക് കൊണ്ടുപോയി, രണ്ടാമത്തെയാൾ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കാണാതായ തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തുന്നതിനായി മുങ്ങല്‍ വിദഗ്ധര്‍ ബുധനാഴ്ച രാവിലെ ആറു മണിയോടെ തിരച്ചില്‍ തുടങ്ങുമെന്ന് മേരിലാൻഡ് സ്റ്റേറ്റ് പൊലീസ് അറിയിച്ചു. ''അപകടത്തിന് ഏകദേശം 10 മിനിറ്റ് മുന്‍പ് എന്‍റെ മകന്‍ പാലത്തിലുണ്ടായിരുന്നു, എന്ന് പ്രദേശവാസിയായ ജെൻ വുൾഫ് പറയുന്നു. സിഡ്നിയിലെ ഹാർബർ ബ്രിഡ്ജിൻ്റെ ഇരട്ടിയോളം വലിപ്പമുള്ള ഈ പാലത്തിന് അമേരിക്കൻ ദേശീയ ഗാനമായ ദി സ്റ്റാർ-സ്പാംഗിൾഡ് ബാനർ എഴുതിയ ഫ്രാൻസിസ് സ്കോട്ട് കീയുടെ പേരാണ് നല്‍കിയിരിക്കുന്നത്.
ചിന്തിക്കാന്‍ കഴിയാത്ത ദുരന്തമാണെന്ന് ബാൾട്ടിമോർ മേയർ ബ്രാൻഡൻ സ്കോട്ട് പറഞ്ഞു. തുറമുഖത്തെ ആശ്രയിച്ച് 15000 തൊഴിലവസരങ്ങള്‍ ഉള്ളതുകൊണ്ടും ദശലക്ഷക്കണക്കിന് അമേരിക്കക്കാർ പാലത്തെ ആശ്രയിക്കുകയും ചെയ്യുന്നതിനാൽ, ഫെഡറൽ ഗവൺമെൻ്റ് അതിൻ്റെ പുനർനിർമ്മാണത്തിന് പണം നൽകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. അമേരിക്കയുടെ കിഴക്കൻ കടൽത്തീരത്തെ പ്രധാന തുറമുഖങ്ങളിലൊന്നാണ് ബാൾട്ടിമോർ.
കപ്പലിനുണ്ടായ വൈദ്യുതി തടസമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കപ്പൽ പാലത്തിൽ ഇടിച്ച സംഭവത്തിൽ ദുരൂഹതയോ ആക്രമണ സ്വഭാവമോ ഇല്ലെന്നാണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് പറയുന്നു. തിരച്ചിലിന്‍റെ ദൈര്‍ഘ്യവും ജലത്തിന്‍റെ താപനിലയും കണക്കിലെടുത്താല്‍ കാണാതായ തൊഴിലാളികളെ ജീവനോടെ കണ്ടെത്താന്‍ സാധ്യതയില്ലെന്ന് യുഎസ് കോസ്റ്റ് ഗാർഡിൻ്റെ റിയർ അഡ്മിറൽ ഷാനൻ ഗിൽറെത്ത് പറഞ്ഞു.
ഇന്ത്യക്കാരായ 22 കപ്പൽ ജീവനക്കാരുടെയും സമയോചിത ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചെന്നും ഗവർണർ വെസ് മൂർ പറഞ്ഞു. നിയന്ത്രണം വിട്ട ഉടൻ തന്നെ കപ്പലിൽനിന്ന് ജീവനക്കാർ മുന്നറിയിപ്പ് സിഗ്നൽ നൽകിയിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. മുന്നറിയിപ്പിനു പിന്നാലെ പാലത്തിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിക്കാനായത് അപകടത്തിന്റെ ആഘാതം കുറക്കാൻ ഇടയാക്കിയതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. സിംഗപ്പുർ പതാകയുള്ള ദാലി എന്ന സിനെർജി മറൈൻ ഗ്രൂപ്പിന്റെ കപ്പലാണ് അപകടത്തിൽപെട്ടത്.
ബാൾട്ടിമോറിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്നു കപ്പൽ. ബാൾട്ടിമോറിൽനിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് യാത്രതിരിച്ച് മിനിറ്റുകൾക്കുള്ളിലാണ് കപ്പൽ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിൽ ഇടിച്ചത്. പാലത്തിന്റെ പ്രധാന തൂണിൽ കപ്പല്‍ ഇടിച്ച് പാലത്തിന്റെ വലിയൊരു ഭാഗം ഒന്നാകെ തകര്‍ന്നുവീഴുകയായിരുന്നു. ദാലിയിലെ 22 ജീവനക്കാരും ഇന്ത്യക്കാരെന്ന് സിനെർജി സ്ഥിരീകരിച്ചിരുന്നു. അപകടത്തിൽ കപ്പൽ ജീവനക്കാർക്ക് ആർക്കും പരിക്കേറ്റതായി വിവരമില്ല. അപകടത്തിൽ കപ്പലിന് തീപിടിക്കുകയും ഡീസൽ നദിയിൽ കലരുകയും ചെയ്തു.
ചരക്കുകപ്പലിന്റെ മാനേജിങ് കമ്പനി മലയാളിയുടേതാണ്. പാലക്കാട് സ്വദേശി ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനർജി മറൈൻ ഗ്രൂപ്പ് ആണു കപ്പലിന്റെ മാനേജിങ് കമ്പനി. സിംഗപ്പൂർ ആസ്ഥാനമായ ഗ്രേസ് ഓഷൻ പ്രൈവറ്റ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ള ചരക്കുകപ്പൽ ‘ഡാലി’യിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണ്. ഇവരെല്ലാം സുരക്ഷിതരാണെന്നു കമ്പനി അറിയിച്ചു.
ലോക പ്രശസ്ത സ്പാനിഷ് ചിത്രകാരൻ സാൽവദോർ ഡാലിയുടെ പേരാണു കപ്പലിന് നല്കിരുന്നത്.യുഎസിലെ 17–ാമത്തെ വലിയ വാണിജ്യതുറമുഖമാണ്. യുഎസിലെ ദേശീയ പാതകളിലൊന്നിലുള്ള പാലം തകർന്നതു ഗതാഗതത്തെ പ്രതികൂലമായി ബാധിക്കും. പാലം ഉടൻ പുനർനിർമിക്കുമെന്ന് മേരിലാൻഡ് ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് സ്ഥലം സന്ദർശിക്കും.
https://www.facebook.com/Malayalivartha























