ഹമാസിന്റെ ആവശ്യം അംഗീകരിക്കാനാകില്ല, ചർച്ചയിൽ പങ്കെടുക്കുന്ന ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയുടെ മേധാവി ഇപ്പോഴും ദോഹയിൽ തുടരുന്നു, യു.എൻ രക്ഷാസമിതി വെടിനിർത്തൽ പ്രമേയം പാസാക്കിയിട്ടും യുദ്ധം വീണ്ടും രൂക്ഷമാക്കി ഇസ്രയേൽ...!!

യു.എൻ രക്ഷാസമിതി വെടിനിർത്തൽ പ്രമേയം പാസാക്കിയിട്ടും യുദ്ധം വീണ്ടും രൂക്ഷമാക്കി ഇസ്രയേൽ. ഗാസയിൽ നിന്ന് പിൻവാങ്ങണമെന്ന ഹമാസിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഇസ്രയേൽ മുന്നോട്ടുവച്ച നിർദേശങ്ങൾ ഹമാസ് നേരത്തേ തള്ളിയിരുന്നു. ഹമാസിന്റെ ആവശ്യങ്ങൾക്ക് വഴങ്ങില്ല എന്നാണ് നെതന്യാഹു ഇന്നലെ വ്യക്തമാക്കിയത്.
പാരീസ്, കൈറോ ചർച്ചകൾക്ക് പിന്നാലെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദോഹയിൽ തുടർന്ന വെടിനിർത്തൽ കരാർ ചർച്ചയും പൂർണപരാജയത്തിലേക്കെന്ന സൂചന ഇതോടെ പുറത്തുവരികയായിരുന്നു. ദോഹയിൽ ചർച്ച തുടരുകയാണ്. യുദ്ധ വിരാമത്തിനും ഇസ്രയേലിൽ നിന്നുള്ള ബന്ദികളെ ഹമാസ് വിട്ടയയ്ക്കുന്നതിനും വഴിയൊരുക്കാനുള്ള ചർച്ച പുരോഗമിക്കുകയാണെന്നാണു റിപ്പോർട്ടുകൾ. ചർച്ചയിൽ പങ്കെടുക്കുന്ന ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയുടെ മേധാവി ഇപ്പോഴും ദോഹയിൽ തന്നെയാണ്.
ഹമാസ് മുന്നോട്ടുവെച്ച പ്രധാന ഉപാധികളൊന്നും സ്വീകാര്യമല്ലെന്ന് ഇസ്രായേൽ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽജസീറയാണ് റിപ്പോർട്ട് ചെയ്തത്. ആക്രമണം പൂർണമായി നിർത്തുക, സൈന്യം ഗാസ വിടുക, പുറന്തള്ളിയ ഫലസ്തീനികൾക്ക് തിരിച്ചുവരാൻ അനുമതി നൽകുക എന്നിവയായിരുന്നു ഹമാസ് മുന്നോട്ടുവെച്ച പ്രധാന ഉപാധികൾ. ഇതിൽ ആദ്യത്തെ രണ്ടും തള്ളുന്നതായും ഫലസ്തീനികളുടെ തിരിച്ചുവരവ് ഉപാധികളുടെ പുറത്തുമാത്രമായിരിക്കും എന്നുമാണ് ഇസ്രായേൽ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചത്.
ഒക്ടോബർ 7ന് യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെ 32,414 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. വടക്കൻ ഗാസയിലേക്ക് ഭക്ഷണം എത്തിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം നീക്കണമെന്ന് യുഎന്നിന്റെ ദുരിതാശ്വാസ ഏജൻസി ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
അതേസമയം യുഎൻ പ്രമേയം അംഗീകരിക്കപ്പെട്ടതാണ് തങ്ങളുടെ വെടിനിർത്തൽ പദ്ധതി തള്ളാൻ ഹമാസിന് ധൈര്യം പകർന്നതെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി ആരോപിച്ചു. യുഎൻ പ്രമേയത്തെ അറബ് ലീഗും അറബ് പാർലമെന്റും സ്വാഗതം ചെയ്തു. വെടിനിർത്തൽ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ സഖ്യകക്ഷിയായ യുഎസ് വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നതോടെയാണ്, ഗാസയിൽ അടിയന്തര വെടിനിർത്തലിനും ജീവകാരുണ്യ സഹായമെത്തിക്കാനും ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി പാസാക്കിയത്.
ഇതാദ്യമാണ് രക്ഷാസമിതി ഗാസയിൽ യുദ്ധം നിർത്താൻ ആവശ്യപ്പെടുന്നത്. വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നതോടെ അമേരിക്ക ഇസ്രായേലിനെ ചൊടിപ്പിച്ചു. 15 അംഗ രക്ഷാസമിതിയിൽ 14 രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. രക്ഷാസമിതിയിൽ നേരത്തേ വന്ന 3 പ്രമേയങ്ങളും യുഎസ് വീറ്റോ ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് പിന്തുണച്ച വെടിനിർത്തൽ പ്രമേയം റഷ്യയും ചൈനയും തടഞ്ഞതോടെയാണ് പുതിയ പ്രമേയം കൊണ്ടുവന്നത്. വ്രത മാസമായ റമസാനിൽ അടിയന്തര വെടിനിർത്തലിനും ജീവകാരുണ്യ സഹായമെത്തിക്കാനും ആവശ്യപ്പെടുന്നതാണു പ്രമേയം.
ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ പാസാക്കിയ പ്രമേയത്തെ തള്ളി ഇസ്രായേൽ രംഗത്തെത്തിയിരുന്നു. യുദ്ധം നിർത്തില്ലെന്നും ഹമാസിനെ തുരത്തുംവരെ യുദ്ധം തുടരുമെന്നുമാണ് ഇസ്രായേൽ നിലപാട് വ്യക്തമാക്കിയയത്. അവസാന ബന്ദിയും തിരിച്ചെത്തും വരെ സൈനിക നടപടി തുടരുമെന്നും ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ബെൻ ഗവീർ പറഞ്ഞു. ആക്രമണം വ്യാപിപ്പിക്കണമെന്നാണ് ഇസ്രായേലിന്റെ നിലപാട്. വീറ്റോ ചെയ്യാതിരുന്ന അമേരിക്ക രാഷ്ട്രീയ താൽപര്യങ്ങൾക്ക് കീഴടങ്ങിയെന്നും ബെൻ ഗവീർ കുറ്റപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha























