വിശ്വാസികൾക്ക് നേരെ, മസ്ജിദുൽ അഖ്സയിൽ വീണ്ടും ഇസ്രായേൽ പൊലീസിന്റെയും. കുടിയേറ്റക്കരുടെയും ആക്രമണം:- ഗാസയുടെ തീരദേശങ്ങളിലേക്ക് കുടിയേറാന്‍ 500 കുടുംബങ്ങളുടെ പട്ടിക തയ്യാർ...
മസ്ജിദുൽ അഖ്സയിൽ വീണ്ടും വിശ്വാസികൾക്ക് നേരെ ഇസ്രായേൽ പൊലീസിന്റെയും കുടിയേറ്റക്കരുടെയും ആക്രമണം. കഴിഞ്ഞദിവസം രാത്രി തറാവീഹ് നമസ്കാരത്തിൽ പങ്കെടുത്ത് മങ്ങിയവരെയാണ് ആക്രമിച്ചത്. ജറുസലേമിലെ ബാബ് അൽ ഖലീൽ പ്രദേശത്ത് പൊലീസും നിരവധി കുടിയേറ്റക്കാരും മുസ്‍ലിം വിശ്വാസികളെ മർദിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മസ്ജിദിൽ നിന്ന് പുറത്തിറങ്ങിയ രണ്ട് യുവാക്കളെ ഹെബ്രോൺ ഗേറ്റിന് സമീപം ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.
ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 55 വയസ്സിന് താഴെയുള്ള ഫലസ്തീൻ പുരുഷൻമാരെയും 50 വയസ്സിന് താഴെയുള്ള സ്ത്രീകളെയും പ്രാർഥന നടത്തുന്നതിന് ജറുസലേമിൽ പ്രവേശിക്കുന്നത് ഇസ്രായേൽ അധികൃതർ തടഞ്ഞിട്ടുണ്ട്. കൂടാതെ നമസ്കാരത്തിന് വരുന്നവർ ഇസ്രായേൽ അധിനിവേശ സൈന്യത്തിൽനിന്ന് സുരക്ഷാ പെർമിറ്റ് വാങ്ങേണ്ടതുമുണ്ട്. ജറുസലേമിലെ പഴയ നഗരത്തിലും അൽ അഖ്സ മസ്ജിദിലും ആറ് മാസമായി കടുത്ത ഉപരോധമാണ്. റമദാനിലെ രണ്ടാം വെള്ളിയാഴ്ച അൽ അഖ്സ മസ്ജിദിൽ വെസ്റ്റ്ബാങ്ക് നിവാസികൾ എത്തുന്നത് തടയാൻ ഇസ്രായേൽ പൊലീസ് ജറുസലേമിലും നഗരത്തിലേക്കുള്ള ചെക്ക്പോസ്റ്റുകളിലും 3000 അംഗങ്ങളെ വിന്യസിച്ചിരുന്നു.
റമദാനിൽ ഗസ്സയിൽ ഉടനടി വെടിനിർത്തലിന് യു.എൻ സുരക്ഷാ കൗൺസിൽ വോട്ട് ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് വിശ്വാസികൾക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ഇസ്രായേലിന് അന്താരാഷ്ട്ര തലത്തിൽ തിരിച്ചടി നേരിടുമ്പോഴെല്ലാം ഇത്തരത്തിൽ ആക്രമണം പതിവാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ 23 ലക്ഷം ഫലസ്തീനികളെ ഗസ്സയില്‍ നിന്ന് പുറത്താക്കാന്‍ വംശഹത്യയും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതാക്കലും തുടരുന്ന ഇസ്രായേല്‍ എല്ലാം അതിവേഗം പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് കുടിയേറ്റക്കാര്‍.
ഗസ്സയുടെ തീരദേശങ്ങളിലേക്ക് കുടിയേറാന്‍ ഇതിനകം 500 കുടുംബങ്ങളുടെ പട്ടിക തയാറായതായി ബി.ബി.സി റിപ്പോര്‍ട്ട് പറയുന്നു. തീരദേശങ്ങളിലെ സ്ഥലങ്ങളില്‍ പുതിയ കുടിയേറ്റത്തിന് ഇതിനകം ബുക്കിങ് തുടങ്ങിയതായി കുടിയേറ്റസംഘടന മേധാവി ഡാനിയല്ല വീസ് അവകാശപ്പെടുന്നു. നേരത്തേ അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലമിലും നിയമ വിരുദ്ധ കുടിയേറ്റങ്ങള്‍ നിര്‍മിക്കാന്‍ നേതൃത്വം നല്‍കിയ വ്യക്തിയാണ് വീസ്.
2005ല്‍ ഇസ്രായേല്‍ ഗസ്സയില്‍ നിന്ന് പിന്മാറുമ്പോള്‍ ഇവിടെയുണ്ടായിരുന്ന 9000 കുടിയേറ്റക്കാര്‍ ഇസ്രായേലിലേക്ക് മടങ്ങിയിരുന്നു. ഇവര്‍ താമസിച്ച 21 കുടിയേറ്റ മേഖലകള്‍ പൊളിക്കുകയും ചെയ്തു. എന്നാല്‍, ഗസ്സയില്‍ വീണ്ടും കുടിയേറ്റം ആരംഭിക്കുന്നതിനോട് ഇസ്രായേലിലെ ഭൂരിപക്ഷവും എതിരാണെന്ന് അഭിപ്രായ സര്‍വേകള്‍ പറയുന്നു. വെസ്റ്റ് ബാങ്കില്‍ മാത്രം ഏഴു ലക്ഷത്തോളം ജൂതകുടിയേറ്റക്കാര്‍ താമസിച്ചുവരുന്നുണ്ട്.
അതിനിടെ, ഗാസയിലെ ഏറ്റവും വലിയ ആശുപത്രി സമുച്ചയമായ അല്‍ശിഫ, ഭാഗികമായി തകര്‍ത്ത ഇസ്രായേല്‍ ഖാന്‍യൂനുസില്‍ രണ്ട് ആശുപത്രികള്‍ കൂടി വളഞ്ഞു. ഇവിടങ്ങളില്‍ അഭയം തേടിയവരടക്കം എല്ലാവരും സ്ഥലം വിടണമെന്ന് മുന്നറിയിപ്പ് നല്‍കി. ഗസ്സ സിറ്റിയില്‍ ഒരാഴ്ച നീണ്ട അല്‍ശിഫ ആക്രമണത്തിനിടെ അഞ്ചു ഡോക്ടര്‍മാരടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.. മെഡിക്കല്‍ ജീവനക്കാര്‍, രോഗികളടക്കം 500 പേരെ പിടിച്ചു കൊണ്ടുപോകുകയും ചെയ്തു.
22,000 പേര്‍ അഭയം തേടിയ ആശുപത്രിയാണിത്. ഖാന്‍ യൂനുസില്‍ അല്‍ മല്‍ ആശുപത്രിയില്‍ ഇരച്ചുകയറിയ ഇസ്രായേല്‍ സൈന്യം റെഡ് ക്രസന്റ് ജീവനക്കാരനെ വധിച്ചു. വെടിയേറ്റ് ഒരു സ്ത്രീയും മരിച്ചിട്ടുണ്ട്. കവചിത വാഹനങ്ങളുടെ അകമ്പടിയില്‍ എത്തിയ സൈന്യം ആശുപത്രി സീല്‍ ചെയ്തു. പരിസരങ്ങള്‍ ബുള്‍ ഡോസറുകള്‍ ഉപയോഗിച്ച് പൂര്‍ണമായി നിരപ്പാക്കല്‍ തുടരുകയാണ്.
അകത്തുള്ള ജീവനക്കാര്‍ കടുത്ത അപായ ഭീഷണിയിലാണെന്ന് റെഡ് ക്രസന്റ് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ഖാന്‍ യൂനുസില്‍ നാസര്‍ ആശുപത്രിയും വളഞ്ഞ് ബോംബിങ്ങും വെടിവെപ്പും തുടരുകയാണ്. രണ്ടിടങ്ങളിലെയും ജീവനക്കാര്‍, രോഗികള്‍, അഭയാര്‍ഥികള്‍ എന്നിവരെല്ലാം സ്ഥലം വിടണമെന്നാണ് ഭീഷണി. അകത്തുള്ളവരെ പുറത്തു ചാടിക്കാന്‍ പുകബോംബുകള്‍ വര്‍ഷിക്കുന്നതായും റെഡ് ക്രസന്റ് അറിയിച്ചു. ഗസ്സയില്‍ ഒരു ആശുപത്രി പോലും നിലവില്‍ പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തിക്കുന്നില്ല.
https://www.facebook.com/Malayalivartha