ബൈഡൻ മുന്നോട്ടുവെച്ച ഗാസയിലെ വെടിനിർത്തൽക്കരാർ, അനുകൂലമായി പ്രതികരിക്കുമെന്ന് ഹമാസ് നേതൃത്വം, ഹമാസിനെ പൂർണമായും ഇല്ലാതാക്കാതെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ...!!!

ഇസ്രയേൽ ഹമാസ് യുദ്ധം അവസാനപ്പിക്കാൻ ലോകരാജ്യങ്ങൾ ഇടപെടൽ ശക്തമാക്കുകയാണ്. മധ്യസ്ഥ ചർച്ചകൾ ഫലം കാണാതെ വന്നതോടെ യുദ്ധം ഉടനെങ്ങും അവസാനിക്കില്ലെന്ന ആശങ്കയേറിയിരുന്നു. എന്നാലിപ്പോൾ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച ഗാസയിലെ വെടിനിർത്തൽക്കരാർ യുദ്ധം അവസാനിപ്പിക്കാൻ വഴിയൊരുക്കുമോയെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ വെടിനിർത്തൽക്കരാർ ഹമാസ് സ്വാഗതംചെയ്തെങ്കിലും ഇസ്രയേൽ ഇതുവരെ ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയിട്ടില്ല. സ്ഥിരമായി വെടിനിർത്തൽ ഉറപ്പാക്കുന്ന കരാറാണ് ആവശ്യം.
ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യം പൂർണമായും പിന്മാറുകയും ചെയ്യണം. ഇസ്രയേൽ തടവിലാക്കിയ പലസ്തീൻകാരെയും വിട്ടയക്കണം. ഈ നടപടികൾ ഉറപ്പാക്കുന്ന കരാറിനോട് അനുകൂലമായി പ്രതികരിക്കുമെന്നും ഹമാസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കരാർ അംഗീകരിക്കണമെന്ന് ഇസ്രയേലിലെ പ്രതിപക്ഷനേതാവ് യയീർ ലപീദ് ആവശ്യപ്പെട്ടു. കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബന്ദികളുടെ കുടുംബാംഗങ്ങളും രംഗത്തെത്തി.
ഗാസയിൽ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങൾ യു.എസ്. ഊർജിതമാക്കി. സൗദി അറേബ്യ, തുർക്കി, ജോർദാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുമായി യു.എസിന്റെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ ചർച്ചനടത്തി. മൂന്നുഘട്ടമായാണ് ഇപ്പോൾ മുന്നോട്ടുവെച്ചിരിക്കുന്ന വെടിനിർത്തൽക്കരാർ നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. ആറാഴ്ചത്തെ ആദ്യഘട്ടത്തിൽ ജനവാസമേഖലകളിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറും. ഈസമയത്ത് ബന്ദികളാക്കിയവരിലെ സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ എന്നിവരെ ഹമാസ് മോചിപ്പിക്കണം. പകരം, പലസ്തീൻ തടവുകാരെ ഇസ്രയേൽ വിട്ടയക്കും. രണ്ടാംഘട്ടത്തിൽ പുരുഷസൈനികരെ ഹമാസ് വിട്ടയക്കും. സമ്പൂർണവെടിനിർത്തലും ഉണ്ടാകും. മൂന്നാംഘട്ടത്തിൽ യു.എസിന്റെയും അന്താരാഷ്ട്ര ഏജൻസികളുടെയും സഹായത്തോടെ ഗാസയുടെ പുനർനിർമാണം തുടങ്ങുന്നതുമാണ് കരാർ.
അതുപോലെ റാഫാ അതിർത്തി തുറന്നുകൊടുക്കുന്നതിനെക്കുറിച്ച് ഞയറാഴ്ച്ച ഈജിപ്ത്, ഇസ്രയേൽ, യു.എസ്. പ്രതിനിധികൾ തമ്മിൽ ചർച്ചനടത്തിയേക്കും. നിലവിൽ ഇസ്രയേൽ സേനയുടെ നിയന്ത്രണത്തിലാണ് ഗാസയിൽനിന്ന് ഈജിപ്തിലേക്കുള്ള റാഫാ അതിർത്തി. ഇതുവഴിയാണ് ഗാസയിലെ ആളുകൾക്ക് സഹായമെത്തുന്നത്. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാൻ സമാധാനസേനയെ അയക്കാൻ തയ്യാറാണെന്ന് ഇൻഡൊനീഷ്യ പറഞ്ഞു.
എന്നാൽ അമ്പിനും വില്ലിനും അടുക്കില്ലെന്ന നിലപാടിൽ തന്നെയാണ് ഇസ്രയേൽ എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. ഹമാസിനെ പൂർണമായും ഇല്ലാതാക്കാതെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ച് പറഞ്ഞു. ഗാസയിൽ ഭരണം നടത്താനും ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം നടത്താനുമുള്ള ഹമാസിൻറെ ശേഷിയെ പൂർണമായും നശിപ്പിക്കുമെന്നും നെതന്യാഹു വ്യക്കമാക്കി. അതേസമയം, റഫ ഉൾപ്പെടെ ഗസ്സയിൽ ഇസ്രായൽ വ്യാപക ആക്രമണം തുടരുകയാണ്. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 36,379 ആയി. 24 മണിക്കൂറിനിടെ 95 പേരാണ് കൊല്ലപ്പെട്ടത്. ഗാസയുദ്ധം തുടങ്ങിയതിനുശേഷം ഇതുവരെ തങ്ങളുടെ 33 അംഗങ്ങൾ കൊല്ലപ്പെട്ടതായി റെഡ് ക്രെസന്റ് അറിയിച്ചു. ലെബനനിലെ ഹിസ്ബുള്ളയുടെ താവളങ്ങൾക്കുനേരേ ഇസ്രയേൽ വ്യോമാക്രമണം നടത്തി.
https://www.facebook.com/Malayalivartha
























