റഫ ആക്രമിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറാതെ ഇസ്രായേൽ: ആക്രമിക്കാനുള്ള തീയതി തീരുമാനിച്ചിട്ടുണ്ടെന്ന് നെതന്യാഹു:- ആക്രമണത്തിന് മുന്നോടിയായി 40,000 ടെന്റുകള്‍ വാങ്ങുന്നതായി ഇസ്രായേലി ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു...

റഫ ആക്രമിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഇസ്രായേല്‍ പിന്നോട്ടില്ലെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. റഫ ആക്രമിക്കാനുള്ള തീയതി തീരുമാനിച്ചിട്ടുണ്ടെന്നും അന്ന് ആക്രമണം തുടങ്ങുമെന്നും നെതന്യാഹു പുറത്ത് വിട്ട, വിഡിയോ സന്ദേശത്തില്‍ അറിയിച്ചു. റഫ ആക്രമിക്കുന്നത് തെറ്റായ നടപടിയാകുമെന്ന് ഇസ്രായേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
സാധാരണക്കാരെ സംരക്ഷിക്കാന്‍ പദ്ധതി വേണമെന്നും യു.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാറിനെ കുറിച്ച് കൈറോയില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കെയാണ് ഇസ്രായേലിന്റെ പുതിയ നീക്കം. 14 ലക്ഷം പേര്‍ താമസിക്കുന്ന നഗരമാണ് ഗസ്സ സിറ്റിയിലെ റഫ. ഇതില്‍ ഭൂരിഭാഗം പേരും ഗസ്സ അതിര്‍ത്തിയിലെ ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് പലായനം ചെയ്തുവന്നവരാണ്.
ആക്രമണത്തിന് മുന്നോടിയായി തെക്കന്‍ ഗസ്സ നഗരമായ റഫയില്‍നിന്ന് ലക്ഷക്കണക്കിന് ഫലസ്തീനികളെ ഒഴിപ്പിക്കാന്‍ ശ്രമം ഒരുങ്ങിക്കഴിഞ്ഞു. ഇതിനായി 40,000 ടെന്റുകള്‍ വാങ്ങുന്നതായി ഇസ്രായേലി ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ആക്രമണത്തിന് മുന്നോടിയായി സാധാരണക്കാരെ ഒഴിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നാണ് ഇസ്രായേല്‍ പറയുന്നത്. തിങ്കളാഴ്ച ടെന്റ് വിതരണക്കാരെ തേടി ഇസ്രായേലിന്റെ പ്രതിരോധ മന്ത്രാലയം ടെന്‍ഡര്‍ പ്രസിദ്ധീകരിച്ചു.
റഫ ഹമാസിന്റെ അവസാന ശക്തികേന്ദ്രമാണെന്നും നഗരത്തിലേക്ക് കരസേനയെ അയക്കുമെന്നുമാണ് ഇസ്രായേല്‍ പറയുന്നത്. എന്നാല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം ഈ ആക്രമണത്തെ ശക്തമായാണ് എതിര്‍ക്കുന്നത്. ഗസ്സയിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലിലേക്ക് ഡസന്‍ കണക്കിന് ഉല്‍പന്നങ്ങളുടെ കയറ്റുമതി തുര്‍ക്കിയ നിയന്ത്രിച്ചിരിക്കുകയാണ്. അലുമിനിയം, സ്റ്റീല്‍, നിര്‍മാണ സാമഗ്രികള്‍, രാസവളങ്ങള്‍ തുടങ്ങിയ ഉല്‍പന്നങ്ങളുടെ കയറ്റുമതിയാണ് നിര്‍ത്തിയത്. കയറ്റുമതി നിയന്ത്രിച്ച 54 ഉല്‍പന്നങ്ങളുടെ പട്ടിക തുര്‍ക്കിയ വാണിജ്യ മന്ത്രാലയം പുറത്തിറക്കി.
ഗസ്സയില്‍ സഹായം എത്തിക്കാന്‍ തുര്‍ക്കിയ സൈനിക ചരക്ക് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ച ഇസ്രായേലിനെതിരെ നടപടിയെടുക്കുമെന്ന് വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാന്‍ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതുവരെ തുര്‍ക്കി നടപടികള്‍ തുടരുമെന്നും ഗസ്സയിലേക്ക് തടസ്സമില്ലാതെ സഹായം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തുര്‍ക്കിയയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ നിരോധിക്കാന്‍ ഇസ്രായേല്‍ തയാറെടുക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് അറിയിച്ചു.
റഫയിലും പരിസരത്തും കുടുങ്ങിക്കിടക്കുന്ന ഒരു ദശലക്ഷത്തിലധികം ഫലസ്തീനികളെ ഒഴിപ്പിക്കാനുള്ള നീക്കം ഇസ്രായേല്‍ സൈന്യം തുടങ്ങിയാല്‍ ഏത് നിമിഷവും ആക്രമണം പൊട്ടിപ്പുറപ്പെടും. ഇസ്രായേല്‍ ആക്രമണത്തില്‍ ധാരാളം സിവിലിയന്മാര്‍ മരിക്കാനിടയുണ്ടെന്ന് എയ്ഡ് ഏജന്‍സികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു, 'ഇത്രയും ഉയര്‍ന്ന അപകടസാധ്യതയുള്ള ഓപ്പറേഷനില്‍' ഇത് എത്രത്തോളം പ്രവര്‍ത്തിക്കുമെന്ന് അറിയില്ലെന്ന് യുഎന്‍ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയും വ്യക്തമാക്കി. സിവിലിയന്മാരെ സംരക്ഷിക്കാത്ത ആക്രമണത്തെ പിന്തുണയ്ക്കില്ലെന്ന് ഇസ്രായേലിന്റെ പ്രധാന പിന്തുണക്കാരനായ വാഷിംഗ്ടണ്‍ നേരത്തെ മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.
റഫയില്‍ അഭയം പ്രാപിക്കുന്ന ഫലസ്തീനികള്‍ക്കുള്ള പ്രാഥമിക സഹായം പോലും നല്‍കാന്‍ ഡോക്ടര്‍മാരും സഹായ പ്രവര്‍ത്തകരും പാടുപെടുകയാണ്. റഫയിലെ പലസ്തീന്‍ പൗരന്മാര്‍ക്ക് സംരക്ഷണം ആവശ്യമാണെന്നും എന്നാല്‍ നിര്‍ബന്ധിത കൂട്ട കുടിയൊഴിപ്പിക്കല്‍ ഉണ്ടാകരുതെന്നും ഐക്യരാഷ്ട്രസഭയും പ്രതികരിച്ചു.
റഫായിലെ ആക്രമണം കാരണം സഹായവിതരണം നടക്കാതിരുന്ന സാഹചര്യത്തില്‍ കപ്പല്‍ മാര്‍ഗം ഭക്ഷണം എത്തിക്കാനുള്ള നീക്കം വിജയം കണ്ടു തുടങ്ങിയതിനിടെയാണ് അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയിലെ റഫാ നഗരത്തിലേക്ക് കരയാക്രമണം നടത്താന്‍ ബെഞ്ചമിന്‍ നെതന്യാഹു അനുമതി നല്‍കിയത്.
കടുത്ത ഭക്ഷണ ക്ഷാമം നേരിടുന്ന ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് നിരവധി ലോകനേതാക്കള്‍ രംഗത്തു വരുന്നതിനിടെയാണ് വീണ്ടും ആക്രമണത്തിന് നെതന്യാഹു ഉത്തരവിടുന്നത്. ഏകദേശം 19 ലക്ഷം മനുഷ്യരാണ് ഇസ്രയേല്‍ ആക്രമണം മൂലം ആഭ്യന്തര പലായനത്തിന് വിധേയരായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha






















