ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച കരാര്‍ അംഗീകരിക്കുന്നതായി ഇസ്രയേല്‍...

ഇസ്രായേല്‍ ഹമാസ് യുദ്ധം എട്ടാം മാസത്തിലേയ്ക്ക് കടക്കുമ്പോള്‍ ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച കരാര്‍ ഇസ്രയേല്‍ അംഗീകരിക്കുന്നതായി ഇസ്രയേല്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഓഫിര്‍ ഫാക്കിനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 'ബൈഡന്‍ മുന്നോട്ട് വച്ചിരിക്കുന്ന കരാര്‍ ഞങ്ങള്‍ അംഗീകരിച്ചതാണ്. ഇതൊരു നല്ല കരാറല്ല. പക്ഷേ, ബന്ധികളെ മോചിപ്പിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,' ഓഫിര്‍ സണ്‍ഡെ ടൈംസിനോട് വ്യക്തമാക്കി.
'കരാറില്‍ നിരവധി കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഒരു ഭീകരവാദ സംഘടനയെന്ന നിലയില്‍ ഹമാസിനെ നശിപ്പിക്കുക എന്ന നിലപാടില്‍ മാറ്റമില്ല,' ഓഫിര്‍ കൂട്ടിച്ചേര്‍ത്തു. ഗാസയിലെ ജനവാസ മേഖലകളില്‍ നിന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പിന്‍വാങ്ങുന്നതും ആറാഴ്ചത്തെ വെടിനിര്‍ത്തലും ഉള്‍പ്പെടെ മൂന്ന് ഭാഗങ്ങളുള്ള നിര്‍ദേശമായിരുന്നു ബൈഡന്‍ അവതരിപ്പിച്ചത്. മാനുഷിക സഹായം ഉയര്‍ത്തുന്നതിനോടൊപ്പം പലസ്തീന്‍ തടവുകാരെയും ബന്ദികളെയും മോചിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
നിര്‍ദിഷ്ട പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ സമ്പൂര്‍ണമായ വെടിനിര്‍ത്തല്‍, ജനവാസ മേഖലകളില്‍ നിന്ന് ഐഡിഎഫ് സേനയെ പിന്‍വലിക്കല്‍, പലസ്തീന്‍ തടവുകാരെയും ബന്ദികളെയും കൈമാറല്‍ എന്നിവ ഉള്‍പ്പെടുമെന്ന് വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ സംസാരിച്ച ബൈഡന്‍ പറഞ്ഞു. മാനുഷിക സഹായങ്ങള്‍ തടസപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിലേക്ക് കൂടുതല്‍ സഹായ പാക്കേജുകള്‍ എത്താന്‍ വെടിനിര്‍ത്തല്‍ സഹായകരമാകും.
ഇങ്ങനെ ഓരോ ദിവസവും 600 ട്രക്കുകള്‍ ഗാസയിലേക്ക് സഹായം എത്തിക്കും. രണ്ടാം ഘട്ടത്തില്‍ പുരുഷ സൈനികര്‍ ഉള്‍പ്പെടെ ജീവനുള്ള എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കും. വെടിനിര്‍ത്തല്‍ ഇരു കൂട്ടരും തമ്മിലുള്ള ശത്രുത ശാശ്വതമായി ഇല്ലാതാക്കുന്നതിന് കാരണമാകുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
നിര്‍ദ്ദേശത്തിന്റെ മൂന്നാം ഘട്ടത്തില്‍ മരണമടഞ്ഞ ഇസ്രയേലി ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ തിരികെയെത്തിക്കും. ഗാസയിലെ വീടുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവ പുനര്‍നിര്‍മിക്കുന്നതിനുള്ള യുഎസ്, അന്തര്‍ദേശീയ സഹായത്തോടെയുള്ള പുനര്‍നിര്‍മ്മാണ പദ്ധതിയും മൂന്നാം ഘട്ടത്തില്‍ ആയിരിക്കും. നിര്‍ദേശം സ്വീകരിക്കാതിരിക്കാന്‍ ഇസ്രയേലിന് ഉദ്യോഗസ്ഥരുടെ സമ്മര്‍ദമുണ്ടാകുമെന്ന് ബൈഡന്‍ ചൂണ്ടിക്കാണിച്ചു.
തങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നിറവേറുന്നതുവരെ വെടിനിര്‍ത്തലുണ്ടാകില്ലെന്നെന്ന് ഓഫിര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താനുള്ള സമ്മര്‍ദത്തിലാണ് നെതന്യാഹു. അമേരിക്ക മുന്നോട്ട് വച്ച കരാര്‍ അംഗീകരിക്കുകയാണെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്നാണ് രണ്ട് മന്ത്രിമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രയേലിന്റെ ആക്രമണത്തില്‍ നിലവില്‍ 36,000 പലസ്തീനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
ഗാസയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരാനുള്ള ഇസ്രായേലിന്റെ സമാധാന പദ്ധതിയാണ് താന്‍ പ്രഖ്യാപിച്ചതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരണവുമായി രംഗത്ത് എത്തുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ഗസ്സയില്‍ വെടിനിര്‍ത്താനും ബന്ദിമോചനത്തിനും ഇസ്രായേല്‍ പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചതായി ജോ ബൈഡന്‍ പറഞ്ഞത്. ആറാഴ്ച നീളുന്ന മൂന്നുഘട്ടങ്ങളായി നടപ്പാക്കേണ്ട ഫോര്‍മുലയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. മൂന്നുഘട്ടങ്ങളായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ കരട് രൂപം ഖത്തര്‍ വഴി ഇസ്രായേല്‍ ഹമാസിന് കൈമാറിയതായും ബൈഡന്‍ പറഞ്ഞിരുന്നു. വെടിനിര്‍ത്തല്‍ അടക്കമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ പദ്ധതിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നിരവധി ചോദ്യങ്ങളും ഉയര്‍ന്നു കഴിഞ്ഞു. . സമാധാന പദ്ധതി നടപ്പാക്കി കഴിഞ്ഞാല്‍ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 36,000-ത്തിലധികം ഫലസ്തീനികളുടെ കൂട്ടക്കൊലക്ക് കാരണമായ ഇസ്രായേല്‍ ആക്രമണത്തിന് അറുതിയാകുമെന്നാണ് ലോകരാഷ്ട്രങ്ങളുടെ നിരീക്ഷണം.
നിര്‍ദേശങ്ങളെ പോസിറ്റിവായി വീക്ഷിക്കുന്നതായി ഹമാസ് വെള്ളിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, മറ്റ് വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ചില ഇസ്രായേലി രാഷ്ട്രീയക്കാരില്‍ നിന്നും ബന്ദികളാക്കിയവരുടെ കുടുംബങ്ങളില്‍ നിന്നും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ഈ പദ്ധതിക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുഖ്യ എതിരാളിയായ ബെന്നി ഗാന്റ്സ്, ഈ നിര്‍ദ്ദേശത്തെ അനുകൂലിച്ച് സംസാരിക്കുകയും നെതന്യാഹുവിനോടും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനോടും അടുത്ത ഘട്ടങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha
























