സര്‍ക്കാറിനെ താഴെയിറക്കുമെന്ന് മുന്നറിയിപ്പ്:- ഇസ്രായേല്‍ മന്ത്രിസഭയിലെ ഭിന്നത രൂക്ഷമാക്കി വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച...

ഇസ്രായേല്‍ മന്ത്രിസഭയിലെ ഭിന്നത രൂക്ഷമാക്കി വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ സര്‍ക്കാറിനെ താഴെയിറക്കുമെന്ന് തീവ്രദേശീയ പാര്‍ട്ടികളിലെ രണ്ട് മന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കി. റിലീജിയസ് സയണിസം പാര്‍ട്ടിയുടെ ധനകാര്യ മന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്, ഒത്സമ യഹൂദിത് പാര്‍ട്ടിയുടെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗിവിര്‍ എന്നിവരാണ് ഭീഷണി മുഴക്കിയത്. ഹമാസിനെ ഇല്ലാതക്കും മുമ്പ് വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഇവരുടെ നിലപാട്.
ഇത്തരത്തില്‍ വെടിനിര്‍ത്തല്‍ അംഗീകരിക്കുകയാണെങ്കില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാറിനുള്ള പിന്തുണ അവസാനിപ്പിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. കരാര്‍ അംഗീകരിക്കുന്നതോടെ ഇസ്രായേലിന് സമ്പൂര്‍ണ പരാജയമാണ് സംഭവിക്കുകയെന്ന് ബെന്‍ഗിവിര്‍ പറഞ്ഞു. 2022ലെ തെരഞ്ഞെടുപ്പില്‍ 14 സീറ്റുകളാണ് ഇരു പാര്‍ട്ടികള്‍ക്കുമായിട്ടുള്ളത്. നിലവില്‍ ഭരണമുന്നണിക്ക് 64 അംഗങ്ങളാണുള്ളത്. ഇരു പാര്‍ട്ടികളും പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാറിന്റെ ഭൂരിപക്ഷം നഷ്ടമാകും. കരാര്‍ നടപ്പാക്കുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ വീഴുകയാണെങ്കില്‍ തങ്ങള്‍ പിന്തുണക്കാമെന്ന് പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് പറഞ്ഞു. സര്‍ക്കാറിന്റെ മറ്റു വിഷയങ്ങളില്‍ യെഷ് ആറ്റിഡ് പാര്‍ട്ടി പിന്തുണക്കില്ല.
ബന്ദികള്‍ മരിച്ച് വീഴുംമുമ്പ് വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കണമെന്നും ലാപിഡ് വ്യക്തമാക്കി. പുതിയ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ യുദ്ധ മന്ത്രിസഭ ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്ന് നാഷനല്‍ യൂനിറ്റി പാര്‍ട്ടി തലവനും മന്ത്രിയുമായ ബെന്നി ഗാന്റ്‌സ് പറഞ്ഞു. ഒക്ടോബര്‍ ഏഴിലെ ആക്രമണശേഷം സര്‍ക്കാറിനൊപ്പം ചേര്‍ന്ന പാര്‍ട്ടിയാണ് നാഷനല്‍ യൂനിറ്റി പാര്‍ട്ടി. അതേസമയം, ജൂണ്‍ എട്ടിന് മുമ്പ് തന്ത്രപരമായ തീരുമാനങ്ങള്‍ എടുത്തില്ലെങ്കില്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്നും പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് നിര്‍ദേശിച്ച വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കണമെന്ന് ഇസ്രായേലി ബന്ദികളുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. സര്‍ക്കാറിലെ തീവ്രാവാദികള്‍ യുദ്ധം നീട്ടിക്കൊണ്ടുപോകാന്‍ ബന്ദികളെ ബലികൊടുക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. എന്നാല്‍, ഹമാസിനെ ഇല്ലാതാക്കും വരെ വരെ യുദ്ധം തുടരുമെന്ന് തന്നെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാട്.
ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കൂറ്റന്‍ പ്രതിഷേധ റാലിക്കാണ് ശനിയാഴ്ച രാത്രി തെല്‍ അവീവ് സാക്ഷ്യം വഹിച്ചത്. 1.20 ലക്ഷം പേര്‍ റാലിയില്‍ പങ്കെടുത്തുവെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഒക്ടോബര്‍ ഏഴിലെ ആക്രമണശേഷം ഇസ്രായേലില്‍ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധ പ്രകടനമായിരുന്നു ശനിയാഴ്ചത്തേത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി.
വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുമെന്ന് സൂചനയുണ്ട്. ജോ ബൈഡന്റെ നിര്‍ദേശങ്ങളില്‍ അന്തിമ തീരുമാനത്തിലെത്താന്‍ ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഇസ്രായേലിനോടും ഹമാസിനോട് ആവശ്യപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ബൈഡന്റെ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്ത് ഹമാസ് രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ക്ക് ഇതുവരെ രേഖാമൂലമുള്ള നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ഹമാസ് വക്താവ് ഉസാമ ഹംദാന്‍ പറഞ്ഞു. 'ഇതുവരെ തങ്ങള്‍ക്ക് രേഖാമൂലം ഒന്നും ലഭിച്ചിട്ടില്ല.
പറയുന്ന കാര്യങ്ങളാകില്ല രേഖകളായി വരുമ്പോള്‍ ഉണ്ടാവുക എന്നതാണ് തങ്ങളുടെ അനുഭവം. അതിനാല്‍ തന്നെ എല്ലാ വിശദാംശങ്ങളോടും കൂടിയ രേഖകള്‍ പഠിക്കാന്‍ തങ്ങള്‍ തയ്യാറാണ്'-ഉസാമ ഹംദാന്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് ഘട്ടമായിട്ടുള്ള വെടിനിര്‍ത്തല്‍ കരാറാണ് ബൈഡന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഗസ്സയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തിന്റെ സമ്പൂര്‍ണ പിന്‍മാറ്റം, ബന്ദികളുടെ മോചനം, ഗസ്സയുടെ പുനര്‍നിര്‍മ്മാണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇതിലുള്ളത്.
https://www.facebook.com/Malayalivartha
























